June 04, 2026 |
Share on

‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോഡ് അനുമതി നിഷേധിച്ചത് സ്ത്രീപക്ഷ സിനിമയായതിനാല്‍

പുരുഷമേധാവിത്തത്തെ ചോദ്യം ചെയ്യുന്ന ശക്തമായ ഒരു ഫെമിനിസ്റ്റ് ചിത്രമായത് കൊണ്ടാണ് തന്‌റെ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് അലംകൃത ശ്രീവാസ്തവ പറഞ്ഞു.

അലംകൃത ശ്രീവാസ്തവയുടെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിന് സെന്‍സര്‍ ബോഡ് അനുമതി നിഷേധിച്ചിരിക്കുന്നത് അതൊരു സ്ത്രീകേന്ദ്രീകൃത സിനിമയാണെന്ന് പറഞ്ഞുകൊണ്ടാണ്. ജീവിതത്തിന് മുകളില്‍ സ്ത്രീകളുടെ ഫാന്റസിയെ പ്രതിഷ്ഠിക്കുന്നു, മോശം വാക്കുകള്‍ ഉപയോഗിക്കുന്നു, ലൈംഗികബന്ധത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു, ഓഡിയോ പോണോഗ്രാഫിയുണ്ട്… ഇങ്ങനെ പോകുന്നു അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോഡ് നിരത്തുന്ന കാരണങ്ങള്‍.

പുരുഷമേധാവിത്തത്തെ ചോദ്യം ചെയ്യുന്ന ശക്തമായ ഒരു ഫെമിനിസ്റ്റ് ചിത്രമായത് കൊണ്ടാണ് തന്‌റെ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നതെന്ന് അലംകൃത ശ്രീവാസ്തവ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട്് സെന്‍സര്‍ബോഡ് രാജ്യത്തെ യുവസംവിധായകരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ പ്രകാശ് ഝാ കുറ്റപ്പെടുത്തി. റിവൈസിംഗ് കമ്മിറ്റിയില്‍ നിന്നും ഔദ്യോഗകമായ അറിയിപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍. ഇതിന് ശേഷം ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും.

മുംബൈ ചലച്ചിത്രമേളയിലും വിദേശ ചലച്ചിത്രമേളകളിലും ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ വലിയ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മുംബൈ ചലച്ചിത്ര മേളയില്‍ ലിംഗസമത്വം സംബന്ധിച്ചുള്ള മികച്ച ചിത്രത്തിനുള്ള ഓക്‌സ്ഫാം പുരസ്‌കാരവും ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്‌കാരവും ചിത്രം നേടിയിരുന്നു. ഒരു ചെറുപട്ടണത്തിലെ നാല് സ്ത്രീകളുടെ ജീവിതവും ലൈംഗികാനുഭവങ്ങളും പറയുന്ന ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, രത്‌ന പഥക് ഷാ, അഹാന കുമ്ര, പ്ലബിത ബൊര്‍ഥാകൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×