June 04, 2026 |
Share on

‘തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം, കടങ്ങള്‍ തീര്‍ക്കണം’; കാശ്മീരില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് വീട്ടിലേക്ക് വിളിച്ച തീവ്രവാദിയുടെ അവസാന ഫോണ്‍ കോള്‍ വൈറലാവുന്നു

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദശകലം ഇതിനോടകം തന്നെ പതിനായിരത്തിലധികം പേര്‍ കേട്ടു കഴിഞ്ഞിട്ടുണ്ട്

കശ്മീരില്‍ കഴിഞ്ഞ ആഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസബുള്‍ മുജാഹിദിന്‍ തീവ്രവാദിയുടെ അവസാന ഫോണ്‍ കോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഷോപ്പിയാനിലെ ഏറ്റുമുട്ടല്‍ പ്രദേശത്തുനിന്നും തന്റെ കുടുംബത്തെ വിളിച്ച് യാത്ര പറയുന്ന കശ്മീരി യുവാവിന്റെ ഫോണ്‍ കോളാണ് പ്രചരിക്കുന്നത്.

ഏപ്രില്‍ 1 ന് പുലര്‍ച്ചെ 6-30 ഓടെ ഹില്‍ വോ ഗ്രാമത്തിലുള്ള തന്റെ വസതിയിലേക്ക് വിളിച്ചാണ് അക്രമണത്തില്‍ കൊല്ലപ്പെട്ട സമീര്‍ ലോണ്‍ എന്ന യുവാവ് പിതാവിനോടും സഹോദരനോടും യാത്ര ചോദിക്കുന്നത്. ഏപ്രില്‍ 1 ന് പുലര്‍ച്ചെ 2-30 ന് ‘തങ്ങള്‍ തുടങ്ങി’യതായും നിലവില്‍ ‘സുരക്ഷാ സേന തങ്ങളെ വളഞ്ഞിരി’ക്കുകയാണെന്നും തുടങ്ങുന്ന ശബ്ദ ശകലത്തില്‍ ‘താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും, തന്റെ കടങ്ങള്‍ തീര്‍ക്കണമെന്നും’ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സംഭാഷണം പ്രചരിക്കുന്നതില്‍ സുരക്ഷാ സേന ആശങ്ക പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദശകലം ഇതിനോടകം തന്നെ പതിനായിരത്തിലധികം പേര്‍ കേട്ടു കഴിഞ്ഞിട്ടുണ്ട്. സമീര്‍ ലോണ്‍ അടക്കം അഞ്ച് കശ്മീരി യുവാക്കള്‍ ഉള്‍പ്പെടെ 8 തീവ്രവാദികളാണ് ഷോപ്പിയാന്‍, അനന്തനാഗ് തുടങ്ങിയ ഇടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുന്നു സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു.

എന്നാല്‍ തന്റെ മരണത്തില്‍ ആദരാഞ്ജലികളല്ല മറിച്ച് അഭിനന്ദനമര്‍പ്പിക്കണമെന്ന് സമീര്‍ ലോണിനൊപ്പം കൊല്ലപ്പെട്ട അംഷിപ്പോരാ സ്വദേശി എയ്ത്തിമദ് ഫയാസ് ആവശ്യപ്പെട്ടതായി ഇയാളുടെ പിതാവ് അവകാശപ്പെട്ടു. അവന്‍ ആഗ്രഹിച്ച പോലെ നെഞ്ചില്‍ വെടിയേറ്റാണ് മരിച്ചത്, ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും എംഫില്‍ നേടിയ എയ്ത്തിമദ് ഫയാസിന് കീഴടങ്ങല്‍ ഒരു അവസരമല്ലായിരുന്നെന്നും പറയുന്ന മറ്റൊരു ശബ്ദ സന്ദേശവും വ്യാപകമായി പ്രചരിക്കുന്നു്ണ്ട്. കഴിഞ്ഞ നവംബറിലാണ് മകന്‍ സായുധ സംഘത്തില്‍ അംഗമാവുന്നതെന്നും മകനെ പിന്തിരിപ്പിക്കാന്‍ തനിക്കായില്ലെന്നും പിതാവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×