June 11, 2026 |
Share on

പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ക്ക്

സമ്മാനത്തുക 25 ലക്ഷം, നോവല്‍ പരിഭാഷപ്പെടുത്തിയ ഷഹാനാസ് ഹബീബിന് 5 ലക്ഷം രൂപയും പുരസ്‌കാരം ലഭിക്കും.

25 ലക്ഷം സമ്മാനത്തുകയുള്ള ജെസിബി സാഹിത്യ പുരസ്‌കാരം മലയാളി എഴുത്തുകാരന്‍ ബെന്യാമിന്റെ  ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ക്ക്.  നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഷഹാനാസ് ഹബീബിന് 5 ലക്ഷം രൂപയും പുരസ്‌കാരം ലഭിക്കും. എട്ടുഭാഷകളില്‍ നിന്നുമുള്ള 42 പ്രസാധകരുടെ പുസ്തകങ്ങളില്‍ നിന്നാണ് മുല്ലപ്പൂ നിറമുള്ള പകലുകളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മൂര്‍ത്തി ക്ലാസിക്കല്‍ ലൈബ്രറി സ്ഥാപകന്‍ റോഹന്‍ മൂര്‍ത്തി അധ്യക്ഷനായ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രിയ മാവ്ദ നടരാജന്‍, അര്‍ഷിയ സത്താര്‍, വിവേക് ഷന്‍ഭാഗ് എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. സമയ പരീക്ഷണങ്ങള്‍ക്ക് പുസ്തകം നിലകൊള്ളുമോ എന്നതാണ് തങ്ങള്‍ പരിഗണിച്ച പ്രധാന വസ്തുതയെന്ന് അദ്ദേഹം പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ട് ജൂറി അംഗം വിവേക് ഷന്‍ഭാഗ് പ്രതികരിച്ചു.

അതേസമയം, നോവലിന്റെ പേരില്‍ ഇതുവരെ നേരിട്ടത് അപമാനങ്ങളും അരോപണങ്ങളുമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ബെന്യാമിന്‍ പ്രതികരിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സഹോദരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഗൗരവമുള്ള ഒരോ നോവലും നടത്തുന്നത്. തന്റെ നോവലിന് ലഭിച്ച് പുരസ്‌കാരം പ്രാദേശിക ഭാഷകള്‍കളിലെ കൃതികളുടെ കൂടുതല്‍ പരിഭാഷകള്‍ ഉണ്ടാവാന്‍ ഇടയാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്തിടെ ഉയര്‍ന്നുവന്ന മീ ടു വെളിപ്പെടുത്തലുകളെ പിന്തുയ്ക്കുന്ന പരാമര്‍ശങ്ങളും പുരസ്‌കാര സമര്‍പ്പണ വേദിയില്‍ ഉയര്‍ന്നു. പുരസ്‌കാരത്തിന്റെ ഡയറക്ടര്‍ റാണാ ദാസ് ഗുപയുടെതായിരുന്നു പ്രതികരണം. തുറന്നു പറയാനുള്ള ഇരകളുടെ തീരുമാനത്തിന് പിന്തുണ അറിയിച്ച അദ്ദേഹം, സാഹിത്യകാരന്‍മാര്‍ ഉള്‍പ്പെടെ അരോപണ വിധേയരായതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പശ്ചിമേഷ്യയെ പിടിച്ചുകുലിക്കിയ ജാസ്മിന്‍ റെവല്യൂഷന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന മുല്ലപ്പൂനിറമുള്ള പകലുകള്‍ പാക്കിസ്താനിയായ റേഡിയോ ജോക്കി യുവതിയുടെ ജീവിതമാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×