June 04, 2026 |
Share on

റോഹിങ്ക്യകളെ തടയാനൊരുങ്ങി ബിഎസ്എഫ്: അതിര്‍ത്തിയിലെ ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം

കുടിയേറ്റക്കാര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ ഇവിടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഎസ്എഫ്

റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് പ്രവഹിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്താന്‍ അതിര്‍ത്തി രക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം. അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് കടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണ് കണ്ടെത്തേണ്ടത്. അതിര്‍ത്തിയിലൂടെ റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. കൊല്‍ക്കത്തയില്‍ വരെ ഇവര്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

കസ്റ്റംസ് ഉള്‍പ്പെടെയുള്ള എല്ലാ ഏജന്‍സികളെയും ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തുമെന്നും ഇതിലൂടെ അഭയാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവരെ തടയുമെന്നും തെക്കന്‍ ബംഗാള്‍ മേഖലയുടെ ബിഎസ്എഫ് ഐജി പിഎസ്ആര്‍ ആഞ്ജനേയലു അറിയിച്ചു. സംസ്ഥാനത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ നിരവധി മീറ്റിംഗുകളുടെ ഫലമാണ് ഇത്. കൊല്‍ക്കത്തയില്‍ വച്ചും ഇതിനെ തുടര്‍ന്ന് മീറ്റിംഗ് നടത്തി. ആദ്യം റോഹിങ്ക്യകളെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് അവരെ രാജ്യത്തു നിന്നും മടക്കിയയ്ക്കാമെന്നായി തീരുമാനം.

കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് പ്രാദേശിക സ്രോതസുകളെ ശക്തമാക്കി റോഹിങ്ക്യകളെ കണ്ടെത്താനാണ് ബിഎസ്എഫിന്റെ നീക്കം. ഇവരെ കണ്ടെത്തുക ഏറെ ശ്രമകരമായ ജോലിയാണ്. ഇവര്‍ കൈവശം സൂക്ഷിക്കുന്ന ചില രേഖകള്‍ അനുസരിച്ച് ഇവര്‍ ബംഗ്ലാദേശുകാരാണ്. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശ് വഴി ഇന്ത്യയില്‍ പ്രവേശിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഒരു മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 2,217 കിലോമീറ്ററിലും ജാഗ്രത പുലര്‍ത്തി റോഹിങ്ക്യകളെ തടയുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ ഇവിടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഎസ്എഫ് വക്താക്കള്‍ പറയുന്നു. ഇത്തരം സംഘങ്ങളെയും പിടികൂടും.

ഖോജഡംഗ, പെട്രാപോള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഹിങ്ക്യകള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗാളില്‍ എത്തിച്ചേര്‍ന്നാല്‍ അവര്‍ കൊല്‍ക്കത്തയില്‍ പ്രവേശിക്കാനും അവിടെ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവേശിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നീട് ഇവരെ കണ്ടെത്താനോ മടക്കി അയയ്ക്കാനോ സാധിക്കാതെ വരും. മതിലുകളില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളാണ് റോഹിങ്ക്യകള്‍ ബംഗാളിലേക്ക് പ്രവേശിക്കാനായി തെരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ പ്രാദേശിക സ്രോതസുകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ബിഎസ്എഫ് അറിയിച്ചു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

×