July 09, 2026 |
Share on

ജെല്ലിക്കട്ട്: ഓട്ടോയ്ക്ക് പോലീസ് തീവയ്ക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് കമല്‍ഹാസന്‍

വീഡിയോ കൃത്രിമമാണെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍

ജെല്ലിക്കട്ട് പ്രഷോഭത്തിനിടെ തമിഴ്‌നാട് പോലീസ് ഓട്ടോറിക്ഷയ്ക്ക് തീവയ്ക്കുന്നതിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് നടന്‍ കമല്‍ഹാസന്‍. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോ, ‘എന്താണിത്? ദയവായി ഇത് ഒന്ന് വിശദീകരിക്കൂ’ എന്ന കുറിപ്പോടുകൂടിയാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അരവിന്ദ് സ്വാമിയും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വീഡിയോയുടെ നിജസ്ഥിതി വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണ് നടപടി എടുക്കാന്‍ അധികൃതര്‍ വൈകുന്നത്.

എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വൈറല്‍ വീഡിയോയുമായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കെ ശങ്കറിനെ സമീപിച്ചപ്പോള്‍ പറഞ്ഞത് അച്ചടക്കരഹിതമായി പോലീസ് പെരുമാറിയിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടികള്‍ എടുക്കുമെന്നാണ്. മറ്റൊരു പോലീസ് ഓഫീസര്‍ ടി കെ രാജേന്ദ്രന്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ കൃത്രിമമാണെന്നും ഇതിന്റെ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും വ്യക്തമാക്കി.

പോലീസിന്റെ ഔദ്യോഗിക വിശദികരണത്തില്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജ് പ്രസ്താവിച്ചിരിക്കുന്നത്- “പ്രചരിക്കുന്ന വീഡിയോയില്‍ ഗൂഡലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ്. മള്‍ട്ടീമീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് വീഡിയോ പരിശോധിച്ചുവരുകയാണെന്നും പറഞ്ഞ കമ്മീഷണര്‍ വീഡിയോ കൃത്രിമമാണെന്നും കൂട്ടിച്ചേര്‍ത്തു.

കാക്കി വേഷം ധരിച്ച ഒരാള്‍ കത്തുന്ന ഒരു തുണിക്കെട്ടെടുത്ത് ഓട്ടോയില്‍ ഇടുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. പോലീസ് ആക്രമണം കാണിക്കുന്നതിന്റെ പല വീഡിയോയകളും വൈറലായിട്ടുണ്ട്. മറീന ബീച്ചിന് സമീപം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വീഡിയോകളുടെ നിജസ്ഥിതി ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം ജല്ലിക്കട്ട് വിഷയത്തില്‍ മറീന ബീച്ചില്‍ ഒരാഴ്ചയായി തുടര്‍ന്നുവന്ന വിദ്യാര്‍ഥി പ്രക്ഷോഭം പിന്‍വലിച്ചു. റിട്ട. ജസ്റ്റീസ് ഹരിപരന്താമന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവാക്കളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞത്. കൂടാതെ കമല്‍ഹാസനും രജിനികാന്തും യുവാക്കളോട് പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മധുരയില്‍ അളങ്കാനല്ലൂരില്‍ പ്രക്ഷോഭം നടത്തുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നുവരുകയാണ്.

അളങ്കാനല്ലൂരില്‍ ഫെബ്രുവരി ഒന്നിനും പാലമേടില്‍ രണ്ടിനും ജെല്ലിക്കെട്ട് നടത്താന്‍ തീരുമാനമായിട്ടുണ്ട്. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന്റെ ഭാഗമായി അമേരിക്കയിലെ ‘പെറ്റ’ ആസ്ഥാനത്തേക്ക് പ്രതിഷേധ റാലി നടന്നിരുന്നു. പെറ്റ സംഘടനയുടെ വെര്‍ജീനിയയിലെ ആസ്ഥാനത്തേക്കു തമിഴില്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധ റാലിയും നടന്നു. ഗ്രേറ്റര്‍ വാഷിങ്ടണ്‍ തമിഴ് ഡയസ്‌പോറ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് തമിഴ് വംശജര്‍ വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിക്കു മുന്‍പിലെ ഗാന്ധിപ്രതിമയ്ക്കു സമീപം പോസ്റ്ററുകളും ബാനറുകളുമുയര്‍ത്തി പ്രകടനം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

×