May 15, 2025 |
Share on

എന്താണ് കിര്‍ഗിസ്താനില്‍ സംഭവിച്ചത്, വിദ്യാര്‍ത്ഥി പ്രശ്‌നം എങ്ങനെ കലാപമായി?

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യം വയ്ക്കുന്നത്

കിര്‍ഗിസ്താനില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതായിരുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആള്‍ക്കൂട്ടാക്രമണത്തിന്റെതായിരുന്നു ദൃശ്യങ്ങള്‍. വൈകാതെ തന്നെ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. തദ്ദേശിയരായ വിദ്യാര്‍ത്ഥികളും വിദേശ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന വഴക്കാണ്, തലസ്ഥാനമായ ബിഷേകിനെ കലാപസമാനമാക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്യുന്ന തരത്തിലേക്ക് വഷളായത്. kyrgyzstan student attack

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പാകിസ്താനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടു. ഹോസ്റ്റലില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരായി ആക്രമണം നടക്കുന്നുവെന്ന് അറിഞ്ഞതോടെ ഇന്ത്യ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. സാഹചര്യം മോശമായതിനാല്‍, പുറത്തേക്ക് ഇറങ്ങരുതെന്നാണ് വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വളരെ ജാഗ്രതയോടെയാണ് ഇന്ത്യ അവിടുത്തെ കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. നിലവില്‍ സാഹചര്യം ശാന്തമാണെങ്കിലും, പുറത്തേക്ക് ഇറങ്ങേണ്ടെന്നും എന്താവശ്യമുണ്ടെങ്കിലും എംബസിയുമായി ബന്ധപ്പെട്ടണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. 24 മണിക്കൂറും എംബസിയിലേക്ക് വിളിക്കാം(0555710041)’ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ബിഷേകിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. നിലവിലെ അവസ്ഥ ശാന്തമാണെങ്കിലും പുറത്തിറങ്ങരുതെന്ന് കുട്ടികളോട് കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്താവിശ്യമുണ്ടെങ്കിലും എംബസിയെ ബന്ധപ്പെടണം’ ജയശങ്കര്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍, പഠനാര്‍ത്ഥം തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ പ്രമുഖ സ്ഥാനമുണ്ട് കിര്‍ഗിസ്താന്. പ്രത്യേകിച്ചും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും നിരവധിപ്പേര്‍ കിര്‍ഗിസ്താനില്‍ പഠിക്കുന്നുണ്ട്. 2023 ഏപ്രിലെ കണക്ക് അനുസരിച്ച് രാജ്യത്തെ വിവിധ മെഡിക്കല്‍ സര്‍വകലാശാലകളിലായി 9,500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

മേയ് 13 ന് കിര്‍ഗിസ് വിദ്യാര്‍ത്ഥികളും ഈജിപ്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മിലുള്ള സംഘര്‍ഷമാണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം വൈറലായതെന്നാണ് പാകിസ്താന്‍ എംബസി പറയുന്നത്. അതിനു പിന്നാലെയാണ് വിഷയം രൂക്ഷമായത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബിഷേകിലെ ആരോഗ്യ സര്‍വകലാശാല ഹോസ്റ്റലുകളാണ് അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം. ബിഷേകിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പാകിസ്താനികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും സ്വകാര്യ വസതികളിലും ആക്രമണം ഉണ്ടായി എന്നാണ് കിര്‍ഗിസ്താനിലെ പാക് കോണ്‍സുലേറ്റ് പറയുന്നത്. പാകിസ്താനി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും കോണ്‍സുലേറ്റ് എക്‌സില്‍ പങ്കുവച്ച വിവരങ്ങളിലുണ്ട്. ഒരു പാകിസ്താനി വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരുതരത്തിലുള്ള സ്ഥിരീകരണവുമില്ലെന്നും പാക് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ക്ക് തുടക്കം

ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ തുടക്കം മേയ് 13 നാണ്. ഈജിപ്തില്‍ നിന്നുള്ള പെണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. കിര്‍ഗിസ്താനികളായ വിദ്യാര്‍ത്ഥികള്‍ ഈജിപ്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് ചില പാകിസ്താനി വിദ്യാര്‍ത്ഥികള്‍ ജിയോ ന്യൂസിനോട് പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നം പുറത്തു നിന്നുള്ളവരുടെ ഇടപെടലിലൂടെ വഷളാവുകയായിരുന്നു. പ്രാദേശികവാസികളായവര്‍ ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികളോട് ഏറ്റുമുട്ടിയതോടെയാണ് സംഭവം കലാപത്തിലേക്ക് വഴിമാറിയതെന്നും ജിയോ ന്യൂസ് പാക് വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷം രൂക്ഷമായതോടെ കിര്‍ഗിസ് വിദ്യാര്‍ത്ഥികള്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ആക്രമണം ആരംഭിച്ചു. ബിഷേകില്‍ മുഴുവന്‍ ഇത്തരം വംശീയാക്രമണം തുടങ്ങി. കിര്‍ഗിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍ പ്രകാരം, മേയ് 17 ന് പ്രാദേശീക പ്രതിഷേധക്കാര്‍ ബിഷോകില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്നതായിരുന്നു ആവരുടെ ആവശ്യം. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഭരണകൂട തലത്തില്‍ നിന്നും അഭ്യര്‍ത്ഥന ഉണ്ടായെങ്കിലും, ജനക്കൂട്ടം പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറായില്ല. പിരിഞ്ഞു പോകുന്നതിനു പകരം കൂടുതല്‍ പേര്‍ രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നുവെന്നും അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ പൊലീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയുടെ പുറത്താണ് അക്രമാസക്തരായ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.

മൂന്നു ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥികളെ ബിഷേക് സെന്‍ട്രല്‍ ഇന്റേണല്‍ അഫയേവ്‌സ് ഡയറക്ടറേറ്റ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ ആ രാജ്യത്തേ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുമുണ്ട്.

Content Summary; What happened in kyrgyzstan capital bishkek, why attacking foreign students including india and pakistan

Leave a Reply

Your email address will not be published. Required fields are marked *

×