June 04, 2026 |
Share on

ഭൂമിയുടെ ജീവനായി ഇവര്‍ പത്ത് പേര്‍; അതില്‍ തൂത്തുക്കുടിയിലെ ഫാത്തിമ ബാബുവും

തന്നെ ദേശവിരുദ്ധയാക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും ആക്ടിവിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിച്ച് നശിപ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ടെന്ന് ഫാത്തിമ ബാബു പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും ചൂഷണങ്ങള്‍ക്ക് എതിരായും പ്രവര്‍ത്തിച്ച് അപകടകരമായി ജീവിക്കുന്ന പത്ത് മനുഷ്യരെക്കുറിച്ചാണ് ദ ഗാര്‍ഡിയനില്‍ ഡിഫന്‍ഡേര്‍സ് എന്ന പേരില്‍ വന്നിക്കുന്ന ജൊനാഥന്‍ വാറ്റ്സിന്‍റെ റിപ്പോര്‍ട്ടുകള്‍. ഈ പത്ത് പേരില്‍ തൂത്തുക്കുടിയിലെ ഫാത്തിമ ബാബുവുമുണ്ട്. കഴിഞ്ഞ 24 വര്‍ഷമായി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിനെതിരെ പ്രക്ഷോഭരംഗത്തുള്ളയാളാണ് ഫാത്തിമ ബാബു. തന്നെ ദേശവിരുദ്ധയാക്കാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും ആക്ടിവിസ്റ്റുകളെ തീവ്രവാദികളായി ചിത്രീകരിച്ച് നശിപ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തുമുണ്ടെന്ന് ഫാത്തിമ ബാബു പറയുന്നു.

മെയ് 22ന് 13 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയതല്ലെന്ന് ഫാത്തിമ പറയുന്നു. അത് ആള്‍ക്കൂട്ടത്തെ ലക്ഷ്യം വച്ച് നടത്തിയ വെടിവയ്പായിരുന്നു. സ്റ്റെര്‍ലൈറ്റിനെതിരെ സമരം ചെയ്താല്‍ ഇതായിരിക്കും അനുഭവമെന്ന് പഠിപ്പിക്കാന്‍. സ്ത്രികളും കുട്ടികളുമടക്കമുള്ള സംഭവസ്ഥലത്തുണ്ടായിരുന്നു. അക്രമത്തിനുള്ള യാതൊരു നീക്കവും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം സ്റ്റെര്‍ലൈറ്റും അധികൃതരും നടത്തി. ഞാനൊരു ക്രിസ്ത്യാനിയായതിനാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് എന്ന് പ്രചരിപ്പിച്ചു – ഫാത്തിമ ബാബു പറയുന്നു.

ഫിലിപ്പൈന്‍സിലെ കോറല്‍ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് തീരദേശ സംരക്ഷണമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന റോബര്‍ട്ട് ചാന്‍, ഉഗാണ്ടയില്‍ വന, വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സൈനികന്‍ റേഞ്ചര്‍ സാമുവല്‍ ലൊവാറെ, തുര്‍ക്കിയിലെ വനസംരക്ഷണ പ്രവര്‍ത്തകരായ ബിര്‍ഹാന്‍ എര്‍കുട്ലുവും കൂട്ടുകാരി ടുഗ്ബ ഗുണാലും, മെക്സിക്കോയിലെ പരിസ്ഥിതി പ്രവര്‍ത്തക ഇസേല ഗോണ്‍സാലസ്, ഫിലിപ്പൈന്‍സിലെ മാരിവിച്ച് ഡാന്യന്‍, ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ അലുമിനിയം റിഫൈനറിക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കും അഴിമതിക്കുമെതിരെ പോരാടുന്ന മരിയ ഡോ സൊകോറോ സില്‍വ, കൊളംബിയയില്‍ പാരാമിലിട്ടറി ട്രൂപ്പുകളില്‍ നിന്ന് വധഭീഷണി നേരിടുന്ന റെമോണ്‍ ബെദോയ, ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയന്‍ കമ്പനിയുടെ ധാതു ഖനന പദ്ധതിക്കെതിരെ പ്രക്ഷോഭരംഗത്തുള്ള നോണ്‍ഹില്‍ ബുതുമ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും മൂലധന ശക്തികളുടെ വിഭവ ചൂഷണത്തിനെതിരായും പ്രവര്‍ത്തിക്കുന്നതിന്‍റെ പേരില്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും നേരിടുന്ന വധഭീഷണികളെക്കുറിച്ചും ഗാര്‍ഡിയനുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

വായനയ്ക്ക്: https://goo.gl/9XMCXV

Leave a Reply

Your email address will not be published. Required fields are marked *

×