June 08, 2026 |
Share on

ബോംബുകളുടെ മാതാവിന്റെ വരവ് രണ്ടാം ലോകമഹായുദ്ധത്തിലെ ആയുധങ്ങളില്‍ നിന്നും

ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ള 15 ബോബുകളില്‍ ആദ്യത്തേതാണ് കഴിഞ്ഞദിവസം വര്‍ഷിച്ചത്‌

അഫ്ഗാനിലെ ഐഎസ്‌ഐഎസ് കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം അമേരിക്ക വര്‍ഷിച്ച ‘ബോംബുകളുടെ മാതാവ്’ രണ്ടാംലോക മഹായുദ്ധ കാലത്ത് നാസികള്‍ക്കെതിരെ പ്രയോഗിച്ച പല ആയുധങ്ങളുടെയും മാതൃകകള്‍ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത പ്രത്യേക ആയുധം. ഏകദേശം 22 പൗണ്ട് ഭാരം വരുന്ന ബോംബ് യൂണിറ്റ് പതിനഞ്ചെണ്ണം മാത്രമാണ് ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളത്.

2001ല്‍ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ തിരയുന്നതിനായാണ് അമേരിക്ക ബോംബുകളുടെ അമ്മ എന്നറിയപ്പെടുന്ന മാസിവ് ഓഡിയന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് (എംഒഎബി) വികസിപ്പിച്ചത്. തുരങ്കളില്‍ ഒളിച്ചിരിക്കുന്ന ലാദനെ പിടികൂടുകയോ വധിക്കുകയോ ചെയ്യാന്‍ ഇത്തരത്തിലൊരു ബോംബ് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു അമേരിക്കയുടെ നീക്കം. വ്യാഴാഴ്ച നങ്കര്‍ഹര്‍ ജില്ലയിലെ അചിന്‍ പ്രദേശത്ത് അമേരിക്കന്‍ യുദ്ധ വിമാനമായ എംസി-130 ഈ ബോംബ് വര്‍ഷിക്കുന്നതുവരെയും ഇത് ഉപയോഗിക്കപ്പെട്ടിരുന്നില്ല.

അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ കണക്കുകള്‍ അനുസരിച്ച് 90 ഭീകരരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം ഐഎസ്‌ഐഎസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സികള്‍ പറയുന്നത് സ്‌ഫോടനത്തില്‍ ഭീകരര്‍ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എത്രപേര്‍ മരിച്ചുവെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നാണ് അമേരിക്കന്‍ സൈനിക വക്താക്കള്‍ പറയുന്നത്. വൈകുന്നേരത്തെ പ്രാര്‍ത്ഥന സമയത്താണ് ആക്രമണമുണ്ടായതെന്നതിനാല്‍ ഭീകരെല്ലാം ഒരേസ്ഥലത്ത് തന്നെയാണുണ്ടായിരുന്നതെന്നും ഇദ്ദേഹം പറയുന്നു.

ലോകത്തിലെ ഏറ്റവും വിനാശകാരികളിലൊന്നായ ഈ ബോംബ് ഉപയോഗിച്ചത് നയതന്ത്രപരമായാണെന്ന് അഫ്ഗാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ അറിയിച്ചു. അതേസമയം അമേരിക്കയുടെ കൈവശം ഇതിനേക്കാള്‍ വലിയ ബോംബുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പതിനായിരം പൗണ്ട് ഭാരമുള്ള മാസിവ് ഓര്‍ഡാന്‍സ് പെനെട്രേറ്റര്‍ (എംഒപി) ആണ് ഇതില്‍ പ്രധാനം. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്ക സൂക്ഷിച്ചിരിക്കുന്ന ഏറ്റവും നല്ല ആയുധമാണ് ഇത്.

തുളച്ചുകയറാനും ദൃഢമായ ആവരണ ശേഷിയുള്ളതും പൊട്ടിത്തെറിക്കാത്ത സ്റ്റീല്‍ വാതിലുകളുള്ളതുമായ കഴിവുകളാണ് ഈ ബോംബ് യൂണിറ്റിന്റെ പ്രത്യേകതകള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ വികസിപ്പിച്ചെടുത്ത ടോള്‍ബോയ്, ഗ്രാന്‍സ്ലാം എന്നീ ബോംബുകളുടെ ഗണത്തിലാണ് എംഒഎബിയും എംഒപിയും വരുന്നത്. ടിര്‍പിറ്റ്‌സില്‍ നാസി സൈന്യം വി-1, വി-2 മിസൈലുകള്‍ സജ്ജമാക്കിയിരുന്ന പോര്‍മുഖത്ത് ആക്രമണങ്ങള്‍ നടത്തിയത് ഈ ബോംബുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×