July 03, 2026 |
Share on

യുക്രെയ്‌നില്‍ റഷ്യന്‍ ക്രൂരത; 27 മരണം

നാലര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ് കീവില്‍ ഉണ്ടായത്, നഗരത്തില്‍ വന്‍ നാശനഷ്ടം

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുവര്‍ഷത്തിലേറെയായി തുടങ്ങിയ യുദ്ധത്തിനിടയില്‍ കീവില്‍ ഉണ്ടായ ഏറ്റവും മാരകമായ വ്യോമാക്രമണമാണിതെന്ന് അവിടുത്തെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആരംഭിച്ച ആക്രമണത്തില്‍ 500-ഓളം ഡ്രോണുകളും എഴുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രെയ്‌ന് നേരെ പ്രയോഗിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന സ്‌ഫോടന ശബ്ദങ്ങളാല്‍ തലസ്ഥാന നഗരം പ്രകമ്പനം കൊണ്ടു. ഐവി ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും വലിയൊരു നിരയെ പ്രതിരോധിക്കാന്‍ യുക്രെയ്‌നിന്റെ വ്യോമപ്രതിരോധ സംവിധാനം പരമാവധി ശ്രമിച്ചെങ്കിലും കീവിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അഗ്നിബാധയുണ്ടായി, നിരവധി കെട്ടിട സമുച്ചയങ്ങളിലും മധ്യ കീവിലെ ഒരു ഹോട്ടലിനും മുകളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു. ഡിനിപ്രോ നദിയുടെ ഇടത് കരയിലുള്ള ഒന്‍പത് നിലകളുള്ള ഒരു വലിയ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ജീവനോടെ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ദിവസം മുഴുവന്‍ തിരച്ചില്‍ നടത്തി വരികയാണ്. എഴുപതോളം പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയിലെ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഇത്തരമൊരു വന്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡബ്ലിന്‍ സന്ദര്‍ശനത്തിനിടയില്‍ ബുധനാഴ്ച സംസാരിക്കവെ, കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും അഭയകേന്ദ്രങ്ങള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. മുന്നറിയിപ്പിനെത്തുടര്‍ന്ന് അമ്പതിനായിരത്തിലധികം ആളുകളാണ് രാത്രിയില്‍ മെട്രോ സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചത്. പലരും കട്ടിലുകളും ടെന്റുകളുമായി സ്റ്റേഷനുകളില്‍ എത്തിയതോടെ പ്ലാറ്റ്ഫോമുകളില്‍ പോലും ഇടമില്ലാത്ത അവസ്ഥയായിരുന്നു. വിദേശ നയതന്ത്രജ്ഞരോട് നഗരം വിടാന്‍ റഷ്യ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍, സമീപകാല ആക്രമണങ്ങളെ കീവ് നിവാസികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കീവില്‍ വെള്ളിയാഴ്ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയുടെ ഈ ക്രൂരതയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സഖ്യകക്ഷികള്‍ വാഗ്ദാനം ചെയ്ത വ്യോമപ്രതിരോധ മിസൈലുകള്‍ കൃത്യസമയത്ത് നല്‍കിയിരുന്നെങ്കില്‍ ഇത്രയും വലിയൊരു ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് അയര്‍ലന്‍ഡ് സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സെലെന്‍സ്‌കി കുറ്റപ്പെടുത്തി. തങ്ങള്‍ ഒറ്റയ്ക്കാണ് പോരാടുന്നതെന്നും പങ്കാളികള്‍ ഒപ്പുവെച്ച കരാറുകള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ന്‍ ജനത സമാധാനത്തിനായി ശ്രമിക്കുമ്പോള്‍ പുടിന്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. അതേസമയം, റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, ആക്രമണകാരിയായ റഷ്യയും സ്വയം പ്രതിരോധിക്കുന്ന യുക്രെയ്‌നും തമ്മില്‍ തുല്യത കല്‍പ്പിക്കുന്നത് അധാര്‍മ്മികമാണെന്ന് വ്യക്തമാക്കി. തകര്‍ന്ന സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യുക്രെയ്ന്‍ അമേരിക്കയുമായി ബന്ധപ്പെടുന്നുണ്ടെന്നും അടുത്ത ആഴ്ച അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ സെലെന്‍സ്‌കി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Summary; At least 27 killed and dozens injured in Kyiv after Russia launched a massive drone and missile attack on Ukraine. Friday declared as a day of mourning

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×