UPDATES

ഓഫ് ബീറ്റ്

കാര്‍ട്ടൂണ്‍ വരുത്തിയ മാറ്റങ്ങള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-70

                       

കാര്‍ട്ടൂണുകള്‍ എത്രയോ ചരിത്രം തിരുത്തിക്കുറിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മാറ്റങ്ങള്‍ക്ക് കാരണമായ കാര്‍ട്ടൂണുകള്‍ എപ്പോഴും സമൂഹ നന്മയ്ക്കായിട്ടാണ് നിലകൊണ്ടിട്ടുള്ളത്. ജനങ്ങളിലെ പല ശീലങ്ങളും മാറ്റുവാന്‍ പോലും കാര്‍ട്ടൂണ്‍ കാരണമായിട്ടുണ്ട്. കാര്‍ട്ടൂണുകള്‍ എപ്പോഴും തിരുത്തല്‍ ശക്തിയാണെന്ന് പൊതുവെ പറയാറുമുണ്ടല്ലോ. കാര്‍ട്ടൂണിലൂടെ ഒരു വിഷയം വിമര്‍ശിക്കപ്പെടുന്ന അവസരത്തിലാണ് തെറ്റും ശരിയും വേര്‍തിരിച്ചറിയുവാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നത്. ഒരു കാര്‍ട്ടൂണ്‍ കാരണം ബേംബേ കോര്‍പ്പറേഷന്‍ തിരുത്തല്‍ നടപടി കൈക്കൊണ്ടതാണ് വിഷയം.

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍

ബോംബേ കോര്‍പ്പറേഷന്‍ കാല്‍നടക്കാര്‍ക്ക് തിരക്കേറിയ വിക്‌റ്റോറിയാ റെയില്‍വേ സ്റ്റഷന് സമീപമുള്ള റോഡ് മുറിച്ച് കടക്കുന്നതിന് രണ്ട് മിനിറ്റ് സമയമാണ് നല്‍കിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസും അവിടെ തന്നെയാണ്. ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ് മരിയോ മിറാന്‍ഡ ഓഫീസിലേയ്ക്ക് വരുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന സമയം ഒരു മിനിറ്റാക്കി കുറച്ചതും, ജനങ്ങള്‍ റോഡ് മുറിച്ച് കടക്കുവാന്‍ പെടാപ്പാട് പെടുന്നതും ശ്രദ്ധിച്ചു. പിറ്റേന്ന് മരിയോ തന്റെ പോക്കറ്റ് കാര്‍ട്ടൂണില്‍ ഇത് വിഷയമാക്കി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നതിന് വേണ്ടി ഓട്ട മത്സരത്തിന് നില്‍ക്കുന്നതായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ചു. ആയിരത്തി തെള്ളായിരത്തി അറുപതുകളുടെ ആദ്യം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയിലെ ബോംബേ എഡിഷനിലെ ഈ കാര്‍ട്ടൂണ്‍ വലിയ ചര്‍ച്ചയായി. പത്രം ഇറങ്ങിയ അന്നു തന്നെ ബോംബേ കോര്‍പ്പറേഷന്‍ നടപടി പിന്‍വലിച്ച് പഴയത് പോലെ രണ്ട് മിനിറ്റാക്കി.

മരിയോ മിറാന്‍ഡോയുടെ കാര്‍ട്ടൂണ്‍ ഒന്നുകൊണ്ട് മാത്രമാണ് കോര്‍പ്പറേഷന്‍ എടുത്ത നടപടി മാറ്റിയത് എന്നത് പില്‍ക്കാലത്ത് പലയിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ ഇന്നത്തെ പോലെ ഇല്ലാതിരുന്ന കാലത്ത് കാര്‍ട്ടൂണുകള്‍ ഇന്നത്തേതിനേക്കാള്‍ ശ്രദ്ധേയമായിരുന്നു. കാര്‍ട്ടൂണുകളിലെ വിഷയം ചര്‍ച്ചയാകുമായിരുന്നു. ഇന്നത്തെ സ്ഥിതി മറിച്ചാണ്.

Share on

മറ്റുവാര്‍ത്തകള്‍