രാഷ്ട്രീയ ഇടവഴി: പരമ്പര, ഭാഗം- 61
പുരാണ കഥകള്‍ സമകാലീന രാഷ്ട്രീയവുമായി കൂട്ടിയിണക്കി കാര്‍ട്ടൂണുകളില്‍ കാലങ്ങളായി ചിത്രീകരിക്കാറുണ്ട്. അത് ഇപ്പോഴും തുടരുന്നു എന്ന് തന്നെ പറയാം. പതിനെട്ട് പുരാണങ്ങളില്‍, മാര്‍ക്കണ്ഡേയ പുരാണത്തിന് ഹിന്ദുമതത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്. മാര്‍ക്കണ്ഡേയ പുരാണം ഒരുപക്ഷേ ഹിന്ദു സാഹിത്യത്തിലെ പുരാണ വിഭാഗത്തിലെ ഏറ്റവും പഴക്കമുള്ള ഒന്നും, ഏറ്റവും രസകരവും പ്രധാനപ്പെട്ടതുമായ ഒന്നുമാണ്. ബ്രഹ്‌മാവില്‍ നിന്ന് നേരിട്ടു ജനിച്ച ഭൃഗുമഹര്‍ഷിയുടെ പരമ്പരയില്‍ മൃകാണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാര്‍ക്കണ്ഡേയന്‍. പതിനാറു വയസ് വരെ ജീവിക്കുന്ന മകന്‍ ജനിക്കുമെന്നാണ് ശിവന്‍ നല്‍കിയ വരം.
ശിവഭക്തനായ മാര്‍ക്കണ്ഡേയന്‍ വ്യത്യസ്തനും ധിഷണശക്തി മൂലവും പ്രശസ്തനായി. പതിനാറ് വര്‍ഷം മാത്രം ആയുസുളള മകനാണ് ബാല്യത്തിലെ തന്നെ അസാധാരണ പ്രതിഭയാകുന്നത് എന്ന സത്യം മാതാപിതാക്കളെ വ്യാകുലപ്പെടുത്തി. അവനെ കാണുമ്പോള്‍ മാതാപിതാക്കള്‍ വിതുമ്പി. ഇതിന്റെ കാരണമാരാഞ്ഞ മകനോട് മൃകാണ്ഡു സത്യം പറഞ്ഞു. മാര്‍ക്കണ്ഡേയന്‍ മരണത്തെ അതിജീവിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു. അവന്‍ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. പതിനാറു വയസ് തികയുന്ന നാള്‍, കാലന്‍ തന്റെ വാഹനത്തിലേറി മാര്‍ക്കണ്ഡേയന്റെ പ്രാണനെടുക്കാനെത്തി. ഈ സമയം മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ ആലിംഗനം ചെയ്തു. കാലന്‍ തന്റെ പാശം ചുഴറ്റിയെറിഞ്ഞു. ശിവലിംഗത്തേയും ഒപ്പം മാര്‍ക്കണ്ഡേയനേയും കാലപാശം ചുറ്റി. ശിവന് മഹാകോപം ഉണ്ടായി. ശിവന്‍ കാലനെ വധിച്ച് ഭക്തനായ മാര്‍ക്കണ്ഡേയനെ രക്ഷിച്ചു. ശിവഭക്തി ഒന്നുകൊണ്ടുമാത്രം പ്രാണരക്ഷ നേടിയ മഹാമുനിയാണ് മാര്‍ക്കണ്ഡേയന്‍.
മാര്‍ക്കണ്ഡേയന്റെ ജീവിതത്തിലെ ഈ ഭാഗം അങ്ങനെ ഒട്ടേറെ കാര്‍ട്ടൂണുകളില്‍ അതാത് സമയത്ത രാഷ്ട്രീയ സാഹചര്യത്തിനൊത്ത് കാര്‍ട്ടൂണിസ്റ്റുകള്‍ പലകുറി വരച്ചിട്ടുണ്ട്. പിതാവായ ലീഡര്‍ കെ. കരുണാകരനില്‍ അഭയം തേടുന്ന മകന്‍ കെ. മുരളീധരനേയും, മുരളിയുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാന്‍ കാലനായി വരുന്ന ലീഡറുടെ അരുമ ശിഷ്യനായിരുന്ന ജി കാര്‍ത്തികേയനേയും കാര്‍ട്ടൂണിസ്റ്റ് സീരി വരച്ചത് ശ്രദ്ദേയമായി. അന്നത്തെ രാഷ്ട്രീയ സാഹചര്യം ഈ കാര്‍ട്ടൂണിലൂടെ മനസിലാകും.