June 04, 2026 |
Avatar
അഴിമുഖം
Share on

ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍: കൈകാലുകള്‍ നഷ്ടപ്പെട്ട പ്രവാസിക്ക് 37 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചു

ഇന്ത്യന്‍ എംബസി കൃത്യമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് പഞ്ചാബ് സ്വദേശിയായ ഗുര്‍ബിന്ദര്‍ സിംഗിന് നീതി ലഭിച്ചത്

അബുദാബിയിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ ഇരു കൈകാലുകളും മുറിച്ചു മാറ്റപ്പെട്ട ഇന്ത്യന്‍ സ്വദേശിക്ക് 202,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തീരുമാനിച്ചു. ഇന്ത്യന്‍ എംബസി കൃത്യമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് പഞ്ചാബ് സ്വദേശിയായ ഗുര്‍ബിന്ദര്‍ സിംഗിന് നീതി ലഭിച്ചത്.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് മാസം മുന്‍പ് അബുദാബിയിലെ സിര്‍കു ദ്വീപിലെ ജോലി സ്ഥലത്തുണ്ടായ അപകടമായിരുന്നു ഗുര്‍ബിന്ദര്‍ സിംഗിന്റെ ജീവിതം തകര്‍ത്തത്. ജൂണ്‍ 20-ന് കമ്പനിയുടെ പ്രതിനിധികള്‍ നഷ്ടപരിഹാര തുക ഭാര്യ രാജ് വിന്ദര്‍ കൗറിന് കൈമാറി.

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൈകാലുകള്‍ കറുത്തു വീങ്ങി. കൈപ്പത്തിയും കാല്‍പാദങ്ങളും മുറിച്ചുമാറ്റാതെ ഗുര്‍ബിന്ദറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ഏപ്രില്‍ മധ്യത്തോടെ ശസ്ത്രക്രിയ ചെയ്തു. ഇതിനിടെ മേയ് ആദ്യം കമ്പനിയില്‍ നിന്ന് പിരിച്ചുവിടല്‍ നോട്ടീസും നല്‍കി.

കമ്പനിയുടെ ഭാഗത്ത് നിന്നു കൂടുതല്‍ സഹായം ലഭിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹവും ഭാര്യയും പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളുടേയും സാമൂഹിക പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടെയും ഇടപെടലുകളും എംബസിയുടെ പ്രവര്‍ത്തനവുമാണ് ഗുര്‍ബിന്ദറിന് ഇത്രയെങ്കിലും നീതി ലഭിക്കാന്‍ കാരണമായത്.

നഷ്ടപരിഹാരതുക തന്റെ രണ്ട് പെണ്‍കുട്ടികളുടെയും പഠനത്തിന് വിനിയോഗിക്കാന്‍ കഴിയുമെന്ന് ഗുര്‍ബിന്ദര്‍ സിംഗ് പറഞ്ഞു. സഹായിച്ച എല്ലാ സാമൂഹിക പ്രവര്‍ത്തകരോടും എംബസിയോടും കമ്പനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചു. ഭാര്യ രജ് വിന്ദര്‍ കൗറിനൊപ്പം ഇപ്പോള്‍ ബനിയാസിലെ താമസ സ്ഥലത്തുള്ള ഗുര്‍ബിന്ദര്‍ സിംഗ് ഉടന്‍തന്നെ നാട്ടിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×