February 08, 2025 |

കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗികാതിക്രമം; വർദ്ധിക്കുന്നുവെന്ന് പഠനം

300 മില്യണിലധികം കുട്ടികൾ ഓൺലൈൻ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ലോകമെമ്പാടും നിയമങ്ങൾ കർശനമാണ്. എന്നാൽ ഈ നിയമങ്ങളെ പോലും നോക്കുകുത്തിയാക്കി കൊണ്ട് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഗണ്യമായി ഉയരുന്നുവെന്ന് റിപോർട്ടുകൾ പറയുന്നു. ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം കുട്ടികളാണ് ഓരോ വർഷവും ഓൺലൈൻ ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാകുന്നത്.online child sexual abuse

എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ ലോകമെമ്പാടുമുള്ള കുട്ടികൾ പോണോഗ്രഫി നേരിട്ടിട്ടുണ്ടെന്ന് പഠനം നടത്തിയിരുന്നു. ആഗോളതലത്തിൽ 12.6% കുട്ടികളും അല്ലെങ്കിൽ ഏകദേശം 302 ദശലക്ഷം യുവാക്കളും തങ്ങളുടെ ചിത്രങ്ങളും, വീഡിയോകളും എടുക്കാനും, ഷെയർ ചെയ്യാനും നിർബന്ധിതരായെന്ന് ഈ പഠനങ്ങൾ പറയുന്നു. അനാവശ്യ ലൈംഗിക സംഭാഷണങ്ങൾ, സെക്‌സ്‌റ്റിംഗ്, ലൈംഗിക ചോദ്യങ്ങൾ, മുതിർന്നവരിൽ നിന്നോ യുവാക്കളിൽ നിന്നോ ലൈംഗികതക്കുവേണ്ടിയുള്ള അഭ്യർത്ഥനകൾ തുടങ്ങിയ അനുഭവങ്ങൾ പലപ്പോഴും കുട്ടികൾ നേരിടേണ്ടിതായി വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള 12.5% ​​കുട്ടികൾ ഒരിക്കലെങ്കിലും ഇതുപോലൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു. “സെക്‌സ്റ്റോർഷൻ” മൂലവും കുട്ടികളെ ദുരുപയോഗം ചെയുന്നുണ്ട്. നഗ്ന ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽപങ്കുവക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണിത്. എഐ ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തി വ്യാജ ചിത്രങ്ങളോ വീഡിയോകളോ സൃഷ്‌ടിക്കുന്നതും പെരുകി വരുന്നതായും പറയുന്നുണ്ട്.

കുട്ടികൾ  ഓൺലൈനിൽ സുരക്ഷിതമല്ലാത്ത ഇടം അമേരിക്കയാണെന്നും പഠനം പറയുന്നുണ്ട്. ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള രാജ്യവും അമേരിക്കയാണ്. സർവ്വകലാശാലയുടെ ചൈൽഡ്‌ലൈറ്റ് ഇനിഷ്യേറ്റിവ് കുട്ടികൾക്ക് എതിരെയുള്ള ദുരുപയോഗം എങ്ങനെയാണ് വ്യപകമാകുന്നതെന്ന് കണ്ടെത്താനായി ലക്ഷ്യമിടുന്നുണ്ട്.  യുഎസിലെ ഒമ്പത് പുരുഷന്മാരിൽ ഒരാൾ അല്ലെങ്കിൽ ഏകദേശം 14 ദശലക്ഷം പുരുഷൻമാർ കുട്ടികൾക്കെതിരെ ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യുന്നതായി സമ്മതിച്ചതായി ഈ പഠനങ്ങൾ കണ്ടെത്തി.

7% ബ്രിട്ടീഷ് പുരുഷന്മാരും അല്ലെങ്കിൽ ഏകദേശം 1.8 ദശലക്ഷം പുരുഷൻമാരും കുട്ടികൾക്കെതിരെ ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. പിടിക്കപ്പെടില്ലെന്ന സാഹചര്യത്തിൽ കുട്ടികൾക്കെതിരെ ശാരീരിക ലൈംഗിക അതിക്രമങ്ങൾ നടത്താൻ ശ്രമിക്കുമെന്ന് പല പുരുഷന്മാരും പറഞ്ഞതായും ഗവേഷണം വെളിപ്പെടുത്തി. നിലവിൽ ആഗോള സമൂഹം അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നമാണ് ഇതെന്ന് ചൈൽഡ്ലൈറ്റിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പോൾ സ്റ്റാൻഫീൽഡ് പറഞ്ഞു. കുറ്റവാളികളെ ഒരു വരിയിൽ നിർത്തുകയാണെങ്കിൽ ഗ്ലാസ്‌ഗോ മുതൽ ലണ്ടൻ വരെ നീളുന്ന പുരുഷന്മാരുടെ ഒരു വലിയ നിര തന്നെ രൂപപ്പെടുമെന്നും അദ്ദേഹം ഗാർഡിയനോട് പറയുന്നു.

കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള വഴികൾ ഓൺലൈനിൽ വ്യപകമാണ്. ഓരോ സെക്കൻഡിലും ഇത്തരം കേസുകൾ ഫയൽ ചെയ്യപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്ന ആരോഗ്യപ്രതിസന്ധി പോലെ ഈ പ്രശ്നം അതിവേഗം വളരുകയും പടർന്നുപിടിക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത നിയമ നിർവ്വഹണ രീതികൾക്ക് പ്രശ്നത്തെ നേരിടാൻ കഴിയില്ലെന്ന് ഇൻ്റർപോളിലെ ഉദ്യോഗസ്ഥൻ സ്റ്റീഫൻ കവാനി പറയുന്നു. അന്വേഷകർക്ക് മികച്ച പരിശീലനം നൽകുകയും ഇത്തരം ഡാറ്റകൾ പങ്കിടുന്നത് തടയാനായി കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പ്രശ്‌നത്തിനെതിരെ പോരാടാനും ദശലക്ഷക്കണക്കിന് കുട്ടികളെ സംരക്ഷിക്കാനും ആഗോളതലത്തിൽ തന്നെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

സമാനമായ ചൂഷണത്തിന്റെ അതിജീവതയും ഗ്രേസ് ടേം ഫൗണ്ടേഷൻ്റെ സ്ഥാപകയും ആയ ഗ്രേസ് ടേം കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു കേന്ദ്ര ആഗോള ഗവേഷണ ഡാറ്റാബേസ് നിർണായകമാണെന്ന് പറയുന്നു.

Content summary; More than 300m children victims of online sexual abuse every year

×