June 06, 2026 |
Share on

ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത ദളിത്‌ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിക്ക് ചെരിപ്പേറ്

കഴിഞ്ഞ തിങ്കലാഴ്ചയാണ് മുത്തുക്രിഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ജെ.എന്‍.യുവില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ ശവസംസ്‌കാരത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ചെരിപ്പേറ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയായിരുന്ന മുത്തുകൃഷ്ണന്‍ എന്ന രജിനി കൃഷിനെ സുഹൃത്തിന്റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനവും മറ്റും ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു കൃഷിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെ സ്വദേശമായ സേലത്ത് കൊണ്ടുവന്ന മൃതദേഹത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വീട്ടിലെത്തിയ കേന്ദ്ര റോഡ്, ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാതാപിതാക്കളെ കണ്ട് വീടിനു പുറത്തിറങ്ങിയപ്പോഴാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിയും ചേരിപ്പേറും ഉണ്ടായത്.

മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത ദളിത് ഗവേഷകന്‍ രോഹിത് വെമൂലയുടെ മരണത്തില്‍ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ രോഹിത് വെമൂല മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ക്രിഷ്.

Leave a Reply

Your email address will not be published. Required fields are marked *

×