തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേല്‍ക്കുന്നത് തടയാന്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ നടത്തിയതായി പറയപ്പെടുന്ന രഹസ്യ സഖ്യചര്‍ച്ചകളില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. അത്തരം രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഗമായി തന്റെ പേര് വലിച്ചിഴച്ചതില്‍ വലിയ വിഷമമുണ്ടെന്നും അത്രയും തരംതാണ രാഷ്ട്രീയത്തിലേക്ക് പോകുന്ന ആളല്ല താനെന്നുമാണ് അദ്ദേഹം ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ വന്ന പശ്ചാത്തലത്തില്‍, ബദല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ രജനീകാന്ത് മധ്യസ്ഥത വഹിച്ചു എന്ന തരത്തില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കാണ് ഈ നേരിട്ടുള്ള വിശദീകരണത്തിലൂടെ താരം വിരാമമിട്ടത്.
തിരഞ്ഞെടുപ്പില്‍ ഡിഎംകെ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ രജനീകാന്ത് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനമാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ‘തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാന്‍ സ്റ്റാലിനെ സന്ദര്‍ശിച്ചതിനെ പലരും വിമര്‍ശിച്ചു. അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ പരാജയം എന്നെ അത്യധികം വിഷമിപ്പിച്ചു. ഒരു സുഹൃത്ത് എന്ന നിലയിലാണ് പരാജയത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്,’ രജനീകാന്ത് വ്യക്തമാക്കി.
എന്നാല്‍ ഈ സന്ദര്‍ശനത്തിന് പിന്നാലെ വന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിജയ് അധികാരത്തില്‍ വരുന്നത് തടയാന്‍ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അതില്‍ എനിക്കും പങ്കുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇത്രയും അധപതിക്കുന്ന ആളല്ല രജനീകാന്ത് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ താരം കടുത്ത ഭാഷയില്‍ പ്രതികരിച്ചു.
തമിഴ്നാട് രാഷ്ട്രീയം അതീവ സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രജനീകാന്തിന്റെ ഈ പ്രതികരണം വരുന്നത്. തിരഞ്ഞെടുപ്പില്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവലഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്തി നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിജയ്യെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ഡിഎംകെയും എഐഎഡിഎംകെയും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെ പേരില്‍ സ്റ്റാലിനും വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവനും സ്വന്തം അണികളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം നേരിട്ടു.
എന്നാല്‍ ഈ നീക്കങ്ങള്‍ വഴി ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കാണ്. ഡിഎംകെയുമായുള്ള സഖ്യനീക്കത്തില്‍ പ്രതിഷേധിച്ച് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തുകയും, വിജയ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഈ സാഹചര്യം ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് തന്റെ സന്ദര്‍ശനത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് രജനീകാന്ത് ആവശ്യപ്പെടുന്നത്.
മുഖ്യമന്ത്രി വിജയ്യുമായി തനിക്ക് അസ്വാരസ്യങ്ങളുണ്ടെന്ന വാര്‍ത്തകളും രജനീകാന്ത് പൂര്‍ണ്ണമായി തള്ളി. ‘വിജയ്യുടെ വിജയത്തിന് ശേഷം ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണമനസ്സോടെ ആശംസകള്‍ അറിയിച്ചിരുന്നു. എനിക്ക് വിജയ്യുമായി പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നവര്‍ ഓര്‍ക്കുക, ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരു രാഷ്ട്രീയ എതിരാളിയായി കാണേണ്ട കാര്യം എനിക്കില്ല. ഞാനും വിജയ്യും തമ്മില്‍ ഏകദേശം 25 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലം മുതല്‍ ഞാന്‍ കാണുന്നതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മുഖ്യമന്ത്രിയാകുന്നതില്‍ എനിക്ക് എന്താണ് പ്രശ്‌നം?’ രജനീകാന്ത് ചോദിച്ചു.
വിജയ്യുടെ രാഷ്ട്രീയ വളര്‍ച്ചയെയും രജനി പ്രശംസിച്ചു. ‘വിജയ് കൈവരിച്ചത് വളരെ വലിയൊരു നേട്ടമാണ്. ഇത്ര ചെറുപ്പത്തില്‍, തമിഴ്നാട്ടിലെ രണ്ട് വന്മരങ്ങളായ പാര്‍ട്ടികളും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇവിടെയുള്ളപ്പോള്‍, അവരെയെല്ലാം പ്രതിരോധിച്ച് ഒറ്റയ്ക്ക് ഈ വിജയം നേടുക എന്നത് ചെറിയ കാര്യമല്ല. എനിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ല, മറിച്ച് അദ്ദേഹത്തിന്റെ വിജയത്തില്‍ ഞാന്‍ ആവേശഭരിതനും സന്തോഷവാനുമാണ്.’ പുതിയ മുഖ്യമന്ത്രിക്ക് പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രാഷ്ട്രീയം എന്നത് വളരെ വലിയൊരു ഉത്തരവാദിത്തമാണ്. അതുകൊണ്ട് വിജയ്ക്ക് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നാം സമയം നല്‍കണം.’ അതോടൊപ്പം വിജയ്യുടെ ആരാധകരും അണികളും വലിയ പ്രതീക്ഷകള്‍ക്കിടയിലും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തമിഴ്നാട് രാഷ്ട്രീയം കഴിഞ്ഞ 60 വര്‍ഷമായി ഡിഎംകെ, എഐഎഡിഎംകെ എന്നീ രണ്ട് പാര്‍ട്ടികളുടെ ആധിപത്യത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച രജനീകാന്ത്, ഒരുപക്ഷേ അവിടെ ഒരു മാറ്റം ആവശ്യമായിരുന്നിരിക്കാം എന്നും നിരീക്ഷിച്ചു.
എം.ജി. രാമചന്ദ്രന്‍ (എംജിആര്‍) മുതല്‍ വിജയകാന്ത്, ഇപ്പോള്‍ വിജയ് വരെ നീളുന്ന തമിഴ് സിനിമ-രാഷ്ട്രീയ ബന്ധത്തിന്റെ തുടര്‍ച്ചയിലാണ് പുതിയ സംഭവവികാസങ്ങള്‍. സിനിമയിലെ ജനപ്രീതിയെ വോട്ടാക്കി മാറ്റി പല പ്രമുഖ നടന്മാരും തമിഴ്നാടിന്റെ അധികാരം പിടിച്ചിട്ടുണ്ട്. ഈ യാത്രയില്‍ എപ്പോഴും രാഷ്ട്രീയ പ്രവേശനത്തിന്റെ തൊട്ടടുത്തെത്തി നില്‍ക്കുകയും എന്നാല്‍ ഒടുവില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്‍വാങ്ങുകയും ചെയ്ത ഒരേയൊരു താരം രജനീകാന്ത് മാത്രമായിരുന്നു. തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആ രാഷ്ട്രീയ യാത്ര മറ്റൊരു നടന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത് ഒരു എതിരാളിയായല്ല, മറിച്ച് വലിയ ആദരവോടെയും പ്രശംസയോടെയുമാണ് താന്‍ കാണുന്നതെന്ന് രജനീകാന്ത് അടിവരയിടുന്നു.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, താന്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയുടെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ലെന്നായിരുന്നു രജനീകാന്തിന്റെ മറുപടി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തമിഴ്നാടിന് സിനിമയില്‍ നിന്നും മറ്റൊരു നടന്‍ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുകയാണ്. ഒരു കാലത്ത് ആ പദവിയിലേക്ക് ജനങ്ങള്‍ പ്രവചിച്ചയാളായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
Content Summary: Superstar Rajinikanth strongly denies involvement in DMK-AIADMK tie-up talks against new CM Joseph Vijay and congratulate him.
This post was last modified on May 17, 2026 3:10 pm
Leave a Comment