പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് മേഖലയുടെ സുരക്ഷാ അടിത്തറ തന്നെ ഇളകിയിരിക്കുകയാണ്. ലോകം ഉറ്റുനോക്കുന്നത് ആയുധബലത്തേക്കാള്‍ ഉപരിയായി പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളെ പൊതിഞ്ഞുനിന്ന സുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഫെബ്രുവരി 28 ന് ആരംഭിച്ച ആക്രമണങ്ങള്‍ ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതവും ശക്തവുമായ തിരിച്ചടികള്‍ക്കാണ് വഴിതെളിച്ചത്. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും എണ്ണ-വാതക കേന്ദ്രങ്ങളും ഹോര്‍മുസ് കടലിടുക്കും ഇറാന്‍ ലക്ഷ്യമിട്ടതോടെ, അമേരിക്ക വാഗ്ദാനം ചെയ്തിരുന്ന സുരക്ഷാ കവചം എത്രത്തോളം ഫലപ്രദമാണെന്ന ഗൗരവമായ ചോദ്യം ഗള്‍ഫ് ഭരണാധികാരികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുകയാണ്.
ഗള്‍ഫ് മേഖലയുടെ സുരക്ഷാ ചരിത്രം പരിശോധിച്ചാല്‍ അത് പ്രധാനമായും ബാഹ്യശക്തികളെ ആശ്രയിച്ചായിരുന്നു എന്ന് കാണാം. 1960 കള്‍ വരെ ബ്രിട്ടനും, തുടര്‍ന്ന് ‘നിക്സണ്‍ സിദ്ധാന്ത’ത്തിലൂടെ അമേരിക്കയും ഈ ഉത്തരവാദിത്തം ഏറ്റെടുത്തു. സൗദി അറേബ്യയെയും ഇറാനെയും രണ്ട് തൂണുകളായി നിര്‍ത്തി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഇരട്ട സ്തംഭ നയമായിരുന്നു അമേരിക്കയുടേത്.
എന്നാല്‍ 1979 ലെ ഇറാനിയന്‍ വിപ്ലവം ഈ നയത്തെ തകര്‍ത്തു. ഇറാന്‍ ശത്രുപക്ഷത്തായതോടെ, മേഖലയില്‍ ബാഹ്യശക്തികളുടെ ഇടപെടലിനെ സൈനികമായി നേരിടുമെന്ന ജിമ്മി കാര്‍ട്ടര്‍ സിദ്ധാന്തം നിലവില്‍ വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 1981 ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകൃതമായത്. ഇറാനില്‍ നിന്നുള്ള പ്രത്യയശാസ്ത്ര ഭീഷണിയും ഇറാഖില്‍ നിന്നുള്ള സൈനിക ഭീഷണിയും നേരിടുക എന്നതായിരുന്നു ജിസിസിയുടെ ലക്ഷ്യം. എന്നാല്‍, ഈ ഘടനയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ തീരത്തെ പ്രധാന ശക്തികളായ ഇറാനെയും ഇറാഖിനെയും പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഒരു പരീക്ഷണമാണ് നടന്നത്.
1991 ലെ ഇറാഖ് യുദ്ധത്തിന് ശേഷം ബഹ്റൈനിലും ഖത്തറിലും മറ്റുമായി അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കി. അറബ് നാറ്റോ പോലുള്ള ആശയങ്ങളും ഏറ്റവും ഒടുവില്‍ ഖത്തറിന് നല്‍കിയ നാറ്റോ മാതൃകയിലുള്ള സുരക്ഷാ ഉറപ്പുകളും നിലവിലുണ്ടായിട്ടും, ഇറാനിയന്‍ ആക്രമണങ്ങളെ തടയുന്നതില്‍ ഇവയൊന്നും ഫലപ്രദമായില്ല. സ്വന്തം മണ്ണിലെ എണ്ണപ്പാടങ്ങളും തന്ത്രപ്രധാന മേഖലകളും സംരക്ഷിക്കാന്‍ കഴിയാത്ത ഗള്‍ഫ് രാജ്യങ്ങളുടെ നിസ്സഹായാവസ്ഥ മേഖലയിലെ സുരക്ഷാ വാസ്തുവിദ്യയുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.
നിലവിലെ യുദ്ധം നല്‍കുന്ന പ്രധാന പാഠം 12 ദിവസത്തെ യുദ്ധത്തില്‍ നിന്നും വ്യത്യസ്തമാണ്. മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയും കരയും ഇറാനെ ആക്രമിക്കാന്‍ അമേരിക്കയെയും ഇസ്രയേലിനെയും അനുവദിക്കാതിരുന്നപ്പോള്‍ ഇറാന്‍ അറബ് രാജ്യങ്ങളെ ലക്ഷ്യം വെച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതായത്, ബാഹ്യശക്തികളുടെ ആക്രമണത്തിന് തങ്ങളുടെ ഭൂമി വിട്ടുനല്‍കുകയോ സഹകരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പ്രദേശം ഇറാന്റെ നേരിട്ടുള്ള ഭീഷണി നേരിടുന്നത്.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, അമേരിക്കയെയും അവരുടെ സൈനിക താവളങ്ങളെയും തുടര്‍ന്നും വിശ്വസിക്കുക. എന്നാല്‍ ഏറ്റവും ശക്തമായ സൈന്യമുണ്ടായിട്ടും നിലവിലെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല എന്നത് ഈ മാതൃകയുടെ വിശ്വാസ്യത തകര്‍ക്കുന്നു.
മറ്റൊന്ന്, മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ സുരക്ഷാ മാതൃക രൂപീകരിക്കുക എന്നതാണ്. 2023 ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും നടത്തിയ സമാധാന കരാര്‍ ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു.
പുതിയ സുരക്ഷാ ക്രമീകരണം ആധിപത്യത്തിന് വേണ്ടിയുള്ളതാകരുത്, മറിച്ച് സൈനിക വൈരാഗ്യങ്ങള്‍ പരിമിതപ്പെടുത്തുന്ന ആപേക്ഷിക സുരക്ഷ അടിസ്ഥാനമാക്കിയുള്ളതാകണം. പുതിയ സംവിധാനത്തില്‍ ഇറാന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജിസിസി അതിന്റെ നിലവിലെ രൂപം മാറേണ്ടി വന്നാലും, ഇറാനെയും ഇറാഖിനെയും മാറ്റിനിര്‍ത്തിയുള്ള ഗള്‍ഫ് സുരക്ഷ ഇന്ത്യയും പാകിസ്ഥാനും ഇല്ലാത്ത സാര്‍ക്ക് പോലെ അപൂര്‍ണമായിരിക്കും.
ആഴത്തില്‍ വേരൂന്നിയ അവിശ്വാസങ്ങളും പ്രത്യയശാസ്ത്ര സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന ഒരു മേഖലയില്‍ പുതിയൊരു സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കുക എന്നത് ദുഷ്‌കരമാണ്. എന്നാല്‍, ബാഹ്യശക്തികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാണെന്ന് നിലവിലെ യുദ്ധം തെളിയിക്കുന്നു. ഇറാന്‍, ഇറാഖ്, സിറിയ, ലബനന്‍ തുടങ്ങിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പൊതുവേദി രൂപീകരിക്കുക എന്നതാണ് ഏക പോംവഴി. തുടക്കത്തില്‍ പരാജയപ്പെട്ടേക്കാമെങ്കിലും, അവിശ്വാസം വെടിഞ്ഞ് എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരിക എന്ന വെല്ലുവിളി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Content Summary: Why traditional security guarantees are failing the Gulf states