ഇറാനെതിരെ വിനാശകരമായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനായി ചൊവ്വാഴ്ച രാത്രി 8 മണി വരെ നല്‍കിയ സമയപരിധി പാലിച്ചില്ലെങ്കില്‍, ‘ഒരൊറ്റ രാത്രികൊണ്ട് ഇറാനെ തകര്‍ക്കുമെന്നും’ ആ രാത്രി ചിലപ്പോള്‍ നാളെയാകാമെന്നും ട്രംപ് പ്രസ്താവിച്ചു. ഇറാനിലെ ഊര്‍ജ്ജ-ഗതാഗത സംവിധാനങ്ങള്‍ ലക്ഷ്യം വെച്ചുള്ള ആക്രമണം വെറും നാല് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിവില്‍ മേഖലകള്‍ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇത് നിര്‍ണ്ണായകമായ ഒരു ഘട്ടമാണെന്നും ഇറാന്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും ബാക്കി കാര്യങ്ങളെന്നുമാണ് ട്രംപ് മറുപടി നല്‍കിയത്.
ഇറാന്റെ നിലപാട്
അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളിയ ഇറാന്‍, യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഉപരോധങ്ങള്‍ നീക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി പ്രത്യേക പ്രോട്ടോക്കോള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പത്തിന നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ സമര്‍പ്പിച്ചത്. ട്രംപിന്റെ ഭീഷണികള്‍ വെറും വ്യാമോഹമാണെന്നും അമേരിക്ക നേരിടുന്ന അപമാനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഇറാന്‍ സൈനിക വക്താവ് പരിഹസിച്ചു. ഇതിനിടെ, ഇസ്ഫഹാന്‍ പ്രവിശ്യയില്‍ യുഎസ് വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെ നാല് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ടെഹ്റാനിലും പരിസര പ്രദേശങ്ങളിലും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
നയതന്ത്ര നീക്കങ്ങളും അന്താരാഷ്ട്ര പ്രതികരണങ്ങളും
അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് സുരക്ഷ നല്‍കുന്നതിനായുള്ള പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉടന്‍ വോട്ടെടുപ്പ് നടത്തും. റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് സൈനിക നടപടികള്‍ ഒഴിവാക്കിയുള്ള ഭേദഗതികളോടെയാണ് പ്രമേയം അവതരിപ്പിക്കുന്നത്. ഇതിനിടെ, ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികള്‍ യുദ്ധത്തില്‍ മതിയായ സഹായം നല്‍കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. നാറ്റോ സഖ്യത്തോടുള്ള അതൃപ്തിയും അദ്ദേഹം പരസ്യമാക്കി.
ഇസ്രയേല്‍ ആക്രമണം
ഗാസയിലെ ഒരു സ്‌കൂളിന് പുറത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ഇറാനിയന്‍ മിസൈലുകള്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ത്തു.
സൗദിക്കു നേരെ വീണ്ടും മിസൈലുകള്‍
സൗദിക്ക് നേരെ ഇറാന്‍ തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ പ്രതിരോധ സേന ആകാശത്തുവെച്ച് നശിപ്പിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് ഊര്‍ജ്ജ നിലയങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കുവൈറ്റില്‍ യുഎസ് സൈനികര്‍ക്ക് പരിക്ക്
കുവൈറ്റിലെ അലി അല്‍-സലേം എയര്‍ബേസില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 15 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു.
ഖമേനിയുടെ അനുശോചനം
ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജിദ് ഖാദെമിയുടെ വധത്തില്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അനുശോചനം രേഖപ്പെടുത്തി. ഖാദെമിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.
Content Summary: Trump’s ‘delusional’ threats can’t hide US disgrace,” says Iran after us presidents latest deadline for Tehran to open the strait of Hormuz
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.