UPDATES

നാസിര്‍ അലിയും ചാങ് ലിങും; അദാനി ഗ്രൂപ്പിലെ ഓഹരി വ്യാപാരികള്‍

അദാനി ഗ്രൂപ്പിന്റെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്നവരെന്ന് ഒ സി സി ആര്‍ പി റിപ്പോര്‍ട്ടില്‍ പറയുന്ന രണ്ടുപേര്‍

                       

അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട വമ്പിച്ച ഓഹരി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകളാണ് ഒ സി സി ആര്‍ പി(സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ) പുറത്തു കൊണ്ടിവന്നിരിക്കുന്നത്.

ഓഹരി തട്ടിപ്പ്: അദാനി ഗ്രൂപ്പിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത് 

ജനുവരിയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ട രേഖകള്‍ അദാനി ഗ്രൂപ്പിനെ ഉലച്ചുവെങ്കിലും വിദേശങ്ങളിലെ രഹസ്യ മാര്‍ഗ്ഗങ്ങള്‍ ഇടപാടുകളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് തടസമായി. ഇപ്പോഴുള്ള പുതിയ കണ്ടെത്തലുകള്‍ അദാനി ഗ്രൂപ്പിന്റെ ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുന്ന രണ്ട് പേരെ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്; നാസിര്‍ അലി ഷബാന്‍ അലി, ചാങ് ചങ് ലിങ്. ഇരുകൂട്ടരും അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ്. അനുബന്ധ കമ്പനികളില്‍ പലതിലും ഡയറക്ടര്‍മാരായും ഓഹരി ഉടമകളായും അവര്‍ ഉണ്ടായിട്ടുണ്ട്. അദാനി ഗ്രൂപ്പിലെ മുതിര്‍ന്ന അംഗമായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യാനുള്ള നിക്ഷേപ ഫണ്ടുകള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് ലഭിച്ചത് എന്നും പുതിയ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു.

ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ ചാങ് ചങ് ലി, ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. അദാനി സ്റ്റോക്കിന്റെ ഏതെങ്കിലും രഹസ്യ ഇടപാടുകളെക്കുറിച്ചു തനിക്കൊന്നുമറിയില്ലെന്നാണ് ചാങ് പറയുന്നത്. താന്‍ എന്തെങ്കിലും വാങ്ങിയിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാനും ചാങ് തയ്യാറായില്ല. എന്നാല്‍ അയാള്‍ക്ക് തിരിച്ചു ചോദിക്കാനുണ്ടായിരുന്നത്, മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് തന്റെ മറ്റ് നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നായിരുന്നു. വെറും സാധാരണക്കാരായ ബിസിനസുകാര്‍ എന്നാണ് ചാങ് സ്വയം വിശേഷിപ്പിച്ചത്.

അദാനി ഗ്രൂപ്പിന്റെ ഓഹരി ഉപജാപങ്ങള്‍; ഒ സി സി ആര്‍പി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

അലിയും ചാങ്ങും അദാനിക്ക് വേണ്ടിയാണോ പ്രവര്‍ത്തിച്ചിരുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ ചെയ്തികള്‍ നിയമവിരുദ്ധമാണോ എന്ന് കണക്കാക്കുക. അദാനി ഗ്രൂപ്പിന്റെ ഭാഗമാണ് അവരെങ്കില്‍ അവരുടെ ഓഹരികള്‍ ഒരുമിച്ച് കണക്കാക്കേണ്ടി വരും. അതോടെ അദാനി ഇന്‍സൈഡേഴ്‌സിന് കമ്പിനിയിലെ ഓഹരി 75 ശതമാനത്തില്‍ അധികമാകും. അത് നിയമവിരുദ്ധമാണ്.

ചാങിന്റെ ഉടമസ്ഥതയിലുള്ള ലിന്‍ഗോ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ബി.വി.ഐ), അലിയുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് അറിസ് ട്രേഡിങ് എഫ്.ഇസഡ്ഇ (യു.എ.ഇ), അലിയുടെ ഭാഗിക ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ഓഷ്യന്‍ ട്രേഡ്്, അലിക്ക് നിയന്ത്രണാവകാശമുള്ള ഗള്‍ഫ് ഏഷ്യ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിഡറ്റ് (ബി.വി.ഐ) എന്നീ കമ്പനികളാണ് അദാനി ഗ്രൂപ്പ് വിദേശ നിക്ഷേപത്തിനായി ഉപയോഗിച്ചതെന്നാണ് ഒ സി സി ആര്‍ പി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൗറീഷ്യസ് ആസ്ഥാനമായുള്ള ദുര്‍ഗ്രഹ നിക്ഷേപ ഫണ്ടുകള്‍ വഴിയാണ് പൊതുവിപണിയിലുള്ള അദാനി ഓഹരിയിലേയ്ക്ക് ദശലക്ഷക്കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ചിരിക്കുന്നത് എന്ന് അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തികളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ പൊതു രേഖകളില്‍ നിന്നും ഒ സി സി ആര്‍ പി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മൗറീഷ്യസ് ഫണ്ടുകള്‍ വഴി പുറം രാജ്യങ്ങളിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അദാനി ഓഹരികള്‍ നാസിര്‍ അലി ,ബാന്‍ അലിയും ചാങ് ചങ് ലിങും വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയും വലിയ തോതിലുള്ള ലാഭം ഈ പ്രക്രിയയിലൂടെ നേടുകയും ചെയ്തുവെന്നാണ് പറയുന്നത്. അവരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കാന്‍ വിനോദ് അദാനിയുടെ കമ്പനികളിലൊന്നിനെ ഏല്‍പ്പിക്കുന്ന ഒരു മാനേജ്‌മെന്റ് കമ്പനിയേയും അവര്‍ സൃഷ്ടിച്ചു.

ഒ സി സി ആര്‍ പി റിപ്പോര്‍ട്ട്; ജെ പി സി അന്വേഷണം വേണമെന്ന് പ്രതിപക്ഷം, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെന്ന് അദാനി ഗ്രൂപ്പ്

ഈ കണ്ടെത്തലുകളോടുള്ള പ്രതികരണം ആരാഞ്ഞ് ഒ സി സി ആര്‍ പി മാധ്യമ പ്രവര്‍ത്തകര്‍ വിനോദ് അദാനിയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, കമ്പനിയുടെ നടത്തിപ്പില്‍ വിനോദ് അദാനിക്കു പങ്കുണ്ടെന്ന് അദാനി ഗ്രൂപ്പ് നിഷേധിച്ചുവെങ്കിലും, ഈ മാര്‍ച്ചില്‍ വിനോദ് അദാനി കമ്പനിയുടെ ‘പ്രമോട്ടര്‍ ഗ്രൂപ്പിന്റെ’ ഭാഗമാണെന്ന് സമ്മതിച്ചിരുന്നു. അതായത് കമ്പനിയുടെ കാര്യങ്ങളില്‍ അദ്ദേഹത്തിന് നിയന്ത്രണമുണ്ടെന്നും എല്ലാ ഓദ്യോഗിക കാര്യങ്ങളെക്കുറിച്ചും അറിയിച്ചിരുന്നുവെന്നും. വിനോദ് അദാനിയുടെ പങ്കാളിത്തം ‘യഥാക്രമം വെളിപ്പെടുത്തിയിട്ടുണ്ട്’ എന്നാണ് അദാനി ഗ്രൂപ്പിന്റെ ഒരു പ്രതിനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അദ്ദേഹം(വിനോദ് അദാനി) ‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വിദേശത്ത് താമസിക്കുന്ന ഒരു വിദേശ പൗരനാണെന്നും’ ‘അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും സ്ഥാപനങ്ങളിലോ, അനുബന്ധ മേഖലകളിലോ ചുമതലകള്‍ വഹിക്കുന്നില്ലെന്നും’ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

(ഒ സി സി ആര്‍ പി പ്രസിദ്ധീകരിച്ച ഒറിജിനല്‍ റിപ്പോര്‍ട്ടില്‍ നിന്നും അഴിമുഖം പ്രസിദ്ധീകരിച്ചത്)

Related news


Share on

മറ്റുവാര്‍ത്തകള്‍