സുപ്രീം കോടതിയെ അധിക്ഷേപിച്ച് സംസാരിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ വിവിധ മാധ്യമങ്ങളുടെ രൂക്ഷവിര്‍ശനം. ടെലഗ്രാഫ്, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും മലയാളം, തമിഴ് പത്രങ്ങളും അടക്കം ഉപരാഷ്ട്രപതിയുടെ നിലവിട്ട പെരുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് എഡിറ്റോറിയല്‍ കുറിപ്പ് എഴുതിയത്. തികച്ചും ഔചിത്യരഹിതമെന്നും തെറ്റായ പരാമര്‍ശമെന്നും അവര്‍ ജഗ്ദീപ് ധന്‍കറുടെ പരാമര്‍ശത്തെ വിശേഷിപ്പിച്ചു. എല്ലാക്കാലത്തും വിവാദങ്ങള്‍ സൃഷ്ടിച്ചും ജനാധിപത്യ-മതേതര സമൂഹത്തിന് ചേരാത്ത പരാമര്‍ശങ്ങള്‍ നടത്തിയുമാണ് ജഗദീപ് ധന്‍കര്‍ ശ്രദ്ധനേടിയിരുന്നതെന്ന് പല പത്രങ്ങളും ഓര്‍മ്മിപ്പിച്ചു.
പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചതാണ് ജഗ്ദീപ് ധന്‍കറിനെ ചൊടിപ്പിച്ചത്. സുപ്രീം കോടതി സൂപ്പര്‍ പാര്‍ലമെന്റ് ചമയുകയാണെന്നും ‘നാട്ടിലെ നിയമം സുപ്രീം കോടതിക്ക് ബാധകമല്ലാത്തതിനാല്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്ന’തെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇതിനെല്ലാം ഉപരി സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിര്‍ണയിക്കുന്ന ‘ഇന്ത്യന്‍ ഭരണഘടനയുടെ 142-ാം വകുപ്പ് ജനാധിപത്യത്തിനെതിരെ സര്‍വ്വനേരവും സജ്ജമായിരിക്കുന്ന ആണവായുധം’-എന്ന വിമര്‍ശനം കൂടി ധന്‍കര്‍ ഉന്നയിച്ചു. ഈ വിമര്‍ശനം ഭരണഘടനാ വിരുദ്ധവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതുമാണ് എന്ന് ‘ദ വയ്ര്‍’ ചൂണ്ടിക്കാണിച്ചു.
ടെലിഗ്രാഫിന്റെ എഡിറ്റോറിയല്‍ ‘നിശബ്ദത പാലിക്കൂ’ എന്ന തലക്കെട്ടിലാണ് പ്രസിദ്ധീകരിച്ചത്. ‘എന്തും പറയാവുന്ന ഉത്തരവാദിത്തമില്ലാത്ത ഒരാളുടെ നാവാട്ടമാണ്’ ഉപരാഷ്ട്രപതി നടത്തുന്നത് എന്ന വിമര്‍ശിച്ച ടെലിഗ്രാഫ് കോടതി, സര്‍ക്കാര്‍, നിയമനിര്‍മാണ സഭ എന്നിവര്‍ക്കിടയിലുള്ള അധികാരത്തിന്റെ സന്തുലനാവസ്ഥ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിക്കുന്നത് സുപ്രീം കോടതിയാണ് എന്ന് ചൂണ്ടിക്കാണിച്ചു. ധന്‍കറിന്റെ പ്രസ്താവന മൗഢ്യം നിറഞ്ഞതാണെങ്കിലും അതിന് ചില ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാരും കോടതിയും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ക്ക് മേല്‍ ഇന്ത്യന്‍ പരമോന്നത കോടതിക്കെതിരെ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. അത് തെറ്റാണ് എന്ന് മാത്രമല്ല, ഭരണഘടനാ വിരുദ്ധവുമാണ്- ടെലിഗ്രാഫ് പറഞ്ഞു.
‘ധന്‍കറിന്റെ സംസാരം തികച്ചും നിരുത്തരവാദിത്തപരം’-എന്നായിരുന്നു ഡെക്കാന്‍ ഹെറാള്‍ഡ് വിശേഷിപ്പിച്ചത്. ഉപരാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഗൗരവപ്പെട്ട ലംഘനമാണ് ഇത്. ധന്‍കര്‍ ഇത് പലതവണയായി ഇത്തരം തെറ്റുകള്‍ ചെയ്യുന്നു. നേരത്തേ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ റദ്ദാക്കാന്‍ സുപ്രീം കോടതിക്ക് എന്താണ് അധികാരമെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിന് തന്നെ സംശയങ്ങള്‍ സൃഷ്ടിക്കുന്ന പരാമര്‍ശമാണ് ഉപരാഷ്ട്രപതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. അദ്ദേഹത്തില്‍ നിന്നൂര്‍ജ്ജം ഉള്‍ക്കൊണ്ട് മറ്റുള്ളവരും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നു. ഇതാകട്ടെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ എതിരായിട്ടുള്ള ഒരു സംഘടിത രാഷ്ട്രീയ ആക്രമണമായി മാറുകയാണ്’- ഡെക്കാന്‍ ഹെറാള്‍ഡ് വിശേഷിപ്പിച്ചു.
‘ദ വയ്ര്‍’ ഭരണഘടനയുടെ 142-ാം വകുപ്പിനെതിരെയുള്ള ഉപരാഷ്ട്രപതിയുടെ വിമര്‍ശനത്തെ അതീവഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ‘സര്‍ക്കാരുകളുടെ ഉദാസീനത മൂ
ലമോ നിയമനിര്‍മ്മാണ സഭകളിലുണ്ടാകുന്ന തടസങ്ങള്‍ മൂലമോ നീതി അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഭരണഘടനയുടെ സൃഷ്ടാക്കള്‍ 142-ാം വകുപ്പിനെ ഒരു രക്ഷാമാര്‍ഗ്ഗമാക്കി തയ്യാറാക്കിയിരിക്കുന്നത്. സുപ്രീം കോടതി ഈ വകുപ്പ് ഉപയോഗിക്കുന്നത് അധികാരം പിടിച്ചെടുക്കാനല്ല, മറിച്ച് നീതി പൂര്‍ത്തീകരിക്കുക എന്ന ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാനാണ്. ഇതിനെ ആക്രമിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ ആക്രമിക്കുന്നത് പോലെയാണ്’- ദ വയ്ര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇതാദ്യമായല്ല ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമുള്ളവര്‍ തങ്ങളുടെ പദവിയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് എന്ന് ദ വയ്ര്‍ ലേഖനം ചൂണ്ടിക്കാണിക്കുന്നു. 1975-ല്‍ കുപ്രസിദ്ധ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ രാഷ്ട്രപതി ഫക്രൂദ്ദീന്‍ അലി അഹമ്മദും ഇതുതന്നെയാണ് ചെയ്തത്.
കഴിഞ്ഞ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയല്‍ ആകട്ടെ ഒരു പടി കൂടി കടന്ന് ഉപരാഷ്ട്രപതിയോട് തന്റെ പദവി എന്താണെന്ന് മനസിലാക്കി പെരുമാറാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. രാജ്യസഭാ സമ്മേളനവേളയില്‍ അധ്യക്ഷത വഹിക്കുക എന്നതിനപ്പുറം ആലങ്കാരികമായ ഒരു പദവി മാത്രമാണത്- ടൈംസ് ഓഫ് ഇന്ത്യ ഓര്‍മ്മിപ്പിച്ചു. നയപരമായ കാര്യങ്ങള്‍, രാഷ്ട്രീയം, കോടതി ഉത്തരവുകള്‍ എന്നിവയില്‍ അഭിപ്രായം പറയാനുള്ള യാതൊരു യോഗ്യതയും ആ പദവിയില്‍ ഇരിക്കുന്ന ആള്‍ക്കില്ല എന്ന് ചൂണ്ടിക്കാണിച്ച ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയില്‍ ‘ഉപരാഷ്ട്രപതി സമകാലിക വിഷയത്തില്‍ എന്ത് നിലപാട് പറഞ്ഞാലും അത് പറയാനുള്ള യോഗ്യതയുള്ള സ്ഥാനത്തല്ല അദ്ദേഹം ഇരിക്കുന്നതെന്ന് വായനക്കാര്‍ മനസിലാക്കണം’ എന്നും കൂട്ടിച്ചേര്‍ക്കുന്നു. മാധ്യമം ദിനപത്രവും തമിഴ് പത്രമായ ഡിറ്റി നെക്സ്റ്റും രൂക്ഷമായ ഭാഷയില്‍ ഉപരാഷ്ട്രപതിയുടെ നിലപാടിനെ വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തി ഉന്നത പദവികളിലേയ്ക്ക് പ്രവേശിച്ചവരില്‍ ഒരാളാണ് ജഗദീപ് ധന്‍കറും. രാജസ്ഥാനിലെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന ജഗദീപ് ധന്‍കര്‍ ഒരുകാലത്ത് കടുത്ത ആര്‍.എസ്.എസ് വിമര്‍ശകനായിരുന്നു. 1998-ല്‍ പാര്‍ലമെന്റിലേയ്ക്ക് കോണ്‍ഗ്രസ് സീറ്റില്‍ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ബി.ജെ.പിയില്‍ എത്തിയത്. പിന്നീട് സംഘപരിവാറിന്റെ ഉപദേശകനും ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ലളിത് മോഡിയുടെ അഭിഭാഷകനും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശകനും വിവാദനായകനുമായി ജഗദീപ് ധന്‍കര്‍ മാറി. 2022-ലാണ് അദ്ദേഹത്തെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നത്. media’s criticis against vice president jagdeep dhankar
Content Summary: media’s criticis against vice president jagdeep dhankar