July 16, 2026 |
Share on

സൈന്യത്തെ തകര്‍ക്കുന്നു, ട്രംപിനെ തെറ്റിദ്ധരിപ്പിക്കുന്നു; ഹെഗ്സെത്തിനെതിരെ രൂക്ഷവിമര്‍ശനം

ഇറാനെതിരേ യുദ്ധ വിജയം നേടിയെന്ന് അപകടകരമാം വിധം അതിശയോക്തി കലര്‍ന്ന പ്രസ്താവനകള്‍ നടത്തുന്നു

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്ത്. ഇറാന്‍ യുദ്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഹെഗ്സെത്ത് തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെന്നും, യുദ്ധവിജയത്തെക്കുറിച്ച് ‘അപകടകരമാംവിധം അതിശയോക്തി കലര്‍ന്ന’ പ്രസ്താവനകള്‍ നടത്തി തെറ്റിദ്ധാരണ പരത്തുകയാണെന്നും മുതിര്‍ന്ന ഡെമോക്രാറ്റിക് സെനറ്റര്‍ ആരോപിച്ചു. വ്യാഴാഴ്ച നടന്ന ക്യാപിറ്റല്‍ ഹില്‍ ഹിയറിംഗിലാണ് പ്രതിരോധ സെക്രട്ടറിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നത്.

സെനറ്റ് സായുധ സേനാ കമ്മിറ്റിയിലെ പ്രമുഖ അംഗമായ ജാക്ക് റീഡ് ആണ് ഹെഗ്സെത്തിനെ കടന്നാക്രമിച്ചത്. യുദ്ധം വിജയമാണെന്ന ഹെഗ്സെത്തിന്റെ വാദത്തെ തള്ളിക്കളഞ്ഞ റീഡ്, അമേരിക്കന്‍ ജനത ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിന്റെ ഭാരം ഇന്ധനവില വര്‍ധനവിലൂടെ അവര്‍ അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഒരു മാസം മുമ്പ് വിജയം പ്രഖ്യാപിച്ച ഹെഗ്സെത്തിന്റെ നടപടി ജനങ്ങളോടും സൈന്യത്തോടും കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പെന്റഗണിന്റെ 1.45 ട്രില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ബജറ്റ് സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഹെഗ്സെത്തും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്‌നും നല്‍കുന്ന തുടര്‍ച്ചയായ രണ്ടാം ദിവസത്തെ സാക്ഷ്യപ്പെടുത്തലിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

എട്ട് ആഴ്ചയായി തുടരുന്ന ഇറാന്‍ യുദ്ധം നിലവില്‍ സ്തംഭനാവസ്ഥയിലാണെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ടെഹ്‌റാന്‍ ഭരണകൂടം അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിയറിംഗിനിടെ പ്രതിഷേധക്കാര്‍ ഹെഗ്സെത്തിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും സഭ തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ പുറത്താക്കിയ ശേഷമാണ് നടപടികള്‍ തുടര്‍ന്നത്. കോണ്‍ഗ്രസിനോട് ആലോചിക്കാതെയും വ്യക്തമായ തന്ത്രങ്ങളില്ലാതെയുമാണ് ട്രംപ് യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതെന്ന് റീഡ് ആരോപിച്ചു. ഇറാനിലെ ഭരണകൂടം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും അവരുടെ ആണവ പദ്ധതികള്‍ സജീവമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുദ്ധക്കളത്തില്‍ സൈനികര്‍ ജീവന്‍ നല്‍കി പോരാടുമ്പോള്‍, ഹെഗ്സെത്ത് പെന്റഗണിലെ ചാപ്ലയിന്‍ കോര്‍പ്‌സ് പരിഷ്‌കരിക്കാനും സൈനികര്‍ക്ക് ചില സര്‍വ്വകലാശാലകളില്‍ പ്രവേശനം വിലക്കാനും സമയം കണ്ടെത്തുകയാണെന്ന് റീഡ് പരിഹസിച്ചു. ഗായകന്‍ കിഡ് റോക്കിനെ സൈനിക താവളത്തിലേക്ക് ക്ഷണിച്ച് അപ്പാച്ചെ ഹെലികോപ്റ്ററില്‍ ‘ജോയ് റൈഡ്’ നടത്തിയ ഹെഗ്സെത്തിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ലിംഗഭേദത്തിന്റെയും വംശത്തിന്റെയും പേരില്‍ കഴിവുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് സൈന്യത്തിന്റെ കരുത്ത് ചോര്‍ത്തുന്നതായും റീഡ് കുറ്റപ്പെടുത്തി.

എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം ഹെഗ്സെത്ത് തള്ളിക്കളഞ്ഞു. യുദ്ധവിമര്‍ശകര്‍ തോല്‍വി സമ്മതിച്ചവരാണെന്നും ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കാന്‍ ട്രംപ് കാണിച്ച ധീരതയെ തുരങ്കം വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. ഭൂരിഭാഗം അമേരിക്കന്‍ ജനതയും യുദ്ധത്തെ എതിര്‍ക്കുന്നുവെന്ന സെനറ്റര്‍മാരായ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡിന്റെയും റിച്ചാര്‍ഡ് ബ്ലൂമെന്താലിന്റെയും വാദത്തോടും അദ്ദേഹം യോജിച്ചില്ല. എന്നാല്‍, മാധ്യമങ്ങളും ഡെമോക്രാറ്റുകളും യുദ്ധത്തെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് കാരണമാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ വിജയിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഹെഗ്സെത്ത് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.

Content Summary: Defense Secretary dangerously exaggerated claims of victory in the Iran war, allegation against Pete Hegseth

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×