June 04, 2026 |
Share on

യുപിയില്‍ അഖിലേഷ് വിയര്‍ക്കുന്നോ?

എസ്പി-കോണ്‍ഗ്രസ് സഖ്യം നാലാം ഘട്ടത്തില്‍ എത്തിയപ്പോഴേക്കും ഊര്‍ജ്ജം നഷ്ടപ്പെടുന്ന അവസ്ഥയില്‍

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയും തോറും ഓരോ പാര്‍ട്ടിയുടെയും സാധ്യതകള്‍ മാറി മാറി വരികയാണെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് ഡപ്യൂട്ടി എഡിറ്റര്‍ ശിവം വിജ് എഴുതിയ ലേഖനത്തില്‍ പറയുന്നു. ഒരു മാസം നീണ്ട് നില്‍ക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ വ്യക്തമായ മുന്‍കൈ നേടിയിരുന്ന എസ്പി-കോണ്‍ഗ്രസ് സഖ്യം നാലാം ഘട്ടത്തില്‍ എത്തിയപ്പോഴേക്കും ഊര്‍ജ്ജം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.

സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗ ഉള്‍പ്പെടുന്ന അവധ് മേഖലയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സൂചനകള്‍. പരമ്പരാഗത ബിജെപി കോട്ടയാണ് അവധ് മേഖല. മുന്നോക്ക ജാതിക്കാരും യാദവേതര സമുദായങ്ങളും കൂടുതലുള്ള അവധില്‍ ബിജെപിക്ക് അനുകൂലമാകാനാണ് സാധ്യത. എല്ലാ ജില്ലകളിലും രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ക്കെതിരെ എങ്കിലും ജനവികാരം ശക്തമാണെന്നതും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തെ തിരിച്ചടിക്കുന്നുണ്ട്. അതുകൊണ്ട് എംഎല്‍എമാരുടെ തിന്മകളെ മറക്കാനും അഖിലേഷിന്റെ ഭരണനേട്ടത്തിന് വോട്ടു ചെയ്യാനും അഖിലേഷിനും അദ്ദേഹത്തിന്റെ ഭാര്യ ഡിംബിള്‍ തനൂജക്കും പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം ജനങ്ങളോട് അപേക്ഷിക്കേണ്ട അവസ്ഥയാണ്. എസ്പിയുടെ കുത്തകയായ ഫറൂഖബാദ്, ഇറ്റാവ, മെയിന്‍പുരി, കനൗജ് മേഖലകളില്‍ നടന്ന തിരഞ്ഞെടുപ്പിനിടയില്‍ അഖിലേഷിനെതിരെ വാട്ട്‌സ്അപ്പ് സന്ദേശങ്ങള്‍ പറന്ന് നടന്നതും സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.

എന്നാല്‍ നോട്ട് നിരോധനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും ബിജെപിക്കും തിരിച്ചടിയായിട്ടുണ്ട്. നോട്ട് നിരോധനത്തോടെ ബനിയകള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ബിഎസ്പിയുടെ പ്രകടനത്തെ കുറിച്ച് ആര്‍ക്കും വ്യക്തമായി ഒന്നും പ്രവചിക്കാന്‍ സാധിക്കുന്നില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് അടിയൊഴുക്കുകള്‍ പ്രവചനാതീതമായി തുടരുന്നു. തരംഗങ്ങളുടെ സാന്നിധ്യമൊന്നും ദൃശ്യമല്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അഖിലേഷ് യാദവിനെ ഭാഗ്യദേവത അത്ര കരുണയോടെയല്ല നോക്കുന്നതെന്ന് മാത്രം പറയാന്‍ സാധിക്കും എന്നാണ് ശിവം വിജ് പറയുന്നത്.

കൂടുതല്‍ വായിക്കൂ: https://goo.gl/uU5nL6

Leave a Reply

Your email address will not be published. Required fields are marked *

×