May 20, 2025 |
Share on

നഗരം മുട്ടാതെ വൈപ്പിന്‍; ബസ് വന്നിട്ടും നാട്ടുകാരുടെ ‘ഓട്ടം’ തീരുന്നില്ല

ഒരുപാട് വർഷത്തെ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കുമെല്ലാം ശേഷം 2025 ജനുവരി മാസത്തിലാണ് വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ട് നാല് സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചത്

വൈപ്പിനിൽ നിന്ന് കൊച്ചി ന​ഗരത്തിലേക്ക് നേരിട്ട് ബസ് വരുന്നു എന്നറിഞ്ഞപ്പോൾ സന്തോഷമായിരുന്നു ബെനീറ്റയ്ക്ക്. ഇത്രയും നാൾ ബസില്ലാത്തതിനാൽ കാക്കനാട് ഫ്ലാറ്റിൽ കഴിയുകയായിരുന്ന ബെനീറ്റ ബസ് റൂട്ട് സാധ്യമാകുന്നതോടെ വീട്ടിൽ നിന്ന് വന്നുപോകാമെന്ന് കരുതിയിരുന്നു. മഞ്ഞനക്കാട് നിന്നും രാവിലെ കാക്കനാട് വരെ രണ്ട് ബസുകൾ മാറിക്കയറി ജോലിക്ക് പോവുക ബുദ്ധിമുട്ടായതുകൊണ്ടാണ് ഫ്ലാറ്റെടുത്ത് നിൽക്കുന്നത്. രാവിലെ ഹൈക്കോടതിയിൽ ചെന്ന് അവിടുന്ന മാറി കയറി പോകുന്നത്, കാശ് നഷ്ടവും സമയ നഷ്ടവുമാണ്. പിന്നെ ഓഫീസിൽ എത്തുമ്പോഴേക്ക് മടുക്കുകയും ചെയ്യും. ബെനീറ്റ അഴിമുഖത്തോട് പറഞ്ഞു. സ്മാർട് സിറ്റിയിൽ ജോലി ചെയ്യുന്ന ബെനീറ്റയ്ക്ക് രാവിലെയും വൈകുന്നേരം രണ്ട് ബസ് മാറിക്കയറി വീട്ടിലെത്തുന്നതിനെക്കാൾ സൗകര്യം ഫ്ളാറ്റെടുത്ത് താമസിക്കുന്നതാണെങ്കിലും പലപ്പോഴും വീട് മിസ്സ് ചെയ്യാറുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. വൈപ്പിൻകരയിൽ നിന്ന് നേരിട്ട് കൊച്ചി നഗരത്തിലേക്ക് ബസില്ലാത്തതിന്റെ ബുദ്ധിമുട്ട് ചെറുപ്പം മുതൽ അനുഭവിക്കുകയാണെന്നും, എവിടെയെങ്കിലും പോകണമെങ്കിൽ ഹൈക്കോർട്ടിൽ പോയി അവിടുന്ന് ബസ് മാറി കയറണമെന്നും ബെനീറ്റ പറഞ്ഞു.Limited bus service from Vypin to Kochi

പുതിയതായി ബസ് റൂട്ട് വന്നപ്പോൾ വളരെയധികം സന്തോഷം തോന്നിയിരുന്നു, ഫ്ളാറ്റിൽ നിന്ന് മാറി വീട്ടിൽ നിൽക്കാമെന്നും, ദിവസേന ആ ബസിൽ വന്ന് പോകാമെന്നും അങ്ങനെ നിരവധി പ്ലാനുകളുണ്ടായിരുന്നു ബെനീറ്റയുടെ മനസിൽ. നിലവിൽ വീട്ടിൽ വരുന്ന ദിവസം രാവിലെ കാക്കനാടേക്ക് പോവുകയാണെങ്കിൽ ഒന്നര മണിക്കൂറിലധികം സമയമെടുക്കും. നേരിട്ട് ബസ് വരികയാണെങ്കിൽ സമയത്തിലും വ്യത്യാസം വരുമല്ലോ എന്ന് കരുതിയിരുന്നു. പക്ഷെ പുതിയ ബസുകൾ വൈറ്റിലയ്ക്ക് മാത്രമാണെന്ന് അറിഞ്ഞപ്പോൾ വളരെ നിരാശ തോന്നി. ഇവിടെ നിന്നും കുറേ ആളുകൾ ടൗണിലേക്ക് ജോലിക്ക് പോകുന്നുണ്ട്. തുണിക്കടയിലും, വീട്ടുജോലിക്കും ഒക്കെ പോകുന്നവർക്ക് പുതിയ ബസുകൾ സഹായകമാകുമെന്ന് കരുതിയിരുന്നു. എന്നാൽ ഒന്നും കരുതിയത് പോലെ ആയില്ലെന്ന് ബെനീറ്റ പറഞ്ഞു.

വൈപ്പിൻകരക്കാരുടെ രണ്ട് പതിറ്റാണ്ടുകളായുള്ള സ്വപ്‌നമായിരുന്നു വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ട് ബസ് സർവീസ് എന്നത്. ഒരുപാട് വർഷത്തെ പ്രതിഷേധങ്ങൾക്കും, സമരങ്ങൾക്കുമെല്ലാം ശേഷം 2025 ജനുവരി മാസത്തിലാണ് വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് നേരിട്ട് നാല് സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചത്. എന്നാൽ നിലവിൽ നാല് സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിട്ടും തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് വ്യക്തമാക്കുകയാണ് വൈപ്പിൻകര നിവാസികൾ.

ഗോശ്രീ പാലങ്ങൾ യാഥാർഥ്യമായതിന് ശേഷവും വൈപ്പിൻകരക്കാർക്ക് കൊച്ചി നഗരത്തിൽ എത്തണമെങ്കിൽ ബസ് മാറി കയറണമായിരുന്നു. ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ പ്രശ്‌നത്തിന് കൊച്ചി നഗരത്തിലേക്ക് ബസ് പ്രവേശനം ലഭിക്കുന്നതിലൂടെ പരിഹരിക്കപ്പെടുമെന്നായിരുന്നു വൈപ്പിൻകരക്കാരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ നിരത്തിലിറങ്ങിയിരിക്കുന്ന നാല് ബസുകളും വൈറ്റില ഹബ്ബിലേക്കുള്ളതാണ്. ഇത് വൈറ്റിലയിലേക്ക് പോകുന്ന ആളുകൾക്ക് മാത്രമാണ് ഉപകാരപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

കാക്കനാട്, ആലുവ തുടങ്ങിയ മറ്റു ഭാഗങ്ങളിലേക്ക് ജോലിക്കായും, പഠിക്കാനും പോകുന്ന നിരവധി വൈപ്പിൻ നിവാസികളുണ്ട്. വൈപ്പിൻകരയിൽ നിന്നും എല്ലാ ദിവസവും ഹൈക്കോർട്ട് ജങ്ക്ഷനിൽ ഇറങ്ങി അവിടെ നിന്ന് അടുത്ത ബസിൽ കയറി വേണം കൊച്ചി നഗരത്തിലേക്കെത്താൻ . ഇത് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഒരുപോലെ ഉണ്ടാക്കുന്ന കാര്യമാണ്.

രാവിലെ നേരത്തെ എഴുന്നേറ്റ് ഈ തിരക്കിൽ ഹൈക്കോടതിയിൽ പോയി നിൽക്കണം, കൺസഷൻ ലഭിക്കുന്നതിനാൽ പൈസ ഒരുപാട് ആകില്ലെങ്കിലും രാവിലെ ഹൈക്കോടതിയുടെ ഭാഗത്ത് ഇറങ്ങി അടുത്ത ബസിൽ കയറി തിരക്കിൽ പോകുന്നത് ബുദ്ധിമുട്ടാണെന്ന് കുഫോസിൽ ബിഎസ്‌സി വിദ്യാർഥിനിയായ ജോയ്‌സി അഴിമുഖത്തോട് പറഞ്ഞു. എല്ലാ ദിവസവും പോകുന്നവരെ സംബന്ധിച്ച് രണ്ട് ബസ് മാറി കയറി പോകുന്നത് അൽപം ബുദ്ധിമുട്ടാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും പോകുന്നവർക്ക് ചിലപ്പോൾ അത് പറഞ്ഞാൽ മനസിലാകില്ല. കൂടാതെ രാവിലെയും വൈകുന്നേരവും ബസുകളിൽ വലിയ തിരക്കാണെന്നും ജോയ്‌സി വ്യക്തമാക്കി.

ഇപ്പോൾ ഈ ഭാഗത്ത് കുറെ ആളുകൾ പൈസയില്ലെങ്കിലും ലോണെടുത്തും മറ്റുമൊക്കെ ടു വീലറെങ്കിലും വാങ്ങാൻ ശ്രമിച്ചിട്ടുണ്ട്. കാരണം അതില്ലാതെ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. പണ്ട് മുതൽ കേൾക്കുന്ന കാര്യമാണ് വൈപ്പിനിൽ നിന്ന് നഗരത്തിലേക്ക് നേരിട്ട് ബസ് സർവീസ് തുടങ്ങും തുടങ്ങുമെന്ന്, എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യമായപ്പോൾ വേണ്ട വിധത്തിൽ ഉപകാരപ്പെടുന്നുമില്ല എന്നത് സങ്കടകരമാണ്. ജോയ്സി വ്യക്തമാക്കി.

നിലവിൽ സർവ്വീസ് നടത്തുന്ന മൂന്ന് ബസുകളിൽ ഒന്ന് മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ്ബ് വരെയും, പുക്കാട്ട് നിന്ന് വൈറ്റില ഹബ്ബ് വരെയും, രണ്ടെണ്ണം അണിയപ്പാലത്ത് നിന്ന് വൈറ്റില ഹബ്ബ് വരെയുമാണ്.

നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ കാക്കനാട്, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളാണ്, എന്നാൽ ഇവിടങ്ങളിലേക്ക് ബസ് റൂട്ടില്ലാത്തത് ബുദ്ധിമുട്ടാണ് വൈപ്പിൻകര സ്വദേശിയായ ലാലു വ്യക്തമാക്കി. പല പല ജോലികൾക്കായി ധാരാളം സാധാരണക്കാരായ സ്ത്രീകളും, പഠനത്തിനായി കുട്ടികളുമൊക്കെ കാക്കനാടും, പാലാരിവട്ടത്തുമൊക്കെ പോകുന്നുണ്ട്, ഇവർക്കൊന്നും ഇപ്പോൾ നിരത്തിലിറങ്ങിയിരിക്കുന്ന ബസുകൾ ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്നും ലാലു വ്യക്തമാക്കി.

നിലവിൽ വൈപ്പിൻകരയിൽ നിന്നുള്ള ബസുകളുടെ പരിധി 25 കിലോമീറ്ററാണ്, ഈ നയം മാറ്റുകയും വൈപ്പിൻകരയിൽ നിന്നും കൊച്ചിയുടെ പ്രധാന ഭാഗങ്ങളിലേക്ക് ബസുകൾ അനുവദിക്കുകയും ചെയ്താൽ മാത്രമെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയുള്ളു എന്നാണ് ലാലു പറയുന്നത്.

23 ബസുകൾക്കാണ് നഗര പ്രവേശനവുമായി ബന്ധപ്പെട്ട് പെർമിറ്റ് നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇവിയിൽ നാല് ബസുകൾക്കാണ് ഇപ്പോൾ പെർമിറ്റ് കൊടുത്തിരിക്കുന്നത്. ബാക്കി 19 ബസുകൾക്ക് പ്രവേശനം നൽകണമെങ്കിൽ പുതിയ ബസുകൾ വാങ്ങേണ്ടതുണ്ട്. എന്നാൽ 35 ലക്ഷം രൂപയിലധികം ചിലവഴിച്ച് ബസുകൾ വാങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ട്. ലാലു പറയുന്നു. കൂടാതെ, 25 കിലോമീറ്റർ എന്ന പരിധിയുള്ളതിനാൽ വൈപ്പിനിൽ നിന്നുള്ള ബസുകൾക്ക് പൂർണമായും നഗരത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല, ഇതും പ്രതിസന്ധിക്ക് കാരണമാണ്. ലാലു വ്യക്തമാക്കി.

നിലവിലെ പ്രശ്‌നങ്ങൾക്ക് പൂർണമായും പരിഹാരം കാണുന്നതിന് പെർമിറ്റിലെ ചില നിബന്ധനകൾ തടസമുണ്ടാക്കുന്നു. കാക്കനാട് പോലെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നിന്ന് റൂട്ട് തുടങ്ങിയാലെ ഉദ്ദേശിക്കുന്നത് പോലെയുള്ള കളക്ഷൻ പോലും ലഭിക്കുകയുള്ളു. നിലവിൽ വൈപ്പിൻകരയിൽ നിന്ന് കൊച്ചിയിലേക്ക് ബസ് റൂട്ടുകൾ സാധ്യമായി എന്ന് പറയുമ്പോഴും അത് എത്രത്തോളം ഉപകാരപ്രദമാണ് എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ലാലു കൂട്ടിച്ചേർത്തു.

എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ദ്വീപ് സമൂഹമായ വൈപ്പിൻകര ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ 150ൽ താഴെ ബസുകൾ സർവ്വീസുകൾ നടത്തിവരുന്നു. വൈപ്പിൻകരയിലെ ആളുകൾക്ക് എന്തിനും ഏതിനും എറണാകുളത്തെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ജോലിക്കായും മറ്റ് ആവിശ്യങ്ങൾക്കായും നിരവധിയാളുകളാണ് കൊച്ചിയിലേക്കും കാക്കനാടേക്കുമെല്ലാം ദിവസേന പോയി വരുന്നത്. പക്ഷെ, വൈപ്പിനിൽ നിന്നുള്ള ബസുകൾ മാത്രം ഹൈക്കോടതി ഭാഗത്ത് നിന്ന് അകത്തേക്ക് കയറ്റാൻ അനുവാദമില്ലായിരുന്നു. 2004 ജൂൺ 5ന് ഗോശ്രീ പാലങ്ങൾ അനുവദിച്ച് നൽകുമ്പോൾ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഞങ്ങളോട് പറഞ്ഞത് നഗരത്തിലേക്ക് ഉടനെ പ്രവേശനം ലഭിക്കുമെന്നായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഈ അനുവാദമില്ലായ്മ വർഷങ്ങളോളം നീണ്ടുപോയി. നിരന്തരം ഓരോ തെരഞ്ഞെടുപ്പിനും വൈപ്പിൻകര നിവാസികൾ കേൾക്കുന്ന വാഗ്ദാനമാണ് ബസുകൾക്ക് നഗരത്തിലേക്ക് പ്രവേശനം നൽകുമെന്നത്. ഇപ്പോൾ എ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആയപ്പോഴാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്. അതിന്റെ വെളിച്ചത്തിൽ അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജു ഗോശ്രീ കവലയിൽ വന്ന് ബസുകൾ നഗരത്തിലേക്ക് കയറ്റുമെന്ന് ഉറപ്പ് നൽകി പോയിരുന്നു. എന്നാൽ ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ പിന്നീടും കുറേ കാലം കാത്തിരിക്കേണ്ടി വന്നു. ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി അഴിമുഖത്തോട് പറഞ്ഞു.

നിരന്തരമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെല്ലാം ശേഷമാണ് ഇപ്പോൾ ബസ് റൂട്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ 25 കിലോമീറ്റർ പരിധിയിൽ മാത്രമെ വൈപ്പിൻകരയിൽ നിന്നുള്ള ബസുകൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയു എന്ന നിബന്ധന വച്ചു. ഈ വ്യവസ്ഥ അനുസരിച്ച് പറവൂർ, മുനമ്പം, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ നഗരത്തിലേക്ക് വരുന്നത് എത്തുന്നതിന് മുൻപ് 25 കിലോമീറ്റർ തികയും അതുകൊണ്ട് സ്വാഭാവികമായും ബസുകൾക്ക് ഹൈക്കോടതി വരെയെ ഓടാൻ സാധിക്കുകയുള്ളുവെന്നും പോൾ വ്യക്തമാക്കി.

സിറ്റിയിലെ 650 മുതൽ 700 ഓളം വരുന്ന ബസ് ലോബികളാണ് വൈപ്പിൻകരയിൽ നിന്നുള്ള ബസുകളുടെ നഗരപ്രവേശനത്തിന് തടസം നിൽക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. നിരന്തരം ആർടിഒയെയും, കലക്ടറെയുമെല്ലാം കണ്ടതിന് ശേഷമാണ് ഇപ്പോൾ പേരിനെങ്കിലുമുള്ള ബസ് സർവീസ് അനുവദിച്ച് നൽകിയത്. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന നാല് ബസുകളാണ് ടൗണിലേക്ക് യാത്ര ആരംഭിച്ചത്. ബാക്കി ബസുകൾക്കായി പുതിയ ഒരു ബസ് മുതലാളി എത്തി ലക്ഷങ്ങൾ മുടക്കി ബസ് വാങ്ങാൻ തയ്യാറാകണം, അത് ഇനി എന്ന് സംഭവിക്കുമെന്ന് അറിയില്ല. ഇപ്പോൾ ഇറങ്ങിയ നാല് ബസുകൾക്കും വളരെ നല്ല കളക്ഷൻ ഉണ്ട്. ഈ കളക്ഷൻ സിറ്റിയിലെ ബസുകൾക്ക് കുറയുമോ എന്ന പേടിയാണോ കാരണം എന്നും അറിയില്ല പോൾ പറഞ്ഞു.

വൈപ്പിൻകരയിലെ യാത്ര ക്ലേശത്തെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഏജൻസിയാണ് നാറ്റ്പാക്ക്. അവർ പഠനത്തിലൂടെ വ്യക്തമാക്കിത് ഇവിടെ 140 ബസുകളാണുള്ളതെങ്കിൽ അവയിൽ 70 എണ്ണം നഗരത്തിന്റെ പല ഭാഗങ്ങളിലേക്കായി പോകണമെന്നതായിരുന്നു. ഇവിടെ നിന്ന് ജോലിക്കായും പഠിക്കാനും മറ്റ് ആവിശ്യങ്ങൾക്കും ആളുകൾക്ക് നഗരത്തിലേക്ക് പോകാൻ മതിയായ യാത്ര സൗകര്യം ഒരുക്കി തരണമെന്നാണ് എനിക്ക് അധികാരികളോട് പറയാനുള്ളത് എന്നും പോൾ കൂട്ടിച്ചേർത്തു.

17 ബസുകളാണ് ആകെ അപേക്ഷ നൽകിയത്, അതിൽ നാല് ബസുകാർ ബസ് കൊണ്ടുവന്നു അതുകൊണ്ട് അവർക്ക് ഓടാനുള്ള പെർമിറ്റ് നൽകി, ബാക്കി ബസുകാർ വരുന്ന പക്ഷം പരിശോധിച്ച് അനുമതി നൽകിയെന്ന് വൈപ്പിൻ എംഎൽഎ എ എൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ അവിടെ 10 ബസുകൾ അനുവദിച്ച് നൽകിയിട്ടുണ്ട്. എംഎൽഎ എന്ന നിലയിൽ തന്റെ കൃത്യനിർവ്വഹണം കഴിഞ്ഞുവെന്നാണ് എംഎൽഎ ഉണ്ണികൃഷ്ണൻ അഴിമുഖത്തോട് പറഞ്ഞത്. സാങ്കേതികവും നിയമപരവുമായ എല്ലാ തടസങ്ങളും നീക്കിയെന്നും ഇനി അതിൽ പ്രശ്‌നങ്ങളില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.Limited bus service from Vypin to Kochi

Content summary; The limited availability of buses from Vypin to Kochi is causing inconvenience to the locals

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×