പഹല്‍ഗ്രാം ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാര്‍. അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ്, പി ജി അജിത് കുമാര്‍ എന്നീ ജഡ്ജിമാരാണ് കുടുംബ സമേതം അവധിക്കാലം ആഘോഷിക്കാന്‍ ജമ്മു-കശ്മീരിലുള്ളതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 17 നാണ് ജഡ്ജിമാര്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം കശ്മീരില്‍ എത്തുന്നത്. ഏപ്രില്‍ 21 തിങ്കളാഴ്ച്ച സംഘം പഹല്‍ഗാമിലെത്തി. ഇവിടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി സംഘം, അന്നേ ദിവസം പഹല്‍ഗാമിലാണ് തങ്ങിയത്. പിറ്റേദിവസം രാവിലെ9. 30 നാണ് (ഏപ്രില്‍ 22 ചൊവ്വ) സംഘം പഹല്‍ഗാം വിടുന്നത്. അതായത് ഭീകരാക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് 25 പേരുടെ ജീവനെടുത്ത് ഭീകരര്‍ കൊലവിളി നടത്തിയത്.
‘സുഖകരമായ കാലാവസ്ഥയായിരുന്നു. ചില ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച തന്നെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മിക്ക സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഞങ്ങളുടെ വാഹനത്തിന്റെ ഡ്രൈവര്‍, പ്രദേശത്തെ കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും, ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ബോട്ട് സവാരി നടത്തണണെന്നുള്ള ആഗ്രഹം കൊണ്ട് ഇന്ന് തന്നെ ശ്രീനഗറിലേക്ക് മടങ്ങണമെന്ന് ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു, മുമ്പ് ഞാനവിടെ പോയിട്ടുള്ളതാണ്. അതുകൊണ്ട് ഞങ്ങള്‍ സുരക്ഷിതമായി ശ്രീനഗറില്‍ എത്തി’ എന്നാണ് ജ. അനില്‍ കെ നരേന്ദ്രന്‍ ശ്രീനഗറില്‍ നിന്നും ദി ഹിന്ദുവിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. ശ്രീനഗറിലെ ഹോട്ടലില്‍ വച്ച് ഭീകരാക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടൊരാളെ കണ്ടുമുട്ടിയ കാര്യവും ജസ്റ്റീസ് ഹിന്ദുവിനോട് പങ്കുവയ്ക്കുന്നുണ്ട്. അയാള്‍ ആകെ നടുങ്ങിയ അവസ്ഥയിലായിരുന്നുവെന്നാണ് ജസ്റ്റീസ് പറയുന്നത്.
ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടെ ജഡ്ജിമാരും കുടുംബവും ശ്രീനഗറില്‍ സുരക്ഷിതമായി എത്തിയെന്നാണ് ദി ഹിന്ദുവിനോട് അവര്‍ പറഞ്ഞത്. ഉടന്‍ തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് ജസ്റ്റീസ് അജിത്ത് കുമാര്‍ പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്. ഭീകരാക്രമണ വാര്‍ത്ത വന്നതോടെ, കശ്മീരില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ കേരള ഹൈക്കോടതി ജഡ്ജിമാരെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന വാര്‍ത്ത വന്നതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. Pahalgam Terror Attack; Three Kerala High Court Judges miraculously escaped
Content Summary; Pahalgam Terror Attack; Three Kerala High Court Judges miraculously escaped
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.