ബ്രിട്ടീഷ് ഇന്ത്യയില്‍ ദേശീയപത്രപ്രവര്‍ത്തന രംഗത്തെ പ്രശസ്തനായ എഡിറ്ററായിരുന്ന ബി.ജി. ഹോര്‍ണിമാന്റെ ചരമവാര്‍ഷികമാണ് ഇന്ന്.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഉജ്ജലമായ ഒരു അദ്ധ്യായമാണ് ബി.ജി. ഹോര്‍ണിമാന്‍ എന്ന എഡിറ്റര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനോടൊപ്പം സഞ്ചരിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ആവേശം പകര്‍ന്ന ഇംഗ്ലീഷുകാരനായിരുന്നു ഹോര്‍ണിമാന്‍ എന്ന എഡിറ്റര്‍.
ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഇന്ത്യ നല്‍കിയ ഏറ്റവും മഹത്തായതും ഒരുപക്ഷേ ഒരേയൊരു യഥാര്‍ത്ഥ സമ്മാനവുമായിരുന്നു പത്രപ്രവര്‍ത്തകരുടെ പത്രപ്രവര്‍ത്തകനായി അറിയപ്പെട്ട ബഞ്ചമിന്‍ ഗൈ ഹോര്‍ണിമാന്‍.
നിരായുധരായ ഒരു വലിയ ജനക്കൂട്ടത്തിന് നേരെ ഒരു ബ്രിട്ടീഷ് ജനറല്‍ തന്റെ സായുധധാരികളായ സൈനികരുമായി മാര്‍ച്ച് ചെയ്യുകയും, ഒരു മുന്നറിയിപ്പോ പിരിഞ്ഞുപോകാനുള്ള ഉത്തരവോ ഇല്ലാതെ, തന്റെയും സൈന്യത്തിന്റെയും വെടിയുണ്ടകള്‍ തീരുന്നതു വരെ അവരെ വെടിവച്ച് കൊല്ലുകയും പിന്നീട് അവര്‍ക്ക് വൈദ്യസഹായം പോലും നിഷേധിച്ച് സ്ഥലം വിടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല, പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് വെടിവെപ്പ് യാഥാര്‍ത്ഥ്യമാണെന്ന്, വിലക്കുകള്‍ മറികടന്ന് തന്റെ റിപ്പോര്‍ട്ടുകളിലൂടെ ഇംഗ്ലണ്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ പത്രപ്രവര്‍ത്തകനായിരുന്നു ബി.ജി. ഹോര്ണിമാന്.

ഇന്ത്യയുടെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ തിളക്കമാര്‍ന്ന പേരാണ് ബെഞ്ചിമിന്‍ ഗൈ ഹോര്‍ണിമാന്‍. ഹോര്‍ണിമാന്‍ ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായിരുന്നു, ഏകദേശം നാലു പതിറ്റാണ്ട് അദ്ദേഹം ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഭരണവര്‍ഗമായ സ്വന്തം നാട്ടുകാരെ മുഖം നോക്കാതെ വിമര്‍ശിച്ചു. ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തെ ശക്തമായി എതിര്‍ത്ത, ഇന്ത്യയിലെ ചുരുക്കം ബ്രിട്ടീഷ് പൗരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
അനേകം പേരുടെ മരണത്തിന് കാരണമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള ഹണ്ടര്‍ കമ്മിറ്റിയുടെ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ഹോര്‍ണിമാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രോഷാകുലനായി. കണക്കുകള്‍ പ്രകാരം ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലയാണിത്. ‘ഹണ്ടര്‍ കമ്മിറ്റിയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം, ലോകത്തിന് മുന്നില്‍ തന്റെ ബഹുമാനം നിലനിര്‍ത്തണമെങ്കില്‍ ഗ്രേറ്റ് ബ്രിട്ടന് നിശബ്ദത പാലിക്കാന്‍ കഴിയില്ല… പഞ്ചാബിലെ ജനങ്ങളെ ഭയപ്പെടുത്താനുള്ള ഉദ്ദേശ്യം മനഃപൂര്‍വവും മുന്‍കൂട്ടി തയ്യാറാക്കിയതുമാണോ എന്ന് ഭരണകൂടം പരിശോധിക്കേണ്ടതുണ്ട്.’ അദ്ദേഹം താന്‍ എഡിറ്റ് ചെയ്യുന്ന ബോംബെയിലെ പ്രശസ്തമായ ‘ബോംബെ ക്രോണിക്കിള്‍’ പത്രത്തില്‍ എഴുതി.
1873-ല്‍ ഇംഗ്ലണ്ടിലെ സസെക്‌സില്‍ ജനിച്ച ഹോര്‍ണിമാന്റെ മാതാപിതാക്കള്‍ ഐറിഷായിരുന്നു. ചെറുപ്പത്തില്‍ തന്നെ തന്റെ പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ തന്നെയെന്ന് തീരുമാനിച്ചാണ് ഹോര്‍ണിമാന്‍ ഇവിടെയെത്തിയത്. ഈ നൂറ്റാണ്ടിന്റെ ആദ്യം കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ച ദി സ്റ്റേറ്റ്സ്മാനില്‍ അസിസ്റ്റന്റ് എഡിറ്ററായാണ് ഹോര്‍ണിമാന്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. കല്‍ക്കട്ടയില്‍ സ്റ്റേറ്റ്‌സ്മാനില്‍ ചേരും മുന്‍പ്, ഇംഗ്ലണ്ടില്‍ പ്രശസ്തനായ സി.പി. സ്‌കോട്ടിന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ ഗാര്‍ഡിയനില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സര്‍ക്കാരിനെയും ഇന്ത്യക്കാരോടുള്ള അതിന്റെ മനോഭാവത്തെയും വളരെയധികം വിമര്‍ശിക്കുന്നവയായിരുന്നു. 1905-ലെ ബംഗാള്‍ വിഭജനത്തെത്തുടര്‍ന്ന് വര്‍ഗീയ കലാപങ്ങളും കലാപങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ അദ്ദേഹം സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിലൂടെ തുറന്നുകാട്ടി.
ബംഗാള്‍ വിഭജനത്തിനെതിരെ ജനകീയ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍, ‘ഹോര്‍ണിമാന്‍ പ്രക്ഷോഭത്തിനോട് അനുഭാവം പ്രകടിപ്പിച്ചു. ദുഃഖിതരായ ബംഗാളികളോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട്, ഹോര്‍ണിമാന്‍ ഒരു ഇന്ത്യന്‍ ദേശസ്നേഹിയെപ്പോലെ വെളുത്ത ധോത്തിയും കുര്‍ത്തയും ധരിച്ച് കല്‍ക്കട്ടയിലെ തെരുവുകളില്‍ പ്രതിഷേധവുമായി രംഗത്ത് വന്ന ബംഗാള്‍ വിഭജന വിരുദ്ധ റാലികളില്‍ പങ്കെടുത്ത് നഗ്‌നപാദനായി നടന്നു കൊണ്ടു തന്റെ പ്രതിഷേധം രേഖപ്പെടുത്തി.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ബോംബെയില്‍ മൂന്ന് ആംഗ്ലോ-ഇന്ത്യന്‍ പത്രങ്ങള്‍ ഉണ്ടായിരുന്നു, ടൈംസ് ഓഫ് ഇന്ത്യ, ബോംബെ ഗസറ്റ്, അഡ്വക്കേറ്റ് ഓഫ് ഇന്ത്യ. ബോംബെയിലെ പ്രമുഖനായ നേതാവ് സര്‍ ഫിറോസ്ഷാ മേത്ത ഇന്ത്യന്‍ ദേശീയ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കാന്‍ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ ആവശ്യകത മനസിലാക്കി. 1910-ല്‍, ഇംഗ്ലീഷ് പത്രങ്ങള്‍ പൊതുവെ ബ്രിട്ടീഷ് അനുകൂലവും ഇന്ത്യക്കാര്‍ക്കെതിരെയുമാണെന്ന് കണ്ട ദേശീയ നേതാവായ സര്‍ ഫിറോസ്ഷാ മേത്ത ദി ബോംബെ ക്രോണിക്കിള്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം ആരംഭിച്ചു.
1913 മാര്‍ച്ച് 3-ന് ബോംബെ ക്രോണിക്കിളിന്റെ ആദ്യ ലക്കം നഗരത്തിലെ തെരുവുകളില്‍ ഒരു അണയ്ക്ക് വിറ്റഴിക്കപ്പെട്ടപ്പോള്‍, മറ്റെല്ലാ പത്രങ്ങളുടേയും വില ഒരു കോപ്പിക്ക് നാല് അണയായിരുന്നു. അതുകൊണ്ടു തന്നെ ആ ഇന്ത്യന്‍ പത്രം, പൊതുജനങ്ങള്‍ക്ക് സന്തോഷകരമായ ഒരു അത്ഭുതമായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗവും ആധുനിക ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളില്‍ ഒരാളുമായ സുരേന്ദ്രനാഥ് ബാനര്‍ജിയാണ് ദി ബോംബെ ക്രോണിക്കിളിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് ബെഞ്ചമിന്‍ ഹോര്‍ണിമാനെ ശുപാര്‍ശ ചെയ്തത്. 1912 ല്‍ ‘ഹോര്‍ണിമാന്‍ സ്റ്റേറ്റ്‌സ്മാന്‍ വിട്ട് ബോംബെയില്‍ എത്തി ദി ബോംബെ ക്രോണിക്കിള്‍ന്റെ എഡിറ്ററായി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ആവേശകരമായി പിന്തുണച്ച ഇംഗ്ലീഷുകാരന്‍ എന്ന ഖ്യാതി ഹോര്‍ണിമാന്‍ ഇതിനകം നേടിയിരുന്നു.
ഹോര്‍ണിമാന്‍ ബോംബെ ക്രോണിക്കിളിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, ബോംബെയിലെ ഇന്ത്യക്കാരുടെ ഊര്‍ജ്ജസ്വലവും ചലനാത്മകവുമായ പൊതുജീവിതം അജ്ഞാതമായിരുന്നു. ഫിറോഷാ മേത്തയുടെയും സര്‍ ചിമന്‍ലാല്‍ സെതല്‍വാദിന്റെയും ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്തെങ്കിലും പൊതുപ്രവര്‍ത്തനം അവിടങ്ങളില്‍ നടന്നിരുന്നത്. കാലക്രമേണ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞ ഇരുവര്‍ക്കും ബോംബെയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനവും ഉപദേശവും പുതിയ എഡിറ്ററായ ഹോര്‍ണിമാനില്‍ നിന്ന് ലഭിച്ചു. ഭരണകൂട അനുകൂല പത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരു ദേശീയ ബദലായി അവതരിപ്പിച്ച ഇന്ത്യന്‍ പത്രത്തിന്റെ ഇംഗ്ലീഷുകാരനായ എഡിറ്റര്‍ എന്ന നിലയില്‍ ഹോര്‍ണിമാന് സമ്മര്‍ദ്ദം നേരിടേണ്ടി വന്നു. പക്ഷേ ഹോര്‍ണിമാന്‍ തികച്ചും പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഏറ്റെടുത്ത ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിന് പരിശീലനം ലഭിച്ച ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞു.

‘സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ പൊതുജീവിതത്തിലും, സ്വാതന്ത്ര സമരത്തെ പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങളിലും സജീവമായി ഇടപെട്ട ഒരു പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ അവര്‍ക്കെതിരെ നടത്തിയ നിരന്തരമായ ആക്രമണങ്ങള്‍ അദ്ദേഹം തന്റെ പത്രത്തിലൂടെ പ്രതിരോധിച്ചു. അക്കാലത്ത് ഇന്ത്യന്‍ പത്രരംഗത്ത് കുത്തക ആസ്വദിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ വിരുദ്ധ വീക്ഷണങ്ങളും വംശീയ മുന്‍വിധികളും ഹോര്‍ണിമാന്‍ തുറന്നുകാട്ടി. ദേശീയ അവബോധം ഉണര്‍ത്തുന്ന പത്രമായി ബോംബെ ക്രോണിക്കിള്‍ വായിക്കാനുള്ള ഒരു ശീലം പ്രഭാതങ്ങളില്‍ ബോംബെയിലെ ഇന്ത്യാക്കാരില്‍ വളര്‍ന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ എല്ലാ പ്രസക്തമായ വിഷയങ്ങളെക്കുറിച്ചും ഹോര്‍ണിമാന്‍ എഴുതി. അദ്ദേഹത്തിന്റെ തൂലിക ആരെയും വെറുതെ വിട്ടില്ല, വൈസ്രോയിമാര്‍ക്കും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ക്കും എതിരെ അദ്ദേഹം തുടരെ എഴുതി. റൗലറ്റ് ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ മഹാത്മാഗാന്ധി ചൗപ്പത്തിയില്‍ എത്തിയപ്പോള്‍, തിരക്കേറിയ ജനക്കൂട്ടത്തില്‍ ‘ഒരു ഇംഗ്ലീഷുകാരനെ’ മാത്രമേ കണ്ടുള്ളൂ – ഹോര്‍ണിമാന്‍. 1919 ഏപ്രില്‍ ആദ്യവാരത്തില്‍, റൗലറ്റ് നിയമത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ബോംബെയില്‍ നടന്ന പ്രതിഷേധത്തില്‍ ഹോര്‍ണിമാന്‍ പങ്കുചേര്‍ന്നു.
ദി ബോംബെ ക്രോണിക്കിളിന്റെ എഡിറ്ററായി രണ്ട് വര്‍ഷത്തിന് ശേഷം, ഹോര്‍ണിമാന്‍ ‘പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ’ എന്ന പതപ്രവര്‍ത്തക സംഘടന സ്ഥാപിച്ചു. ‘രാജ്യത്തെ പത്രങ്ങളെ എല്ലാ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെയും ഏകപക്ഷീയമായ നിയമങ്ങളില്‍ നിന്നും അവയുടെ നിയന്ത്രണത്തില്‍ നിന്നും സംരക്ഷിക്കുക, നിയമനിര്‍മ്മാണ സഭ പത്ര സ്വാതന്ത്ര്യത്തില്‍ കൈയേറ്റം നടത്തുകയോ പത്രപ്രവര്‍ത്തകരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഭരണകുടമോ ഉദോഗസ്ഥരോ ഇടപെടുന്നത് തടയുക എന്ന ലക്ഷ്യത്തിനായി ഈ യൂണിയന്‍ പ്രവര്‍ത്തിച്ചു.
ഇന്ത്യയിലെ ആദ്യത്തെ വര്‍ക്കിംഗ് ജേണലിസ്റ്റ് ട്രേഡ് യൂണിയന്റെ പ്രസിഡന്റെന്ന നിലയില്‍, ഹോര്‍ണിമാന്‍ പത്ര സ്വാതന്ത്ര്യത്തിനായി ശക്തമായി പോരാടി, ‘സര്‍ക്കാര്‍ പ്രസ് ആക്റ്റ് ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്റ്റ് നിരന്തരം ദുരുപയോഗം ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച്’ വൈസ്രോയിക്കും ഗവര്‍ണര്‍ക്കും നിവേദനങ്ങള്‍ അയച്ചു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ മറവില്‍ ബ്രിട്ടീഷ് രാജ് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെതിരെ ഹോര്‍ണിമാന്‍ ശക്തമായി തന്റെ പത്രത്തിലൂടെ പ്രതികരിച്ചു. ‘വിചാരണ കൂടാതെ തടവറയിലിട്ട് അഭിപ്രായങ്ങളേയും എഴുത്തിനെയും അടിച്ചമര്‍ത്തുന്നതിനെ ആശ്രയിക്കേണ്ട ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം. തകര്‍ന്ന് പാപ്പരായ അതിന് കാലാനുസൃതമായ പരിഷ്‌കരണം ആവശ്യമാണ്’ ഹോര്‍ണിമാന്‍ എഴുതി.
ഒരു ഇംഗ്ലീഷ് പത്രമായ ബോംബെ ക്രോണിക്കിള്‍ വായിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത നഗരത്തിലെ കീഴാള വിഭാഗങ്ങളുടെ പക്ഷം ചേര്‍ന്ന്, ഹോര്‍ണിമാന്‍ അവരെ പിന്തുണച്ചു. ബോംബെ ക്രോണിക്കിളില്‍ അവരുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഹോര്‍ണിമാന്റെ എഴുത്ത് ബോംബെ നഗരത്തിലെ തൊഴിലാളികളെയും ദരിദ്രരെയും ഇപ്പോഴത്തെ അവസ്ഥ നഗരത്തിന്റെ ഔദ്യോഗിക സാമൂഹ്യശാസ്ത്രത്തില്‍ എന്താണെന്ന് വ്യക്തമാക്കി. ഒന്നാം ലോക മഹാ യുദ്ധസമയത്ത് വിലക്കയറ്റവും ചരക്ക് ക്ഷാമവും മൂലം വലയുന്ന വിവിധ കൂട്ടം തൊഴിലാളികളുടെ – മില്‍ തൊഴിലാളികള്‍, തൊഴിലാളികള്‍, റെയില്‍വേ തൊഴിലാളികള്‍, സര്‍ക്കാര്‍, മുനിസിപ്പല്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യുന്ന കുറഞ്ഞ ശമ്പളമുള്ള ക്ലാര്‍ക്കുകള്‍ എന്നിവരുടെ – ദുരവസ്ഥയെ തന്റെ പത്രത്തിലുടെ ഹോര്‍ണിമാന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
ലാഭം മാത്രം പ്രതീക്ഷിച്ച്, ഈ രാജ്യത്തേക്ക് വന്ന ബ്രിട്ടീഷ് കടയുടമകള്‍ക്കും വ്യാപാരികള്‍ക്കും നേരെ ഹോര്‍ണിമാന്‍ തന്റെ എഡിറ്റോറിയലുകളില്‍ ആക്രമണം അഴിച്ചുവിട്ടു. ‘ഇംഗ്ലണ്ടിലെ സമ്പന്നരുടെ പ്രദേശമായ ക്ലാഫാമിലോ ഡണ്ടിയിലോ താമസിക്കാന്‍ ആവശ്യമായ പണം സ്വരൂപിച്ച ഉടന്‍ അവര്‍ വീണ്ടും ലാഭമുണ്ടാക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നു.’ അദ്ദേഹം എഴുതി. 1918-ല്‍ ഖേഡയിലെ കര്‍ഷക സമരത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചു. കൂടാതെ ഫിജിയിലെയും കരീബിയനിലെയും തോട്ടങ്ങളില്‍ ഇന്ത്യക്കാരെ ജോലിക്ക് കയറ്റി അയയ്ക്കുന്ന വെറുപ്പുളവാക്കുന്ന ‘കരാറുതൊഴിലാളി സമ്പ്രദായ’ത്തിനെതിരെയും ഹോര്‍ണിമാന്‍ ശബ്ദമുയര്‍ത്തി.
ഒരു യൂറോപ്യന്‍ ബ്യൂറോക്രാറ്റ് ഹോര്‍ണിമാനെ കുറിച്ച് പറഞ്ഞു. ‘എനിക്ക് ഹോര്‍ണിമാനെ വെറുപ്പാണ്, എന്നിരുന്നാലും ഒരു ടോണിക്കിന്റെ ഗുണം ചെയ്യുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ മാതൃരാജ്യത്തിന്റെ രാജ്യദ്രോഹിയായി മുദ്രകുത്തി.
” ഞാന്‍ എഴുതുന്ന ഓരോ വരിയും അവര്‍ വായിക്കുന്നു. വരികള്‍ക്കിടയിലുള്ളതും അവര്‍ വായിച്ചു. പക്ഷേ അവര്‍ക്ക് എന്നെ പിടികൂടാന്‍ കഴിഞ്ഞില്ല” ഹോര്‍ണിമാന്‍ ഒരിക്കല്‍ പറഞ്ഞു.

1910-ലെ പ്രസ് ആക്ടിന്റെ ദുരുപയോഗത്തിനെതിരെ പ്രതിഷേധിച്ച് 1916-ല്‍ ബോംബെ വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്റെ പ്രസിഡന്റായ ഹോര്‍ണിമാന്‍ ഒരു പ്രതിനിധി സംഘത്തെ നയിച്ച് വൈസ്രോയിയെ കാണാന്‍ പോയി. സി.വൈ. ചിന്താമണി, എസ്.എന്‍. ബാനര്‍ജി, പണ്ഡിറ്റ് മാളവ്യ എന്നിവരും അതില്‍ അംഗങ്ങളായിരുന്നു. വൈസ്രോയിയുടെ മറുപടി തൃപ്തികരമല്ലായിരുന്നു, പക്ഷേ സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കാന്‍ അവസരം ലഭിച്ചതില്‍ പ്രതിനിധി സംഘത്തിന് സംതൃപ്തി നല്‍കി.
ക്രോണിക്കിളിന്റെ ഡയറക്ടര്‍ ബോര്‍ഡുമായുള്ള ഹോര്‍ണിമാന്റെ ബന്ധം സൗഹാര്‍ദപരമായിരുന്നില്ല. അദ്ദേഹം അവരുമായി ഇടയ്ക്കിടെ കലഹിച്ചു. എന്നാല്‍ ഫിറോഷ് ഷാ മേത്ത ജീവിച്ചിരുന്നിടത്തോളം കാര്യങ്ങള്‍ സുഗമമായി നടന്നു. അദ്ദേഹത്തിന്റെ മരണത്തോടെ, മിതവാദികള്‍ അതില്‍ ആധിപത്യം സ്ഥാപിച്ചു. അതോടെ ഹോര്‍ണിമാന്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കാന്‍ തുടങ്ങി.
എഡിറ്റോറിയല്‍ നയത്തില്‍ ബോര്‍ഡ് ഇടപെടുന്നതിനെതിരെ അദ്ദേഹം വീണ്ടും വീണ്ടും പ്രതിഷേധിച്ചെങ്കിലും, ഫലമുണ്ടായില്ല. ഒരു ‘മണ്ടന്‍ ഡയറക്ടര്‍ ബോര്‍ഡ്’ തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ അനുവദിക്കുന്നത് തെറ്റാണെന്ന് ഹോര്‍ണിമാന്റെ സുഹൃത്തായിരുന്ന ഡോ. ആനി ബസന്റ് അദ്ദേഹത്തിന് എഴുതി. ‘നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവര്‍ പറഞ്ഞു, ‘ഞാന്‍ ഇഷ്ടമുള്ളതുപോലെ എഡിറ്റ് ചെയ്യും. അല്ലെങ്കില്‍ രാജിവയ്ക്കും എന്ന് ഞാന്‍ അവരോട് തുറന്നു പറയും.’ ആനി ബസന്റുമായി ഹോര്‍ണിമാന് അടുത്ത ബന്ധമുണ്ടായിരുന്നു, 1917-ല്‍ അവരുടെ ‘ന്യൂ ഇന്ത്യ’ എന്ന പ്രസിദ്ധീകരണം കുറച്ച് കാലം എഡിറ്റ് ചെയ്യാന്‍ അദ്ദേഹം മദ്രാസില്‍ പോയിരുന്നു.
1917-ല്‍ ഭരണഘടനാ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിച്ച സെക്രട്ടറി എഡ്വിന്‍ മൊണ്ടേഗുവിനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും വൈസ്സ്‌റീഗല്‍ ലോഡ്ജില്‍ താമസത്തിനായി മുറികള്‍ നല്‍കുന്നതിന് പകരം പഴയ ഡല്‍ഹിയിലെ ഒരു മൈതാനത്ത് കെട്ടിയ ടെന്റുകളില്‍ അദ്ദേഹത്തെയും സംഘത്തെയും താമസിപ്പിക്കാന്‍ വൈസ്രോയി ക്രമീകരണങ്ങള്‍ ചെയ്തു. ‘ഒരു ഇംഗ്ലീഷ് പ്രഭുവിന്റെ പൊങ്ങച്ചം!’ എന്ന് ഹോര്‍ണിമാന്‍ ഇതിനെ പരിഹസിച്ച് ക്രോണിക്കിളിന്റെ കോളത്തില്‍ എഴുതി.

”സാധാരണക്കാരെ തന്റെ വീട്ടില്‍ പാര്‍പ്പിക്കുന്നത് തന്റെ അന്തസ്സിന് താഴെയാണെന്ന് അദ്ദേഹം കരുതുന്നു’ ഹോര്‍ണിമാന്‍ എഴുതി. ഇന്ത്യയിലുടനീളമുള്ള മറ്റ് പത്രങ്ങള്‍ ഹോര്‍ണിമാന്റെ ഈ പ്രതിഷേധം ഏറ്റെടുത്തു. ഒടുവില്‍ വൈസ്രോയി ക്ഷമാപണം നടത്തി, താന്‍ മോണ്ടേഗുവിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ വൈസ്രോയി വൈസ് റീഗല്‍ ലോഡ്ജില്‍ (ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിയുടെ വസതി) സൗകര്യമില്ലാത്തതിനാലും മൊണ്ടഗുവിന്റെ സ്വന്തം സൗകര്യപ്രകാരം നല്‍കിയതാണ് ഈ സംവിധാനം എന്നും വ്യാഖ്യാനിച്ചു, ഈ വിശദീകരണത്തില്‍ ഹോര്‍ണിമാന്‍ തൃപ്തനായില്ല എന്ന് മാത്രമല്ല വൈസ്രോയിയെക്കുറിച്ചുള്ള തന്റെ വിമര്‍ശനം തുടരുകയും ചെയ്തു. പിന്നീട്, ഹോര്‍ണിമാന്‍ മൊണ്ടഗുവിനെ കണ്ടുമുട്ടിയപ്പോള്‍ ചെംസ്‌ഫോര്‍ഡിന്റെ സാന്നിധ്യത്തില്‍, മൊണ്ടേഗു വൈസ്രോയിയുടെ നടപടിയെ ന്യായീകരിക്കുകയും തന്റെ പേരില്‍ ചെംലസ് ഫോഡിനെതിരെ ആയുധം പ്രയോഗിച്ചതില്‍ ഹോര്‍ണിമാനെ ശകാരിക്കുകയും ചെയ്തു.
ഹോര്‍ണിമാന്‍ മറുപടി പറഞ്ഞു ‘ഈ കൂടിക്കാഴ്ചക്ക്, എന്റെ ഹൃദ്യമായ ആശംസകള്‍, നിങ്ങളുടെ ആതിഥേയനോട് നിങ്ങള്‍ കാണിക്കുന്ന ഈ കടപ്പാടിനെ ഞാന്‍ മാനിക്കുന്നു. പക്ഷേ, ഇന്ത്യയിലെ പരമ്പരാഗത മര്യാദകളെ മാനിച്ചുകൊണ്ട്, വൈസ് റീഗല്‍ ലോഡ്ഡ്ജിലെ ചില വ്യക്തിപരമായ അസൗകര്യങ്ങള്‍ക്കിടയിലും അദ്ദേഹം നിങ്ങള്‍ക്ക് സൗകര്യങ്ങള്‍ തരണമായിരുന്നു എന്നാണ് ഞാന്‍ ഇപ്പോഴും വാദിക്കുന്നത്’
പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡുമായുള്ള ഹോര്‍ണിമാന്റെ തര്‍ക്കം രൂക്ഷമാവുകയും ഒരു ദിവസം അത് പ്രതിസന്ധി ഘട്ടത്തിലെത്തുകയും ചെയ്തു. ഹോര്‍ണിമാന്‍ എന്ത് എഴുതണമെന്നും എന്ത് എഴുതരുതെന്നും ബോര്‍ഡ് നിര്‍ദ്ദേശിക്കാന്‍ ശ്രമിച്ചു. ഹോര്‍ണിമാന്‍ അതിന് വിസമ്മതിക്കുകയും പത്രത്തില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ രാജി വായനക്കാര്‍ക്കിടയില്‍ ഒരു കോളിളക്കം സൃഷ്ടിച്ചു, കോപാകുലരായ ജനക്കൂട്ടം ബോംബെ ക്രോണിക്കിള്‍ ഓഫീസ് ആക്രമിക്കുകയും എഡിറ്ററായ ഹോര്‍ണിമാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പത്രം പുനഃസംഘടിപ്പിക്കാന്‍ ബോര്‍ഡ് ഒരു മിതവാദി നേതാവായ എന്‍.എം. സാമത്തിനോട് ആവശ്യപ്പെട്ടു. അതിനിടയില്‍ പത്രത്തിന്റെ പ്രചാരം അതിവേഗം കുറയാന്‍ തുടങ്ങി. തുടര്‍ന്ന് ബോര്‍ഡ് മെമ്പര്‍മാര്‍ കൂട്ടത്തോടെ രാജിവച്ചു.
പിന്നീട് മുഹമ്മദ് അലി ജിന്ന ചെയര്‍മാനായി ഒരു പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ജിന്ന ഹോര്‍ണിമാനെ തിരിച്ചുവിളിച്ചു.
അക്കാലത്ത് നേതാവായ എന്‍.എം.സാമത്തിന്റെ ആവശ്യപ്രകാരം ഹൈദ്രാബാദ് ബുള്ളറ്റിനില്‍ നിന്ന് ഒരു മലയാളി യുവ പത്രപ്രവര്‍ത്തകന്‍ ബോംബെ ക്രോണിക്കിളില്‍ സബ് എഡിറ്റായി ചേര്‍ന്നു. ഒരു മുന്‍ അഭിഭാഷകനായിരുന്ന അയാള്‍ പത്രപ്രവര്‍ത്തനത്തില്‍ തല്‍പ്പരനായി ഈ തൊഴിലില്‍ എത്തിയതാണ്. ഹോര്‍ണിമാന്റെ പത്രപ്രവര്‍ത്തന മികവില്‍ ആകൃഷ്ടനായാണ് അയാള്‍ ബോംബെ ക്രോണിക്കിളില്‍ ചേര്‍ന്നത്. വളരെ വേഗം ‘അയാളുടെ എഴുത്തിലെ മികവ് ഹോര്‍ണിമാന്റെ ശ്രദ്ധയില്‍ പെട്ടു. ഹോര്‍ണിമാന്‍ അയാളെ ഇഷ്ടപ്പെട്ടു. രണ്ടുപേരും പരസ്പരം ബഹുമാനിക്കുകയും സഹിഷ്ണുതയോടെ ഇടപഴകുകയും ചെയ്തു. അയാളുടെ പേര് പോത്തന്‍ ജോസഫ്.

പിന്നീട് ഒരു ലെജന്റായി മാറിയ പോത്തന്‍ ജോസഫ് എന്ന എഡിറ്ററുടെ മാര്‍ഗദര്‍ശിയായിരുന്നു ബെഞ്ചമിന്‍ ഹോര്‍ണിമാന്‍. ഹോര്‍ണിമാന്‍ പോത്തന്‍ ജോസഫിനെ ‘പൊട്ടന്റ് ജോ’ എന്ന് വിളിച്ചു. (ശക്തനായവന്‍) പോത്തന്‍ ‘ഗവര്‍ണര്‍’ എന്ന് ഹോര്‍ണിമാനെ വിളിച്ചാദരിച്ചു. തന്റെ ജീവിത കാലത്ത് 26 പത്രങ്ങള്‍ എഡിറ്റ് ചെയ്ത് ഇതിഹാസമായി മാറിയ പോത്തന്‍ ജോസഫ് തന്റെ പത്രപ്രവര്‍ത്തന പാഠങ്ങള്‍ പഠിച്ചത് ഹോര്‍ണിമാനില്‍ നിന്നായിരുന്നു.
ഒടുവില്‍ ഹോര്‍ണിമാന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയം വന്നെത്തി. 1919 ഏപ്രില്‍ 19 ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ഒരു ജനക്കൂട്ടത്തിനെതിരെ ബ്രിട്ടീഷ് സേനയിലെ ജനറല്‍ ഡയര്‍ സൈനികരുമായി ചെന്ന് യാതൊരു പ്രകോപനവും കൂടാതെ വെടിവയ്പ്പ് നടത്തി. വെടിയുണ്ടകള്‍ തീരുംവരെ നടത്തിയ ആക്രമണത്തില്‍ ആയിരത്തിലധികം നിരപരാധികള്‍ പിടഞ്ഞു വീണു മരിച്ചു.
ഹോര്‍ണിമാന്‍ പഞ്ചാബിലെ അടിച്ചേല്‍പിച്ച സൈനിക നിയമത്തെ കുറിച്ച് മിക്കവാറും എല്ലാ ദിവസവും എഴുതി, അധികാര ദുര്‍വിനിയോഗത്തെയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയമങ്ങളേയും തുറന്നുകാട്ടി. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ രാവിലെതോറും വായിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഹൃദയങ്ങളില്‍ ഭീതി ഉള്ളവാക്കി. ‘പൊതുജനങ്ങള്‍ക്ക് ഹൃദ്യമായ ഭക്ഷണം കഴിക്കാനുള്ള വിശപ്പ് നല്‍കുന്നതും എന്നാല്‍ സര്‍ക്കാരിന്റെയും അതിന്റെ സൈക്കോ പാത്തുകളുടേയും വിശപ്പ് നശിപ്പിക്കുന്ന ഒരു പത്രവുമാണ് ബോംബെ ക്രോണിക്കിള്‍’ ഒരു എഴുത്തുകാരന്‍ ക്രോണിക്കിളിനെ വിശേഷിപ്പിച്ചു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബോംബെ ക്രോണിക്കിളില്‍ എഴുതി. ഈ ലേഖനങ്ങളുടെ പേരില്‍ ബോംബെ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി. അതിന് മുന്‍പ് പഞ്ചാബിലെ സൈനിക നിയമത്തെയും അതിന്റെ മറവില്‍ പട്ടാളം നടത്തുന്ന കുറ്റകൃത്യങ്ങളേയും കുറിച്ചെഴുതിയ ബോംബെ ക്രോണിക്കിള്‍ ലേഖകന്‍ ലാലാ ഗോവര്‍ദ്ധന്‍ ദാസിനെ അറസ്റ്റ് ചെയ്ത് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെയും പഞ്ചാബിലെ അടിച്ചമര്‍ത്തലിനെയും കുറിച്ചുള്ള ഹോര്‍ണിമാന്റെ കടുത്ത വിവരണം ബോംബെ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ചത് ബോംബെ സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് രോഗക്കിടക്കയില്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഹോര്‍ണിമാനെ അധികാരികള്‍ രാത്രിയില്‍ തന്നെ പൊക്കിയെടുത്ത് അന്ന് തന്നെ ഒരു കപ്പലില്‍ കയറ്റി ഇംഗ്ലണ്ടിലേക്ക് നാടുകടത്തി.

നാടുകടത്തലിന് പിന്നില്‍ വര്‍ഗത്തിന്റെയും വംശീയതയുടെയും താല്‍പ്പര്യങ്ങളുണ്ടെന്ന് ഒരു ഗുജറാത്തി പത്രം എഴുതി. കാരണം, ‘മിസ്റ്റര്‍ ഹോര്‍ണിമാന്റെ പേര് ഉദ്യോഗസ്ഥവൃന്ദത്തിനും സ്വാര്‍ത്ഥരായ ആംഗ്ലോ-ഇന്ത്യന്‍ വ്യാപാരികള്‍ക്കും ഒരു പേടിസ്വപ്നമായിരുന്നു’ പത്രം പറഞ്ഞു…
1919 ജൂണില്‍ ബോംബെ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മഹാത്മാ ഗാന്ധി പ്രസംഗിച്ചു. ‘ഹോര്‍ണിമാന്‍ വളരെ ധീരനും ഉദാരമതിയുമായ ഒരു ഇംഗ്ലീഷുകാരനാണ്,’ ഗാന്ധി പറഞ്ഞു. ‘അദ്ദേഹം നമുക്ക് സ്വാതന്ത്ര്യത്തിന്റെ മന്ത്രം നല്‍കി, തെറ്റ് എവിടെ കണ്ടാലും നിര്‍ഭയമായി തുറന്നുകാട്ടി, അങ്ങനെ അദ്ദേഹത്തിന്റെ വംശത്തിന് തന്നെ അഭിമാനം അദ്ദേഹം നല്‍കി. ഇന്ത്യയ്ക്ക് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ എല്ലാ ഇന്ത്യക്കാരനും അറിയാം.’ ഹോര്‍ണിമാന്റെ നാടുകടത്തല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ഗാന്ധിജി ആവശ്യപ്പെട്ടു.
ഹോര്‍ണിമാനെതിരെയുള്ള നടപടിയെ ന്യായീകരിച്ചുകൊണ്ട് മൊണ്ടേഗു ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു: ‘ഹോര്‍ണിമാനോട് ഞങ്ങള്‍ വളരെ ക്ഷമയോടെയാണ് പെരുമാറിയത്. രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഇടപെടാന്‍ ഞങ്ങള്‍ വിമുഖത കാണിക്കുന്നു എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം വേറെ ഉണ്ടായിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദിയാണെങ്കില്‍, തീര്‍ച്ചയായും മിസ്റ്റര്‍ ഹോര്‍ണിമാനെപ്പോലെ ഒരു ഇംഗ്ലീഷുകാരനെ ഇന്ത്യയില്‍ സഹിക്കാന്‍ കഴിയില്ല’.
ഹോര്‍ണിമാന്‍ ഇംഗ്ലണ്ടിലും വെറുതെയിരുന്നില്ല. തന്നെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം പരസ്യമാക്കി മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍. പത്രത്തില്‍ അദ്ദേഹം എഴുതി: ‘സര്‍ക്കാരിനെ അര്‍ഹിക്കുന്ന രീതിയില്‍ ശക്തമായി വിമര്‍ശിക്കുകയും തെരുവുകളില്‍ ആളുകളെ പരസ്യമായി മര്‍ദ്ദിക്കുകയും, നിരായുധരായ ജനക്കൂട്ടത്തിന് നേരെ ബോംബുകള്‍ വര്‍ഷിക്കുകയും, മതിയായ പ്രകോപനമില്ലാതെ പ്രകടനക്കാരെ മെഷീന്‍-ഗണ്‍ ചെയ്യുകയും ചെയ്തതില്‍ ഞാന്‍ പത്രത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.’

ഹോര്ണിമാന് സൈനിക നിയമമുള്ള പഞ്ചാബില്‍ പട്ടാളം നടത്തുന്ന മര്‍ദനങ്ങളുടെ ഫോട്ടോകള്‍ ലേബര്‍ പാര്‍ട്ടിയുടെ മുഖപത്രമായ ഡെയ്ലി ഹെറാള്‍ഡില്‍ പ്രസദ്ധീകരിച്ചു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടുകയും ചെയ്തു. ഇത് അന്വേഷിച്ച ഹണ്ടര്‍ കമ്മീഷനെ കുറിച്ച് ബ്രിട്ടീഷ് പൊതുജനങ്ങളില്‍ ഒരു വെറുപ്പ് സൃഷ്ടിക്കാന്‍ ഇട നല്‍കി.
ഇന്ത്യയിലേക്ക് മടങ്ങാന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി ഹോര്‍ണിമാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും കഴിഞ്ഞില്ല. എല്ലാ ശ്രമങ്ങളും വിഫലമായപ്പോള്‍, 1926 ന്റെ തുടക്കത്തില്‍ കൊളംബോ വഴി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഹോര്‍ണിമാന്‍ ഇന്ത്യയിലേക്ക് എത്തി. പിന്നീട്, അദ്ദേഹത്തിന് ഇന്ത്യയില്‍ തുടരാന്‍ അനുവാദം ലഭിച്ചു, ജീവിതത്തിന്റെ ശേഷിച്ച വര്‍ഷങ്ങള്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ചില പത്രങ്ങള്‍ എഡിറ്റ് ചെയ്തു – വീണ്ടും ബോംബെ ക്രോണിക്കിള്‍, പിന്നീട് ഇന്ത്യന്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പേരില്‍ ഒരു പത്രവും ഒടുവില്‍, ക്രോണിക്കിള്‍ ആരംഭിച്ച ഒരു സായാഹ്ന ടാബ്ലോയിഡായ ദി ബോംബെ സെന്റിനലും അദ്ദേഹം എഡിറ്റ് ചെയ്തു.
: ‘ധനുഷ്‌കോടിയില്‍ നിന്ന് ബോംബെയിലേക്കുള്ള അദ്ദേഹത്തിന്റെത് ഒരു വിജയഘോഷയാത്രയായിരുന്നു.’ ഒരു പത്രം എഴുതി. ക്രോണിക്കിളിന്റെ സഹോദര സായാഹ്ന പത്രമായ സെന്റിനലിന്റെ എഡിറ്ററായി ഹോര്‍ണിമാന്‍ നിയമിതനായി. ‘അട്രോപോസ്’ എന്ന തൂലികാനാമത്തില്‍ അദ്ദേഹം ബോംബെ ക്രോണിക്കിളില്‍ ഒരു കോളവും എഴുതി.
ദി ടൈംസ് ഓഫ് ഇന്ത്യയെ ‘ബോറി ബന്തറിലെ കുലീനയായ വൃദ്ധസ്ത്രീ’ എന്നാണ് ഹോര്‍ണിമാന്‍ വിശേഷിപ്പിച്ചത്, പത്രലോകത്ത് പിന്നീട് ഏറെ പ്രശസ്തമായ വിശേഷണമായി. സെന്റിനലിന്റെ എഡിറ്റര്‍ എന്ന നിലയില്‍ ബോംബെ നഗരത്തിലെ ചൂതാട്ടം തുറന്നു കാട്ടിയതിന് അദ്ദേഹം പോലീസിന്റെ കണ്ണില്‍പ്പെട്ടു. അന്വേഷണത്തിനിടെ പോലീസ് റെയ്ഡില്‍ തെറ്റായി കുടുങ്ങി, ഒരു സാധാരണ കുറ്റവാളിയെപ്പോലെ ഒരു മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടുപോയി. ചീഫ് പ്രസിഡന്‍സി മജിസ്‌ട്രേറ്റ് ഹോര്‍ണിമാനെ കുറ്റവിമുക്തനാക്കി. ടൈംസ് ഓഫ് ഇന്ത്യ പോലും ഈ പോലീസ് നടപടിയെ അപലപിക്കാനും അന്വേഷണം ആവശ്യപ്പെടാനും നിര്‍ബന്ധിതരായി. കുറ്റവിമുക്തനാക്കിയതിന് ശേഷം സെന്റിനലില്‍ 12 ലേഖനങ്ങളിലായി, ‘ഞാന്‍ പോലീസിനെ കുറ്റപ്പെടുത്തുന്നു’ എന്ന തലക്കെട്ടില്‍, തന്നെ കുടുക്കാനും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഒരു ചൂതാട്ടക്കാരനെപ്പോലെ പ്രദര്‍ശിപ്പിക്കാനും വേണ്ടി പോലീസ് മനഃപൂര്‍വ്വം റെയ്ഡ് നടത്തുകയും
കൂട്ട അറസ്റ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്തതായി ഹോര്‍ണിമാന്‍ ആരോപിച്ചു. നിയമത്തെക്കുറിച്ചും നിയമവിരുദ്ധമായതിനെ കുറിച്ചും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു, ഇത് കുഴപ്പങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തെ സഹായിച്ചു. അഭിഭാഷകനില്ലാതെ അദ്ദേഹം എപ്പോഴും കോടതിയില്‍ ഹാജരാകുകയും സ്വന്തമായി വാദിക്കുകയും ചെയ്തു.

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ പ്രഗത്ഭരായ ഒരു ഡസനിലധികം പത്രപ്രവര്‍ത്തകരുടെ ഗുരുവായിരുന്നു അദ്ദേഹം. ഒരു എഴുത്തുകാരന്റെ വാക്കുകളില്‍ ‘ഹോര്‍ണിമാന്‍ തന്റെ സ്വഭാവത്തിന്റെ അഭിമാനിയായ യജമാനനും ദയയില്ലാത്ത അടിമയുമായിരുന്നു. ഹോര്‍ണിമാന്റെ ശിഷ്യന്മാരില്‍ ഒരാളും പിന്നീട് നാഷണല്‍ ഹെറാള്‍ഡിന്റെ സ്ഥാപക എഡിറ്ററായ പ്രശസ്തനായ കെ. രാമറാവു എഴുതി: ‘അദ്ദേഹം ഒരു മഹാനായ മേധാവിയായിരുന്നു. സബ് എഡിറ്ററുടെയോ റിപ്പോര്‍ട്ടറുടെയോ കഴിവിനെ ഉത്തേജിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം കുറഞ്ഞ വാക്കുകളില്‍ നല്‍കുമായിരുന്നു. തന്റെ ഓഫീസില്‍ ഇരുന്ന് അദ്ദേഹം ബോംബെയുടെ രാഷ്ട്രീയ ചരടുവലികള്‍ മനസ്സിലാക്കി. രാഷ്ട്രീയത്തിലെ മാന്യതയെ നിന്ദ്യമായും അദ്ദേഹം എന്നും അറിഞ്ഞിരുന്നു.’
1932 സെപ്റ്റംബറില്‍ ബോംബെയില്‍ വിദ്യാര്‍ത്ഥികളുടെ ഒരു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഹോര്‍ണിമാന്‍ ‘ഒരു ആദര്‍ശ പത്രം എന്നത് ‘പരസ്യങ്ങളുടെയോ അതുപോലുള്ള മറ്റെന്തിന്റെയോ എല്ലാ ബിസിനസ്സ് പരിഗണനകളില്‍ നിന്നും തികച്ചും സ്വതന്ത്രമായ’ ഒന്നായിരിക്കണമെന്ന് പ്രഖ്യാപിച്ചു. പാശ്ചാത്യ ലോകത്ത് മാധ്യമങ്ങളില്‍, വാണിജ്യപരമായ കാര്യങ്ങള്‍ പത്രത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചു, അതിന്റെ ഫലമായി ദിനപത്രങ്ങള്‍ പരസ്യദാതാക്കളുടെ കാരുണ്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ കാര്യങ്ങള്‍ ഒരിക്കലും അത്തരമൊരു അവസ്ഥയിലേക്ക് വരില്ലെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അപ്പാടെ മറികടന്നാണ് പിന്നീട് ഇന്ത്യന്‍ പത്രലോകം മുന്നേറിയത്. പ്രത്യേകിച്ച് ടൈംസ് ഓഫ് ഇന്ത്യ പോലത്തെ പത്രങ്ങള്‍.
1941 ല്‍ റൂസ്സി കരഞ്ചിയ, ബി.വി. നദ്കര്‍ണി എന്നീ രണ്ട് പത്രപ്രവര്‍ത്തകരോടൊത്ത് ഹോര്‍ണിമാന്‍ സ്ഥാപിച്ച പ്രസിദ്ധീകരണമാണ് പിന്നീട് പ്രശസ്തമായ ‘ബ്ലിറ്റ്‌സ് വീക്കിലി’.
‘ജീവിതത്തില്‍ ഭൗതികമായി മുന്നേറാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പത്രപ്രവര്‍ത്തനം ഒരു കരിയര്‍ ആയി ഞാന്‍ ശുപാര്‍ശ ചെയ്യില്ല’ ഹോര്‍ണിമാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു. എന്നാല്‍, ‘ജീവിതത്തില്‍ ആദര്‍ശങ്ങളുള്ള ഒരു മനുഷ്യന്, പ്രത്യേകിച്ച് ഇന്ത്യയിലെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഏതൊരു യുവാവിനും ഞാന്‍, പത്രപ്രവര്‍ത്തനം ശക്തമായി ശുപാര്‍ശ ചെയ്യും, കാരണം ‘മറ്റെന്തിനേക്കാളും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടതും ഇന്ത്യ ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് ദേശീയ ലക്ഷ്യം സമര്‍ത്ഥമായി മുന്നേറിയതും മാധ്യമങ്ങളിലൂടെയാണ്’.
അവിവാഹിതനായ, മദ്യപിക്കാത്ത ഹോര്‍ണിമാന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. രോഗബാധിതനായി ആശുപത്രി ബില്ല് കൊടുക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ അഭിമാനിയായ അദ്ദേഹം ആരോടും സഹായം അപേക്ഷിച്ചില്ല.. ഇതറിഞ്ഞ ഒരു പത്രപ്രവര്‍ത്തകന്‍ ഉടനെ ആശുപത്രിയില്‍ വന്ന് പണം അടച്ചു.
ഒരിക്കല്‍ ബോ~ബെയിലെ ഏക ദേശീയ ഇംഗ്ലJഷ് പത്രമായ ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ സ്ഥാപക എഡിറ്ററും അടിയുറച്ച ദേശീയ വാദിയും വിഖ്യാതനായ പത്രപ്രവര്‍ത്തകനായ എസ്. സന്ദാനന്ദിനെ ‘ദലാല്‍ സ്ട്രീറ്റിലെ നൃത്തം ചവിട്ടുന്ന താന്ത്രികന്‍’ എന്ന് ഹോര്‍ണിമാന്‍ പരിഹസിച്ചിരുന്നു. (സന്ദാനന്ദ് മന്ത് രോഗം ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടിയിരുന്നു – ഫ്രീ പ്രസ്സ് ഓഫീസ് ദലാല്‍ സ്ട്രീറ്റിലാണ്) സെന്റിനല്‍ പത്രം പൂട്ടിയപ്പോള്‍ ഹോര്‍ണിമാന്‍ സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നു എന്നറിഞ്ഞ സന്ദാനന്ദ് ഹോര്‍ണിമാന്റെ എഴുതിക്കൊണ്ടിരുന്ന ആത്മകഥയുടെ ഏതാനും ഭാഗങ്ങള്‍ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് പ്രതിഫലം നല്‍കി സഹായിച്ചു. പക്ഷേ, ഹോര്‍ണിമാന്റെ ആത്മകഥ തീരാതെ, അപൂര്‍ണ്ണമായി അവശേഷിച്ചു.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് താന്‍ കാണും എന്ന് ഒരിക്കല്‍ എഴുതിയത് യാഥാര്‍ത്ഥ്യമായി കണ്ട ഹോര്‍ണി മാന്‍ 1948 ഒക്ടോബര്‍ 18 ന് ബോംബെയില്‍ വെച്ച് അന്തരിച്ചു. ” അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു, ജയിലില്‍ പോയിരുന്നു എന്ന പൊങ്ങച്ച അവകാശവാദമുള്ള ഒരു ഇന്ത്യന്‍ രാഷ്ട്രീയക്കാരനെയും അദ്ദേഹം ബഹുമാനിച്ചില്ല. വഞ്ചനയെ അദ്ദേഹം വെറുത്തു, ഇന്ത്യ സ്വതന്ത്രമായി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഏക ആഗ്രഹം” തന്റെ മാര്‍ഗദര്‍ശിയായ ഹോര്‍ണിമാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പഴയ സഖാവ് പോത്തന്‍ ജോസഫ് എഴുതി.

പ്രശസ്തമായ ശങ്കേഴ്‌സ് വീക്കിലി തങ്ങളുടെ ഏറ്റവും ഖ്യാതിയുള്ള പങ്തിയായ മാന്‍ ഓഫ് ദി വീക്കില്‍ ഹോര്‍ണിമാനെ ആദരിച്ചു. മാന്‍ ഓഫ് ദി വീക്ക് എഴുതുന്ന അജ്ഞാതനായ എഡിറ്റര്‍ എടത്തട്ട നാരായണന്‍ കുറിച്ചു. ‘അദ്ദേഹത്തിന്റെ സ്മാരകശില ഇംഗ്ലണ്ടിന്റെ ഏറ്റവും മഹത്തരവും ഒരുപക്ഷേ ഇന്ത്യയ്ക്കുള്ള ഒരേയൊരു യഥാര്‍ത്ഥ സമ്മാനവുമായിരിക്കണം’. ഹോര്‍ണിമാന്റെ പഴയ പത്രം ദി സെന്റിനല്‍ തങ്ങളുടെ പഴയ എഡിറ്ററെ ‘ആദരിച്ച് എഴുതി’ പൊതുതാല്‍പ്പര്യത്തിനായി ന്യായമായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതില്‍ അദ്ദേഹം സാഹസങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായതിനാല്‍, അനന്തരഫലങ്ങള്‍ അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല’.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ബോംബെയിലെ എല്‍ഫിന്‍സ്റ്റോണ്‍ സര്‍ക്കിളിനെ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ‘ഹോര്‍ണിമാന്‍ സര്‍ക്കിള്‍’ എന്ന് പുനര്‍നാമകരണം ചെയ്തു. ശങ്കേഴ്‌സ് വീക്കിലി പറഞ്ഞ പോലെ ഒരു വിദേശ പത്രപ്രവര്‍ത്തകന് ഇന്ത്യയില്‍ സ്ഥാപിച്ച അപൂര്‍വ്വ സ്മാരകമായി ഇന്നും അത് നിലനില്‍ക്കുന്നു.
Content Summary: The English Indian nationalist; B.G. Horniman, the editor
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.