അമേരിക്കൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടുന്നത്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങൾ നിരന്തരം ഉന്നയിച്ച ട്രംപ്, ഇപ്പോൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും നിലവിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നത് എളുപ്പമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതോടെ ട്രംപിന്റെ ഈ നിലപാട് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ഒരു മഞ്ഞുരുകലിന്റെ സൂചന നൽകുന്നുണ്ടോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
നയതന്ത്രത്തിലെ അടവ് മാറ്റം
കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങളാണ് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഉന്നയിച്ചിരുന്നത്. വ്യാപാര തടസ്സങ്ങൾ, റഷ്യയുമായുള്ള എണ്ണ വ്യാപാരം, ചൈനയുമായുള്ള തന്ത്രപരമായ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൂടാതെ, താരിഫ് വർദ്ധിപ്പിക്കുകയും ഇന്ത്യയെ വ്യാപാര ചൂഷണം ആരോപിച്ച് ചർച്ചകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ട്രംപിന്റെ ഈ പ്രകോപനപരമായ നീക്കങ്ങളോട് ഇന്ത്യ സംയമനത്തോടെയാണ് പ്രതികരിച്ചത്. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനോ കാർഷിക മേഖലയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകാനോ ഇന്ത്യ തയ്യാറായില്ല. മാത്രമല്ല ട്രംപിനെപ്പോലെ വ്യക്തിപരമായ ആക്രമണങ്ങളോ നാടകീയതയോ ഇല്ലാതെ മാന്യമായ നയതന്ത്ര നിലപാടാണ് ഇന്ത്യ തുടർന്നതും.
ട്രംപിന്റെ മാനസാന്തരം?
ട്രംപിന്റെ മനംമാറ്റത്തിന് പിന്നിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമീപനത്തിന് വലിയ പങ്കുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർക്കൊപ്പം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ മോദി പങ്കെടുത്തത്, ആവശ്യമെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾക്കപ്പുറമുള്ള ബഹുരാഷ്ട്ര വേദികൾ പരിഗണിക്കാൻ ഇന്ത്യ തയ്യാറാണെന്ന വ്യക്തമായ സന്ദേശം നൽകി. ഈ നീക്കം, വളർന്നുവരുന്ന ഒരു ആഗോള ശക്തിയായ ഇന്ത്യയെ അകറ്റുന്നത് തന്ത്രപരമായ ഒരു പിഴവാകുമെന്ന തിരിച്ചറിവ് ട്രംപിന് നൽകിയിരിക്കാം.
ട്രംപിന്റെ പുതിയ സന്ദേശത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ വേഗത്തിൽ പ്രതികരിച്ചു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്ന് മോദി എക്‌സിൽ കുറിച്ചു. ഈ പ്രസ്താവന ശുഭാപ്തിവിശ്വാസം നൽകുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതായി നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വിപണിയിലെ ആവേശം
ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യ ഇടപാടുകളിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്നു. യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവകൾ നീക്കം ചെയ്യുമെന്ന പ്രതീക്ഷ വിപണിയിലെ നിക്ഷേപകരിൽ ഉണർത്തി. ഇത് തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്ക് വലിയ ആശ്വാസമാകും.
എന്നിരുന്നാലും, വിദഗ്ദ്ധർ ജാഗ്രത പുലർത്തുന്നുണ്ട്. ട്രംപിന്റെ പ്രസ്താവനകളെ മാത്രം അടിസ്ഥാനമാക്കി വലിയ മുന്നേറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. വാക്കിനേക്കാൾ ട്രംപിന്റെ പ്രവൃത്തികളിലായിരിക്കണം വിപണി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അവർ പറയുന്നു. വരുമാനം വർദ്ധിക്കുന്നത് പോലുള്ള ആഭ്യന്തര ഘടകങ്ങളായിരിക്കും ഇന്ത്യൻ വിപണിയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് നിർണായകമാകുക എന്നും അവർ കൂട്ടിച്ചേർക്കുന്നു.
മഞ്ഞുരുകിത്തുടങ്ങിയെന്ന് തോന്നാമെങ്കിലും, ഈ നയതന്ത്രപരമായ തണുപ്പ് പൂർണ്ണമായി മാറണമെങ്കിൽ കൂടുതൽ കാലം വേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം, വാക്കുകളിൽ നിന്ന് പ്രവൃത്തികളിലേക്ക് മാറുമ്പോൾ മാത്രമേ കൂടുതൽ കരുത്താർജ്ജിക്കുകയുള്ളൂ.
content summary: Trump’s Tone Shift & Modi’s Diplomacy in US-India Relations
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.