June 26, 2026 |
Share on

നൈപുണ്യാധിഷ്ഠിത കുടിയേറ്റനയം: യുകെയിലെ ജനങ്ങൾ അനുഭവിക്കുമെന്ന് യൂറോപ്യൻ യൂണിയൻ

കഴിവുകളാണ് ദേശീയതയല്ല മാനദണ്ഡം എന്ന തത്വത്തിൽ തെരേസ മേ കാബിനറ്റ് പൊതുസമ്മതത്തിലെത്തിയിട്ടുണ്ട്.

ബ്രെക്സിറ്റിനു ശേഷം യുകെ പിന്തുടരാനാഗ്രഹിക്കുന്ന കുടിയേറ്റ നയം ബാധിക്കുക ആ രാജ്യത്തിന്റെ തന്നെ പൗരന്മാരെയാണെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ പൗരന്മാരോട് വിവേചനം പുലർത്തുന്ന തരത്തിലുള്ള നയങ്ങൾ അബദ്ധമാകുമെന്ന് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് ഇടപാടുകൾക്ക് ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ബെൽജിയത്തിൽ നിന്നുള്ള രാഷ്ട്രീയനേതാവായ ഗയ് വെഹോഫ്സ്റ്റാറ്റ് പറഞ്ഞു.

അതെസമയം കുടിയേറ്റ നയം അടക്കമുള്ള ബ്രെക്സിറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് വരുന്ന ഞായറാഴ്ച കൂടും. ഈ കോൺഫറൻസിൽ വെച്ചു തന്നെ നയപ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയനെ ഇതര രാജ്യങ്ങളെപ്പോലെത്തന്നെ പരിഗണിക്കുന്ന നിലപാടാണ് ലണ്ടൻ ഇപ്പോൾ എടുത്തിരിക്കുന്നത്. തൊഴിൽ വൈദഗ്ധ്യത്തെ ആസ്പദമാക്കിയാണ് യുകെയിലേക്കുള്ള കുടിയേറ്റം അനുവദിക്കപ്പെടുന്നത്. യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ പൗരന്മാർക്കും ഇതിൽ ഇളവ് നൽകാൻ തെരേസ മേക്ക് പദ്ധതിയില്ല.

പ്രധാനമന്ത്രി തെരേസ മേയുമായും, ആഭ്യന്തര മന്ത്രി സാജിദ് ജാവിദുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധി ഗയ് വെഹോഫ്സ്റ്റാറ്റ് കഴിഞ്ഞയാഴ്ച ചർച്ച നടത്തിയിരുന്നു. ഇതിൽ ജാവിദുമായി ചൂടേറിയ തർക്കങ്ങളുണ്ടായെന്നാണ് വിവരം.

കഴിവുകളാണ് ദേശീയതയല്ല മാനദണ്ഡം എന്ന തത്വത്തിൽ തെരേസ മേ കാബിനറ്റ് പൊതുസമ്മതത്തിലെത്തിയിട്ടുണ്ട്. ഇതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇതുവരെ ലഭ്യമായി വന്നിരുന്ന സൗകര്യങ്ങളെല്ലാം നഷ്ടമാകും. ബ്രിട്ടണിലേക്ക് വരാനാഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ ഇനി മറ്റുള്ളവരെപ്പോലെ ടെസ്റ്റുകൾ പാസ്സാകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

×