ഒൻപത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി കിടക്കുന്ന ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വിൽമോറും മാർച്ച് 18 ന് ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന് അറിയിച്ച് നാസ.
മറ്റൊരു അമേരിക്കൻ യാത്രികനും റഷ്യൻ യാത്രികനുമൊപ്പം സ്പേസ് എക്സ് ക്രൂ ഡ്രാഗണിലാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. സ്പേസ് എക്സ് ക്രൂ 10 നാലംഗ സംഘം കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തില്‍ എത്തിയിരുന്നു. ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 10.30 ഓടെയാണ് ആനി മക്ലിന്‍, നിക്കോളാസ് അയേഴ്‌സ്, തക്കുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നിവര്‍ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്.
മാർച്ച് 19ന് തിരികെയെത്തിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ അനുയോജ്യമായി വന്നതിനാൽ മടങ്ങി വരവ് 18ലേക്ക് മാറ്റിയതായി നാസ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 5.57നാകും ബഹിരാകാശ യാത്രികർ മടങ്ങിയെത്തുകയെന്നും പ്രസ്താവനയിൽ പറയുന്നു. സഹപ്രവർത്തകരായ നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം ഭൂമിയിൽ തിരിച്ചെത്തും.
ജൂണ്‍ 5നാണ് വിമാന നിർമാണക്കമ്പനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിനായി സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.
ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലായിരുന്നു യാത്ര.തുടര്‍ന്ന് ഒമ്പത് മാസത്തോളം ഇവര്‍ ബഹിരാകാശനിലയത്തില്‍ കുടുങ്ങുകയായിരുന്നു. ബോയിങ് കമ്പനിയുടെ സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ പരീക്ഷണ പറക്കലിലാണ് ഇരുവരും നിലയത്തിലേക്ക് പോയത്. 8 ദിവസം ദൈര്‍ഘ്യമുള്ള ഈ പരീക്ഷണ ദൗത്യം സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനുള്ളതായിരുന്നു. എന്നാൽ സ്റ്റാർലൈൻ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെയാണ് മടക്കയാത്ര അനിശ്ചിതത്വത്തിലാക്കിയത്.
ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങൾ. ഈ പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലിൽ ബോയിങ്ങിന്റെ എതിരാളിയായ സ്പേസ്എക്സിനെ നാസ ദൗത്യം ഏൽപിക്കുകയായിരുന്നു.
Content Summary: Sunita Williams and Butch Wilmore to Return to Earth on Tuesday Evening, NASA Confirms
NASA Sunita Williams Butch Wilmore