June 26, 2026 |
Share on

ഷൂട്ട് ‘ഔട്ട്’ ഇറ്റലി; നാണക്കേടിന്റെ റെക്കോര്‍ഡും

ബോസ്‌നിയയോട് തോറ്റ് ലോകകപ്പില്‍ ഇടം കിട്ടാതെ വീണ്ടും അസൂറികള്‍

തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും നാലുതവണ ജേതാക്കളായ ഇറ്റലിക്ക് ഇടമില്ല. 2017-ല്‍ സ്വീഡനോടും നാല് വര്‍ഷം മുമ്പ് നോര്‍ത്ത് മാസിഡോണിയയോടും പരാജയപ്പെട്ട് പുറത്തായ ഇറ്റലിക്ക്, ഇത്തവണ ലോക റാങ്കിംഗില്‍ 71-ാം സ്ഥാനത്തുള്ള ബോസ്‌നിയ ഹെര്‍സഗോവിനയാണ് വില്ലനായത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ പ്ലേ-ഓഫ് മത്സരത്തില്‍ വിജയിച്ച ബോസ്‌നിയ 2026 ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ യോഗ്യത നേടാനാവാതെ പുറത്താകുന്ന ആദ്യ മുന്‍ ജേതാക്കള്‍ എന്ന നാണക്കേട് ഇറ്റലിയെ തേടിയെത്തി.

ജെനാരോ ഗട്ടൂസോയുടെ കീഴിലിറങ്ങിയ ഇറ്റലി മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മോയിസ് കീനിലൂടെ ലീഡ് നേടി ശുഭപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിരോധ താരം അലസ്സാന്‍ഡ്രോ ബാസ്റ്റോണി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. പത്ത് പേരായി ചുരുങ്ങിയ ഇറ്റലിക്കെതിരെ ബോസ്‌നിയ ആഞ്ഞടിച്ചെങ്കിലും രണ്ടാം പകുതിയുടെ അവസാന നിമിഷം വരെ ഇറ്റാലിയന്‍ പ്രതിരോധം പിടിച്ചുനിന്നു. ഒടുവില്‍ 78-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹാരിസ് തബകോവിച്ച് ബോസ്‌നിയയ്ക്കായി സമനില ഗോള്‍ നേടി. എഡിന്‍ സെക്കോയുടെ ഹെഡര്‍ ഇറ്റാലിയന്‍ ഗോളി ഡോണറുമ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിലൂടെ തബകോവിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.

അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാത്തതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ പിയോ എസ്‌പോസിറ്റോ തൊടുത്ത ആദ്യ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ബ്രയാന്‍ ക്രിസ്റ്റാന്റെയുടെ ശ്രമം പോസ്റ്റിലിടിച്ച് തെറിച്ചതോടെ ഇറ്റലിയുടെ വിധി കുറിക്കപ്പെട്ടു. ബോസ്‌നിയയ്ക്കായി കൗമാര താരം കെറിം അലജ്‌ബെഗോവിച്ച് ലക്ഷ്യം കണ്ടതോടെ സെന്നിക്കയിലെ സ്റ്റേഡിയം ആവേശക്കടലായി. ലോകകപ്പ് ഗ്രൂപ്പ് ബി-യില്‍ സഹ ആതിഥേയരായ കാനഡ, ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ബോസ്‌നിയ ഇനി മത്സരിക്കുക.

ഇറ്റലിയുടെ പരാജയത്തില്‍ ബാസ്റ്റോണിയുടെ ചുവപ്പ് കാര്‍ഡ് നിര്‍ണ്ണായകമായി. പരിചയസമ്പന്നനായ ഒരു പ്രതിരോധ താരം കാണിച്ച അനാവശ്യ ഫൗള്‍ ഗട്ടൂസോയുടെ തന്ത്രങ്ങളെയാകെ തകിടം മറിച്ചു. മറുഭാഗത്ത്, 40-ാം വയസ്സിലും മികച്ച ഫോമിലുള്ള എഡിന്‍ സെക്കോയുടെ നേതൃത്വവും യുവതാരങ്ങളുടെ വീര്യവുമാണ് ബോസ്‌നിയയ്ക്ക് തുണയായത്. കഴിഞ്ഞ വ്യാഴാഴ്ച വെയില്‍സിനെ പരാജയപ്പെടുത്തിയ ബോസ്‌നിയയെ ദുര്‍ബലരായ എതിരാളികളായി കണ്ട ഇറ്റാലിയന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ക്കുള്ള കനത്ത മറുപടിയായി ഈ വിജയം മാറി. മോയിസ് കീന്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടി മികച്ച ഫോമിലായിരുന്നിട്ടും പ്രതിരോധത്തിലെ പിഴവുകളും ഷൂട്ടൗട്ടിലെ സമ്മര്‍ദ്ദവും ഇറ്റലിക്ക് ലോകകപ്പിലേക്കുള്ള വാതില്‍ ഒരിക്കല്‍ കൂടി കൊട്ടിയടച്ചു. 2014-ന് ശേഷം ഇതാദ്യമായാണ് ബോസ്‌നിയ ലോകകപ്പിന് യോഗ്യത നേടുന്നത്.

Content Summary; Italy fail to reach 2026 World Cup after defeat by Bosnia and Herzegovina

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×