ജുമാ മസ്ജിദിന് സമീപം വിദ്വേഷ പരാമർശങ്ങൾ ഉൾപ്പെട്ട പോസ്റ്ററുകൾ പതിച്ചു ബിജെപി എംഎൽഎ ബൽമുകുന്ദ് ആചാര്യയ്ക്കെതിരെ കേസ്. ജയ്പൂരിലെ ചാർദിവാരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന്റെയും, ജോഹരി ബസാറിലെ ജുമാ മസ്ജിദിന്റെയും ചുമരുകളിലാണ് വർഗീയ കലാപമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ബിജെപി പ്രവർത്തകർ പതിച്ചത്. ശനിയാഴ്ച രാത്രി 8.30യോട് കൂടി പഹൽഗാം ഭീകരാക്രമണത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയിലായിരുന്നു സംഭവം. പ്രതിഷേധ പ്രകടനത്തിനിടയിൽ ബൽമുകുന്ദ് ആചാര്യയ്ക്കൊപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകരാണ് കൈയിൽ കരുതിയുന്ന പോസ്റ്ററുകൾ ജുമാ മസ്ജിദിന്റെ ചുമരുകളിൽ പതിച്ചത്.
ഈ സംഭവത്തിൽ പ്രകോപിതരായ പ്രദേശത്തെ മുസ്ലിം സമുദായ അംഗങ്ങൾ ഇതിനെതിരെ ഹവാ മഹലിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി പ്രവർത്തകർ പതിച്ച പോസ്റ്ററുകൾക്ക് പകരം പ്രദേശത്ത് ഇവർ പോസ്റ്റർ പതിയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് രണ്ട് സംഘങ്ങൾക്കിടയിലും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പ്രദേശത്ത് സംഘർഷം രൂക്ഷമായതോടെ കോൺഗ്രസ് എംഎൽഎമാരായ റഫീഖ് ഖാനും അമീൻ കഖ്സിയും സംഭവസ്ഥലത്തെത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു. ബിജെപി പ്രവർത്തകർ ചെരുപ്പഴിക്കാതെ പള്ളിയ്ക്കുള്ളിൽ കയറിയതായും മുസ്ലീം വിഭാഗം ആരോപിക്കുന്നു. പോസ്റ്ററിലെ ആരാണ് തീവ്രവാദത്തിന് മതമില്ലെന്ന് പറഞ്ഞതെന്ന വിവാദ മുദ്രാവാക്യങ്ങളാണ് പ്രകോപനത്തിന് കാരണമായത്. സ്ഥിതിഗതികൾ വഷളായതോടെ ജയ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫും അഡീഷണൽ പൊലീസ് കമ്മീഷണർ രാമേശ്വർ സിംഗും സംഭവ സ്ഥലത്തെത്തുകയും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പൊലീസ് സേനയെ വിന്യസിപ്പിക്കുകയും ചെയ്തു.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തിയാണ് ബൽമുകുന്ദ് ആചാര്യയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് ജുമാ മസ്ജിദ് കമ്മിറ്റി ബൽമുകുന്ദ് ആചാര്യയ്ക്കെതിരെ മനക് ചൗക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കേസ് നൽകിയ വിവരം ജുമാ മസ്ജിദിന്റെ സ്പീക്കറിലൂടെ അറിയിച്ചതിന് ശേഷം മാത്രമാണ് പ്രതിഷേധക്കാർ പ്രദേശം വിട്ട് പോയത്. എംഎൽഎ ബൽമുകുന്ദ് ആചാര്യ തന്റെ അനുയായികളോടൊപ്പം പള്ളിയിലെത്തിയപ്പോൾ നമസ്കാരത്തിനുള്ള മുന്നൊരുക്കത്തിലായിരുന്നു ഞങ്ങൾ. പാകിസ്ഥാൻ മൂർദാബാദ് എന്നെഴുതി പോസ്റ്ററുകൾ പതിച്ച നടപടിയ്ക്കെതിരെ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ പിന്നീട് പതിച്ച ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ട പോസ്റ്ററുകളാണ് പ്രകോപനത്തിനിടയാക്കിയതെന്ന് ജുമാ മസ്ജിദ് സെക്രട്ടറി സക്കീറുള്ള ഖാൻ പറഞ്ഞു. ജുമാ മസ്ജിദിനും സമീപത്തുമായി എംഎൽഎ ബൽമുകുന്ദ് ആചാര്യയും നാല് ബിജെപി പ്രവർത്തകരും ചേർന്ന് പോസ്റ്ററുകൾ പതിക്കുന്ന ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. ഇതിന് പുറമേ ജുമാ മസ്ജിദിന് മുൻവശത്ത് നിന്നു കൊണ്ട് ബിജെപി പ്രവർത്തകർ ജയ്ശ്രീറാം വിളിക്കുന്നതും കാണാം.
ഈ സംഭവം ഒരു സമുദായത്തിന്റെ പ്രതിഷേധത്തിന് മാത്രമല്ല, ഒരു ജനതയുടെ ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. നാമെല്ലാവരും ഭീകരതയ്‌ക്കെതിരെ നിലകൊള്ളുമ്പോൾ, ചില വ്യക്തികൾ നിരുത്തരവാദപരമായി പെരുമാറുന്നത്. ഇതിനെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എംഎൽഎ റഫീഖ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു
content summary: Tension erupts near Jaipur mosque over posters, BJP MLA booked for allegedly inciting communal unrest