May 20, 2025 |

പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ തല്ലിക്കൊന്ന മലയാളി, മാനസിക വെല്ലുവിളി നേരിട്ടിരുന്ന വ്യക്തി

മലപ്പുറം ജില്ലയിലെ പറപ്പൂർ സ്വദേശിയാണ് കൊല്ലപ്പെട്ട അഷ്റഫ്

ക്രിക്കറ്റ് കളിക്കിടെ പാകിസ്താൻ അനൂകുല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കുടുംബം. ക്രിക്കറ്റ് കളിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് 36കാരനായ അഷ്റഫിനെ കൊലപ്പെടുത്തിയത്.

മലപ്പുറം ജില്ലയിലെ പറപ്പൂർ സ്വദേശിയാണ് കൊല്ലപ്പെട്ട അഷ്റഫ്. അഷ്റഫിന് ഒരു സംഘടനയിലും അം​ഗത്വമില്ല. ആക്രമണത്തിന് ശേഷം രണ്ട് മണിക്കൂറോളമാണ് എന്റെ സഹോദരന്റെ ശരീരം അനാഥമായി കിടന്നത്. ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് അറിയാൻ സാധിച്ചതെന്നും അഷ്റഫിന്റെ സഹോദരൻ അബ്ദുൾ ജബ്ബാർ മാധ്യമങ്ങളോട് പറഞ്ഞു. ബാങ്ക് ലോൺ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മലപ്പുറത്തെ വീട് ജപ്തി നേരിട്ടതിനാൽ അഷ്റഫിന്റെ കുടുംബം നിലവിൽ വയനാട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്. വടക്കൻ കേരളത്തിലെ പല ഭാ​ഗങ്ങളിൽ നിന്നുമായി ആക്രി ശേഖരിച്ചാണ് അഷ്റഫ് ഉപജീവനം കണ്ടെത്തിയിരുന്നത്. ഈദിന് അഷ്റഫ് നാട്ടിലെത്തിയിരുന്നതായും കുടുംബത്തിനൊപ്പം ഈദ് ആഘോഷത്തിൽ പങ്കെടുത്തിരുന്നതായും അഷ്റഫിന്റെ കുടുംബ സുഹൃത്തും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ നാസ‍ർ പരപ്പൂർ മാധ്യമങ്ങളോട് പറഞ്ഞു. മം​ഗളൂരുവിലും സമീപ പ്രദേശങ്ങളും പോയി ആക്രി ശേഖരിച്ചിരുന്ന അഷ്റഫ് ഇതിനായാവാം മം​ഗളൂരുവിലേക്ക് എത്തിയിട്ടുണ്ടാവുക. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണ വിവരം കുടുംബം അറിയുന്നത്. തുടർന്ന് ഇന്ന് രാവിലെ മൃതദേഹം ഏറ്റു വാങ്ങുകയും ചെയ്തു.

ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയായിരുന്നു സംഭവം. യുവാവ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 15 പേർക്കെതിരെ ആൾക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തു. സച്ചിൻ, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയൻ ഐവാരിഷ്, ശ്രീദത്ത, രാഹുൽ, പ്രദീപ്കുമാർ, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോർ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 15 പ്രതികൾ കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 35നും നാൽപ്പതിനും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, ആവർത്തിച്ചുള്ള ക്ഷതങ്ങൾ കാരണം ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

33 വയസുള്ള പ്രാദേശിക താമസക്കാരനായ ദീപക് കുമാറിന്‍റെ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. പൊലീസ് സജീവമായി തെളിവുകൾ ശേഖരിക്കുകയാണെന്നും ഇതിൽ ഉൾപ്പെട്ട എല്ലാവരും നിയമത്തിന്‍റെ പരമാവധി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

content summary: Kerala man lynched over alleged ‘pro-Pakistan slogan’ at cricket match in Mangaluru had an intellectual disability, his family says

Leave a Reply

Your email address will not be published. Required fields are marked *

×