സിദ്ദിഖ് എവിടെ? ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ ‘ കാണാതായിട്ട്’ ഒരു ദിവസം പിന്നിടുന്നു. അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം തീര്‍ച്ചപ്പെടുത്തിയെങ്കിലും നടനെ കണ്ടെത്താനായിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളത്തിലടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളത്ത് തന്നെയുണ്ടെന്നും, അവിടെയുള്ള ഒരു ഹോട്ടലിലാണ് സിദ്ദിഖ് ഒളിച്ചു കഴിയുന്നതെന്നും ചൊവ്വാഴ്ച്ച വാര്‍ത്ത ചാനലുകള്‍ പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നുവെങ്കിലും, നേരത്തോട് നേരം കഴിയാറായിട്ടും നടനെ കണ്ടെത്താനായിട്ടില്ല.
സുപ്രിം കോടതിയെ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖ് സമീപിച്ചിട്ടുണ്ട്. ഈയൊരു പ്രതീക്ഷയിലാണ് ഇപ്പോഴും ഒളിച്ചു കഴിയുന്നതെന്നാണ് നിഗമനം. കീഴടങ്ങുന്നതാണ് നല്ലതെന്ന് അടുത്ത കേന്ദ്രങ്ങള്‍ ഉപദേശിച്ചിട്ടും വഴങ്ങാതെ നില്‍ക്കുന്നതും ഡല്‍ഹിയില്‍ നിന്ന് അനുകൂല വാര്‍ത്ത വരുമെന്ന പ്രതീക്ഷയിലാകണം. നേരത്തെ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയില്‍ പോയതും, മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്നേറ്റത് കനത്ത തിരിച്ചടിയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷം വന്ന പരാതിയും കേസും ആയതുകൊണ്ട് ഒന്നും നിലനില്‍ക്കില്ലെന്നായിരുന്നു സിദ്ദിഖിന്റെ വിശ്വാസം. സിദ്ദിഖിനെതിരേ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും ആരോപണങ്ങള്‍ ഗുരുതരമാണെന്നു വിലയിരുത്തുകയും ചെയ്താണ് ജസ്റ്റീസ് സി എസ് ഡയസ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കൃത്യമായ അന്വേഷണത്തിന് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. പരാതിക്കാരിയെ സംശയത്തിന്റെ നിഴലിലാക്കാനുള്ള സിദ്ദിഖിന്റെ ശ്രമങ്ങളെയും കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതോടെയാണ് സിദ്ദിഖ് ‘ അപ്രത്യക്ഷനാ’യത്.
മുകേഷിന്റെ കാര്യത്തില്‍, അയാള്‍ പരാതിക്കാരിയുമായുള്ള ബന്ധം നിഷേധിച്ചിരുന്നില്ല. ഉഭയസമ്മതപ്രകാരമാണ് തങ്ങള്‍ കണ്ടെതെന്നും, പരാതിക്കടിസ്ഥാനമായ സംഭവത്തിന് ശേഷവും തങ്ങള്‍ പരിചയത്തില്‍ തുടര്‍ന്നുവെന്നും, പരാതിക്കാരി തന്നോട് പണം വാങ്ങിയിരുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ തെളിവുകള്‍ സഹിതമാണ് മുകേഷ് അന്വേഷണ സംഘത്തിന് നല്‍കിയത്. കീഴ്‌ക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടാനുള്ള സാഹചര്യവും മുകേഷിന്റെ കാര്യത്തിലുണ്ടായിരുന്നു. എന്നാല്‍, സിദ്ദിഖ് തുടക്കം മുതല്‍ എല്ലാം നിഷേധിക്കുകയായിരുന്നു. അതേസമയം, അയാള്‍ക്കെതിരേ ഇലക്‌ട്രോണിക്‌സ് തെളിവുകള്‍ അടക്കം പൊലീസിന് ലഭിക്കുകയും ചെയ്തു. ഹോട്ടല്‍ രേഖകളും, സാക്ഷി മൊഴികളും അടക്കം കിട്ടിയിട്ടുണ്ട്.
ഹൈക്കോടതി നിരീക്ഷണത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ തന്നെ സുപ്രിം കോടതിക്കും ബോധ്യപ്പെടുകയാണെങ്കില്‍ സിദ്ദിഖിന് ജയില്‍ പോകാതെ തരമില്ല. സുപ്രിം കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടും പൊലീസിന് എന്തു കൊണ്ട് കുറ്റാരോപിതനെ പിടിക്കാന്‍ കഴിയുന്നില്ലെന്നതാണ് ചോദ്യം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാലര വര്‍ഷത്തോളം നടപടികളൊന്നും എടുക്കാതെ വച്ചിരുന്നതിന് കോടതി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടി സിദ്ദിഖിന്റെ അറസ്റ്റ് സര്‍ക്കാരിന് അനിവാര്യമായിരുന്നിട്ടും പൊലീസ് എന്തുകൊണ്ട് അയാളെ ഒളിവില്‍ പോകാന്‍ വിട്ടു കളഞ്ഞു എന്ന ചോദ്യമുണ്ട്. മുന്‍പ് കേരളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യസ്ഥാപനത്തിന്റെ ഉടമയെയും ഇതുപോലെ കണ്ടെത്താന്‍ കഴിയാതെ പോയിരുന്നു. പൊലീസിന് അയാളുടെ ഒളിയിടം കണ്ടെത്താന്‍ കഴിയാതെ വരികയും ഒടുവില്‍ അയാള്‍ക്ക് സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്ത സംഭവത്തിന് സമാനമായി സിദ്ദിഖിന്റെ കാര്യത്തിലും നടക്കുമോ എന്നൊരു ചോദ്യവുമുണ്ട്.
കൂടുതല്‍ പരാതികള്‍ക്കൊന്നും ഇടകൊടുക്കാതെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുകയും,സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയുമാണെങ്കില്‍ സിദ്ദിഖിന് ജയില്‍ മുറിയിലേക്ക് പോകേണ്ടി വരും. അറസ്റ്റ് നടന്നാല്‍ കോടതിയില്‍ ഹാജരാക്കുകയും, കോടതി റിമാന്‍ഡിന് ഉത്തരവിട്ട് സബ് ജയിലിലേക്ക് അയക്കുകയും ചെയ്യും. പിന്നീട് പൊലീസിന് ചോദ്യം ചെയ്യലുകള്‍ക്ക് കസ്റ്റഡിയില്‍ വാങ്ങാം. ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയാക്കിയാല്‍ വീണ്ടും സബ് ജയിലിലേക്ക്. അവിടെ നിന്ന് ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്. അതുവരെ ജയിലില്‍ കഴിയേണ്ടി വരുമെന്നത് ഉറപ്പ്. അത് തടയാനാണ് അവസാന പ്രതീക്ഷയെന്നോണം സുപ്രിം കോടതി തീരുമാനവും കാത്തിരിക്കുന്നത്. അതിനുള്ള അവസരമാണോ പൊലീസ് ഒരുക്കി കൊടുക്കുന്നതെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.
സിദ്ദിഖിനെതിരേ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേത അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. പരാതിക്കാരിക്കെതിരേ ഡിജിപിക്ക് സിദ്ദിഖും പരാതി നല്‍കിയിരുന്നു. അതേസമയം, പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെതിരായ കേസില്‍ പല വീഴ്ച്ചകളും വരുത്തിയെന്ന ആക്ഷേപമുണ്ട്. സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് ഒരു ഘട്ടത്തിലും കോടതി നിര്‍ദേശം വന്നിരുന്നില്ല. എന്നിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റാരോപിതനെ സ്വതന്ത്രനാക്കി വിട്ടിരിക്കുകയായിരുന്നു.എഫ് ഐ ആര്‍ ഇട്ടതിനുശേഷം ഫെയ്സ്ബുക്ക് അകൗണ്ട് ഡിലീറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തെളിവ് നശിപ്പിക്കല്‍ നടന്നു, ഇതൊന്നും മുന്‍കൂട്ടി തടയാന്‍ കഴിഞ്ഞില്ല. സിദ്ദിഖിനെ ചോദ്യം ചെയ്യുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ല, അതുപോലെ സാക്ഷികളെ സ്വാധീനിക്കുന്നതില്‍ നിന്നും സിദ്ദിഖിനെ ഏതെങ്കിലും രീതിയില്‍ അന്വേഷണ സംഘം തടഞ്ഞിരുന്നോ എന്നതിലും വ്യക്തതയില്ല. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി എതിരായാല്‍ കുറ്റാരോപിതന്‍ ഒളിവില്‍ പോകുമെന്ന വ്യക്തമായിരുന്നിട്ടും എന്തുകൊണ്ട് സിദ്ദിഖിന് മുങ്ങാന്‍ സാഹചര്യം സൃഷ്ടിച്ചു കൊടുത്തു എന്ന ചോദ്യവും അന്വേഷണ സംഘത്തിനു നേരെയുണ്ട്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, കേസിന്റെ ഗതി തിരിയും. കേസ് അന്വേഷണം നീതിപൂര്‍വം നടക്കുന്നില്ലെന്ന പരാതിയുമായി പരാതിക്കാരിക്ക് സ്വന്തം അഭിഭാഷകന്‍ മുഖേന കോടതിയെ സമീപിക്കേണ്ടി വന്നതാണ്. സിദ്ദിഖിനെ അറസ്റ്റ് ചെയ്തെന്നു പറയുമ്പോഴും, ഈ കേസിന്റെ ഭാവി എന്താകുമെന്ന ആശങ്ക കനം വച്ചു തന്നെ നില്‍ക്കുന്നുണ്ട്.
2019 ലാണ് സിദ്ദിഖിനെതിരേ യുവ അഭിനേത്രിയുടെപരാതി പൊതുമധ്യത്തില്‍ എത്തുന്നത്. 2017 ല്‍ മറ്റൊരു യുവ വനിത താരം സമാനതകളില്ലാത്ത ക്രൂരത ഏറ്റു വാങ്ങേണ്ടി വന്നതിനുശേഷം മലയാള സിനിമ ലോകം ഏറെ കലുഷിതമായി പോയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) രൂപം കൊണ്ടു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് വേണ്ടി പരസ്യമായി നിലപാട് സ്വീകരിച്ചിരുന്ന സിദ്ദിഖ് വനിത കൂട്ടായ്മയെ പരിഹസിക്കുകയും ചെയ്തിരുന്നു.
എഎംഎംഎ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങളെ അവരുടെ പേര് എടുത്ത് പറയാതെ നടിമാര്‍ എന്നു മാത്രം അഭിസംബോധന ചെയ്ത് സംസാരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ്, അഭിനയിച്ചുകൊണ്ടിരുന്ന ഒരു സിനിമയുടെ സെറ്റില്‍ സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടത്. അന്ന് വളരെ പരിഹാസപൂര്‍വമായിരുന്നു സിദ്ദിഖ് ഡബ്ല്യുസിസിയെക്കുറിച്ച് പറഞ്ഞത്.
സിദ്ദിഖിന്റെ പരിഹാസങ്ങള്‍ക്ക് പിന്നാലെയായിരുന്നു, ഇപ്പോഴത്തെ കേസിന് ആസ്പദമായ പരാതി ആദ്യം യുവനടി ഉയര്‍ത്തുന്നത്. 2016ല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സിദ്ദിഖും ലളിതയും ചേര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിങ്ങനെയായിരുന്നു; ‘ ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെക്കൊണ്ട് സാധിക്കില്ല. ഈ നടന്‍ സിദ്ദിഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്റെ നേര്‍ക്ക് ലൈംഗിക അധിക്ഷേപം നടത്തി. അയാളില്‍ നിന്ന് നേരിട്ട വെര്‍ബല്‍ പീഡനം ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി. അയാള്‍ക്ക് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അയാളുടെ അടുത്ത് സുരക്ഷിതയാണോ എന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ദിഖ് നിങ്ങള്‍ പ്രതികരിക്കുക? വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യുസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിര വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്. നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചു നോക്കൂ. ഉളുപ്പ് ഉണ്ടോ? മുഖം മൂടി അണിഞ്ഞ് ജീവിക്കുന്ന, സ്വയം മാന്യനെന്ന് വിളിക്കുന്ന നിങ്ങളെ പോലുള്ളവര്‍ സിനിമയില്‍ നിന്ന് പുറത്താക്കപ്പെടേണ്ടതാണ്’
ഈ വെളിപ്പെടുത്തല്‍ വന്നതിനു ശേഷം അഴിമുഖം പ്രസ്തുത താരവുമായി സംസാരിച്ചിരുന്നു.
എന്തുകൊണ്ട് ഈ സമയത്ത് ഇങ്ങനെയൊരു പരാതി ഉയര്‍ത്തുന്നുവെന്ന ചോദ്യത്തിന് നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; 2016 ല്‍ ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ ഉടനെ അത് പുറത്ത് പറയുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വെളിപ്പെടുത്തലിന് ശേഷം ഞാന്‍ കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന ചോദ്യവും എന്തുകൊണ്ട് ഇത്രയും നാള്‍ ഇക്കാര്യം തുറന്ന് പറയാതിരുന്നത് എന്നുള്ളതാണ്. എത്ര വലിയ കരുത്തുള്ള ആളാണെങ്കിലും എത്ര വലിയ ഫാമിലി സപ്പോര്‍ട്ട് ഉണ്ടെന്ന് പറഞ്ഞാലും സ്വയം ഇക്കാര്യം ഒന്ന് ഉള്‍ക്കൊള്ളാന്‍ പോലും സമയമെടുക്കും. ഒരുതരത്തിലുമുള്ള തയ്യാറെടുക്കലിന് ശേഷമുള്ള ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്താണ് നടന്നതെന്ന് എനിക്കറിയാം, അത്തരമൊരു മോശമായ അനുഭവം നേരിട്ടതുകൊണ്ട് തന്നെയാണ് പോസ്റ്റിട്ടതും’.
ഡബ്ല്യുസിസിക്ക് എതിരായി സിദ്ദിഖ് നടത്തിയ പ്രസ് മീറ്റിന് ശേഷമായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്. അതിനവര്‍ പറഞ്ഞ കാരണം ഇതായിരുന്നു; ‘ ഡബ്ല്യുസിസിക്ക് എതിരേയുള്ള സിദ്ദിഖിന്റെ പ്രസ് മീറ്റ് എല്ലാവരും കണ്ടതാണ്. അത് വീണ്ടും കണ്ടപ്പോഴാണ് അത്തരമൊരു പരാമര്‍ശം നടത്താന്‍ അയാള്‍ യോഗ്യനല്ലന്നെനിക്ക് തോന്നിയത്. സമൂഹത്തില്‍ മറ്റ് സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയുടെ കൈയില്‍ സ്വന്തം മക്കള്‍ പോലും എത്രത്തോളം സുരക്ഷിതരാണെന്നുള്ള ചോദ്യവും അതുകൊണ്ട് തന്നെയാണ് ഞാന്‍ ഉന്നയിച്ചത്’.
അഭിമുഖത്തില്‍ നടി തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍; ” 2016 ല്‍ അദ്ദേഹത്തിന്റെ(സിദ്ദിഖിന്റെ) മകന്‍ നായകനാകുന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് തന്നെ ക്ഷണിച്ചത്. സിനിമയുടെ പേരും വെളിപ്പെടുത്തിയിരുന്നില്ല. സിദ്ദിഖ് അഭിനയിച്ച ‘ സുഖമായിരിക്കട്ടേ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് നടക്കുന്നുണ്ടെന്നും അങ്ങോട്ട് വരാനും തന്നോട് ആവശ്യപ്പെട്ടിരുന്നു. അവിടെ എത്തി സിനിമ കണ്ടശേഷം മസ്‌കറ്റ് ഹോട്ടലില്‍ സിനിമയുടെ ചര്‍ച്ചകള്‍ക്കായി എത്തി. അവിടെ വച്ചാണ് മോശം അനുഭവം ഉണ്ടായത്. സിനിമയ്ക്കായി അഡ്ജസ്റ്റ്‌മെന്റുകള്‍ വേണം എന്നാണ് അയാള്‍ പറഞ്ഞത്. അത്തരമൊരു സിനിമ ഉണ്ടോ എന്നു പോലും എനിക്കറിയില്ല. ഇനി അതിനു വേണ്ടി മാത്രമാണോ പുള്ളി അങ്ങനെ പറഞ്ഞതെന്നും എനിക്കറിയില്ല.’
മോശമായ പെരുമാറ്റത്തിനെതിരേ താന്‍ പ്രതികരിച്ചപ്പോള്‍, ഭീഷണിയായിരുന്നു മറുപടിയെന്നും അഭിനേത്രി അന്നത്തെ അഭിമുഖത്തില്‍ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു. ‘നീ ഇത് പുറത്തു പോയി പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല, എന്നെ ആളുകള്‍ക്ക് അറിയാം. നീ ഇത് പുറത്ത് പറഞ്ഞാല്‍ നിന്റെ ഭാവി ത്‌ന്നെയാണ് നശിക്കാന്‍ പോകുന്നത്, നീ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ. നീ അല്ലെങ്കില്‍ വേറൊരാള്‍’ ഇങ്ങനെയാണ് സിദ്ദിഖ് തന്നോട് പ്രതികരിച്ചതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
ഈ വെളിപ്പെടുത്തലുകളെ അന്ന് പുച്ഛിച്ചു തള്ളുകയായിരുന്നു സിദ്ദിഖ്. നടിയുടെ ആരോപണം വന്നതിന് പിന്നാലെ നടന്‍ ചെയ്തത്, അയാള്‍ അഭിനയിച്ച കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ ഒരു സീന്‍ പങ്കു വയ്ക്കുകയായിരുന്നു. നടിക്കുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു ആ പ്രവര്‍ത്തി.
‘ കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമയില്‍ ഒരു വിദേശ വനിതയോട് സിദ്ദിഖിന്റെ കഥാപാത്രം ഐ ലവ് യു എന്ന് പറയുമ്പോള്‍, യുവതി തിരിച്ച് ‘ മീ ടൂ’ എന്നു പറയുകയും, അത് കേട്ട് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതുമായ ഒരു കോമഡി രംഗമായിരുന്നു അത്. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ വെളിപ്പെടുത്തി ആരംഭിച്ചതും ലോകമാകമാനം സ്വീകാര്യത കിട്ടിയതുമായ ‘മീ ടൂ മൂവ്‌മെന്റിനെ’ പരിഹസിക്കുന്ന ഒരു രംഗം. വിമര്‍ശനങ്ങളെ തുടര്‍ന്ന് ആ രംഗം പിന്നീട് സിനിമയില്‍ നിന്നൊഴിവാക്കി. ഇതേ രംഗമാണ് സിനിമയുടെ പേരോ, മറ്റു കാര്യങ്ങളോ ഒന്നും പരാമര്‍ശിക്കാതെ സിദ്ദിഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
പിന്നീട് മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ സിദ്ദിഖിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു; എന്തിനാണ് ഇങ്ങനെയൊരു ആരോപണം എന്നറിയില്ല. ആരോപണത്തില്‍ പറയുന്നതുപോലെ സംഭവം നടന്നിട്ടില്ല. സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിന് ശേഷം ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു’.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെയാണ് സിദ്ദിഖിനെതിരേ വീണ്ടും, പരാതിക്കാരി രംഗത്ത് വന്നത്. അതോടെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് ഒഴിയേണ്ടി വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സിനിമ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നു പലവിധ ചൂഷണങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതെല്ലാം പ്രതിരോധിക്കാനായിരുന്നു ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ശ്രമിച്ചത്. എന്നാല്‍, ജനറല്‍ സെക്രട്ടറിക്ക് എതിരേ തന്നെ പരാതി വന്നതോടെ കാര്യങ്ങള്‍ മറിഞ്ഞു. സിദ്ദിഖിന് രാജി അനിവാര്യമായി മാറി. പിന്നാലെ എഎംഎംഎ ഭരണസമിതി തന്നെ ഒന്നടങ്കം രാജി വച്ചു. rape case and arrest actor siddique
Content Summary; Rape case and arrest actor Siddique