June 04, 2026 |
Share on

ന്യൂസിലാൻഡ് കൊലയാളിയുടെ തീവ്രവലതുപക്ഷ ബന്ധം അന്വേഷിക്കുന്നു

വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് അവിടുത്തെ ജീവിതം പഠിച്ചപ്പോഴാണ് കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ ധാരണ ആകെ മാറിയതെന്നും ഈ യാത്രകൾ തനിക്കൊരു വഴിത്തിരിവായിരുന്നുവെന്നും ഇയാൾ തന്നെ മാനിഫെസ്റ്റോയിൽ കുറിക്കുന്നുണ്ട്.

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളികളിൽ വെടിവെയ്പ്പ്  നടത്തിയ ബ്രെണ്ടൻ റ്ററന്റ്റ് എന്ന ഭീകരന് യൂറോപ്പിലെ തീവ്ര വലതുപക്ഷ സംഘങ്ങളുമായുള്ള ബന്ധങ്ങൾ കണ്ടുപിടിക്കാനൊരുങ്ങി അന്വേഷണ ഉദ്യോഗസ്ഥർ. ആക്രമണം നടത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ തന്നെ ഓൺലൈൻ ആയി പ്രസിദ്ധീകരിച്ച മാനിഫെസ്റ്റോയിൽ പറയുന്ന വിവരങ്ങളുടെയും യൂറോപ്പിലാകെ ഇയാൾ തനിച്ച് നടത്തിയ യാത്രകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം.

കുടിയേറ്റക്കാരോടുള്ള അന്ധമായ വെറുപ്പും വിദ്വേഷവും തന്നെയാണ് കൂട്ടക്കൊല നടത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് ഏറെക്കുറെ വ്യക്തമാണ്. യൂറോപ്പിന്റെ സംസ്കാരത്തിന് ചില യൂറോപ്യൻ ഇതര അഭ്യയാര്‍ത്ഥികള്‍ കാരണം കളങ്കമേറ്റിട്ടുണ്ടെന്ന് ഇയാൾ മാനിഫെസ്റ്റോയിൽ സൂചിപ്പിക്കുന്നുണ്ട്. മുസ്ലീങ്ങളെയാണ് ഇയാൾ ശത്രുക്കളായി കണ്ടതും ഉന്മൂലനം ചെയ്യണമെന്ന് ആഗ്രഹിച്ചതും. ഇയാൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന് തീവ്ര വലതുപക്ഷ ധാരയായ ഡൊമിനിയൻ മുന്നേറ്റത്തിന്റെ ആശയങ്ങളുമായി സാമ്യമുള്ളതിനാൽ അത്തരത്തിലുള്ള ബന്ധത്തെ കുറിച്ചും വിശദമായി അന്വേഷിക്കും.

28 വയസ്സുള്ള ആസ്ട്രേലിയൻ സ്വദേശിയായ റ്ററന്റ്റ് യൂറോപ്പും മിഡിൽ ഈസ്റ്റും സന്ദർശിക്കാനും അവിടുത്തെ സംസ്കാരം പഠിക്കാനുമാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചിട്ടുള്ളത്. വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് അവിടുത്തെ ജീവിതം പഠിച്ചപ്പോഴാണ് കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ ധാരണ ആകെ മാറിയതെന്നും ഈ യാത്രകൾ തനിക്കൊരു വഴിത്തിരിവായിരുന്നുവെന്നും ഇയാൾ തന്നെ മാനിഫെസ്റ്റോയിൽ കുറിക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ അബ്ബാ അക്രാലുണ്ട് എന്ന പതിനൊന്നുവയസ്സുകാരിയുടെ കൊലയെ സംബന്ധിച്ച വാർത്തകളാൽ ഇയാൾ വല്ലാതെ സ്വാധീനിക്കപ്പെട്ടതായും ഇയാൾ തന്നെ പറയുന്നുണ്ട്.

2017 ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ വലതുപക്ഷ നേതാവ് മാർട്ടിൻ ലെ പിൻ പരാജയപ്പെട്ടതിൽ ഈ യുവാവ് ദീർഘകാലം നിരാശയിലായിരുന്നു. യൂറോപ്യൻ ജനതയാകണം ലോകത്തെ നയിക്കേണ്ടതെന്നും, വെള്ളക്കാരാണ് ലോകത്തിൽ ആധിപത്യം പുലർത്തേണ്ടതെന്നുമുള്ള വെള്ള അതിശ്രേഷ്ഠത വാദം തന്നെയായിരുന്നു ഇയാളുടെ 72 പേജുള്ള ‘ദി ഗ്രെറ്റ് റീപ്ലേസ്‌മെന്റ്റ്’ എന്ന മാനിഫെസ്റ്റോയുടെ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *

×