വെനിസ്വേലയില്‍ നിക്കോളാസ് മഡുറോയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, ക്യൂബയിലെ ഏഴ് പതിറ്റാണ്ട് നീണ്ട കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം സജീവമാക്കി. ഈ വര്‍ഷം അവസാനത്തോടെ ക്യൂബയില്‍ രാഷ്ട്രീയമാറ്റം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഭരണകൂടത്തിനകത്തെ തന്നെ ആളുകളെ കണ്ടെത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യൂബയുടെ സമ്പദ്വ്യവസ്ഥ നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. വെനിസ്വേലയുമായി ദശാബ്ദങ്ങളായി നിലനിന്നിരുന്ന എണ്ണ സബ്‌സിഡി ബന്ധം മഡുറോയുടെ വീഴ്ചയോടെ അവസാനിച്ചത് ഹവാനയ്ക്ക് വലിയ തിരിച്ചടിയായി. ആഴ്ചകള്‍ക്കുള്ളില്‍ ക്യൂബയില്‍ എണ്ണ തീര്‍ന്നുപോകുമെന്നും ഇത് സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
1999 ല്‍ ഹ്യൂഗോ ഷാവേസ് വെനിസ്വേലയില്‍ അധികാരത്തില്‍ വന്നത് മുതല്‍ ക്യൂബയുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് സബ്സിഡി നിരക്കില്‍ ലഭിക്കുന്ന വെനിസ്വേലന്‍ എണ്ണയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ എണ്ണ വിതരണം തടസ്സപ്പെടുത്തി ക്യൂബന്‍ ഭരണകൂടത്തെ മുട്ടുകുത്തിക്കാനാണ് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നത്.
”ഇനിയുമേറെ വൈകുന്നതിന് മുമ്പ് ക്യൂബ ഒരു കരാറില്‍ എത്തണം. ഇനി പണമോ എണ്ണയോ ക്യൂബയിലേക്ക് ഒഴുകില്ല,” എന്ന് പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
ക്യൂബയുടെ വിദേശ വരുമാന മാര്‍ഗ്ഗമായ മെഡിക്കല്‍ മിഷനുകളെ ലക്ഷ്യം വെച്ചും വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഭരണകൂടത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് അമേരിക്കന്‍ നീക്കം. ജനുവരി 3 ന് കാരക്കാസില്‍ നടന്ന യുഎസ് സൈനിക നടപടിയില്‍ മഡുറോ കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്ന 32 ക്യൂബന്‍ സൈനികര്‍ വധിക്കപ്പെട്ടതും ഹവാനയ്ക്കുള്ള കൃത്യമായ മുന്നറിയിപ്പാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ കരുതുന്നു. വെനിസ്വേലന്‍ സര്‍ക്കാരിന്റെ ഉള്ളില്‍ നിന്നുള്ള സഹായമാണ് മഡുറോയെ കണ്ടെത്താന്‍ സഹായിച്ചതെന്നിരിക്കെ, സമാനമായ രീതി ക്യൂബയിലും കണ്ടെത്താനാണ് വാഷിംഗ്ടണ്‍ ശ്രമിക്കുന്നത്.
ക്യൂബയുടെ പ്രധാന വിദേശ വരുമാന മാര്‍ഗമായ ‘മെഡിക്കല്‍ മിഷനുകളെ’ ട്രംപ് ഭരണകൂടം നേരിട്ട് ലക്ഷ്യംവയ്ക്കുന്നു. ഈ പദ്ധതിയുമായി സഹകരിക്കുന്ന ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കും വിദേശികള്‍ക്കും വിസ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഹവാനയിലേക്കുള്ള പണമൊഴുക്ക് തടയാനാണ് അമേരിക്കന്‍ നീക്കം
യുഎസ് സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡിയാസ് കാനല്‍ വ്യക്തമാക്കി. 94 വയസ്സുള്ള റൗള്‍ കാസ്‌ട്രോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇപ്പോഴും ഭരണകൂടം നീങ്ങുന്നത്. ഇതിനിടെ, ക്യൂബയ്ക്കും പിന്തുണയുമായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. 80 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം ബീജിംഗ് പ്രഖ്യാപിച്ചപ്പോള്‍, റഷ്യന്‍ ആഭ്യന്തര മന്ത്രി ഹവാന സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു.
വെനിസ്വേലയില്‍ നിന്ന് വ്യത്യസ്തമായി ക്യൂബയില്‍ ശക്തമായ ഒരു പ്രതിപക്ഷ പ്രസ്ഥാനം നിലവിലില്ല എന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. 1959ല്‍ ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള ഗറില്ലാ സംഘം അധികാരം പിടിച്ചെടുത്തത് മുതല്‍ അമേരിക്കയും ക്യൂബയും തമ്മില്‍ കടുത്ത ശത്രുതയിലാണ്. 1961ലെ ‘ബേ ഓഫ് പിഗ്സ്’ അധിനിവേശവും ദശാബ്ദങ്ങള്‍ നീണ്ട ഉപരോധവും അതിജീവിച്ച ചരിത്രമാണ് ക്യൂബന്‍ ഭരണകൂടത്തിനുള്ളത്.
ക്യൂബയിലെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം, തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സം എന്നിവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ തകര്‍ച്ച ഭരണമാറ്റത്തിന് അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് യുഎസ് വിശകലന വിദഗ്ധര്‍ കരുതുന്നു.
കാസ്‌ട്രോ സഹോദരന്മാര്‍ക്ക് ശേഷം ക്യൂബന്‍ ഭരണകൂടത്തെ അവസാനിപ്പിക്കുന്നത് തന്റെ പൈതൃകമായി മാറുമെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെപ്പോലുള്ള ക്യൂബന്‍ പ്രവാസി കുടുംബ പശ്ചാത്തലമുള്ളവര്‍ ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
Content Summary: Trump administration prepares for regime change in Cuba