June 26, 2026 |
Share on

ബഹിരാകാശത്ത് മാത്രം കണ്ടെത്തിയ ബാക്ടീരിയയ്ക്ക് നാസ നല്‍കിയത് അബ്ദുല്‍ കലാമിന്റെ പേര്

പുതിയ ബാക്ടീരിയകള്‍ക്ക് പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേര് നല്‍കുന്നത് നാസയുടെ പതിവാണ്.

ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് ഡോ.എപിജെ അബ്ദുള്‍ കലാമിന്റെ പേരാണ് നാസ നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കണ്ടെത്തിയതുമായ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര്്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടിയിലെ (ജെപിഎല്‍) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. തുമ്പയില്‍ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അബ്ദുള്‍ കലാം നാസയില്‍ പരിശീലനം നേടിയിരുന്നു. 1963ലായിരുന്നു ഇത്. പുതിയ ബാക്ടീരിയകള്‍ക്ക് പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പേര് നല്‍കുന്നത് നാസയുടെ പതിവാണ്.

ബാക്ടീരിയയ്ക്ക് അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയ വിവരം അറിയിച്ചത് ജെപിഎല്ലിലെ മുതിര്‍ന്ന ഗവേഷകനും ഇന്ത്യക്കാരനുമായ ഡോ.കസ്തൂരി വെങ്കിടേശ്വരനാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വൈറസ് ലെവല്‍ പരിശോധിക്കുക, ബഹിരാകാശ വാഹനങ്ങള്‍ വൈറസ് വിമുക്തമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ചുമതലകളാണ് വെങ്കിടേശ്വരനുള്ളത്. മാസ് ക്യൂരിയോസിറ്റി ദൗത്യത്തിലും വെങ്കിടേശ്വരന്‍ പങ്കാളിയായിരുന്നു. ഐഎസ്എസ് പ്രോജക്ടുകളിലെ മൈക്രോബയല്‍ ഒബ്‌സര്‍വേറ്ററിയ്ക്ക് നേതൃത്വം നല്‍കുന്നത് വെങ്കിടേശ്വരനാണ്. ബയോടെക്‌നോളജി ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്നതാണ് പുതിയ ബാക്ടീരിയയുടെ കണ്ടുപിടിത്തം. ബാക്ടീരിയയുടെ സ്വഭാവനിര്‍ണ്ണയം പൂര്‍ണമായിട്ടില്ല. അതേസമയം റേഡിയേഷന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന രാസ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിന് ഇത് സഹായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×