പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിക്കുറിച്ച് ഇനി കുട്ടികൾ പഠിക്കും. മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തങ്ങളിലാവും എൻസിആർടി ഈ ഭാഗം ഉൾപ്പെടുത്തുക. സൈനിക നടപടി , സാങ്കേതിക മുന്നേറ്റം, രാഷ്ട്രീയ സന്ദേശം എന്നീ നിലകളിൽ ഓപ്പറേഷൻ സിന്ദൂർ പ്രാധാന്യം അർഹിക്കുന്നതായി എൻ.സി.ഇ.ആർ.ടി. യുടെ പുതിയ പഠന മൊഡ്യൂൾ പറയുന്നു.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി മറ്റൊരു പുസ്തകമെന്ന് നിലയിലാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. 3 മുതൽ 8 വരെയുള്ള ക്ലാസുകളിലെ മൊഡ്യൂളിന്റെ പേര് ‘ഓപ്പറേഷൻ സിന്ദൂർ-എ സാഗ ഓഫ് വാലോർ’ എന്നും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മൊഡ്യൂളിന്റെ പേര് ‘ഓപ്പറേഷൻ സിന്ദൂർ -എ മിഷൻ ഓഫ് ഓണർ ആൻഡ് ബ്രേവറി’ എന്നുമാണ്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്‌ഥാൻ്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തിൻ്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പഠിപ്പിക്കുന്നത്. 2025 മേയ് 7ന് പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ ഒൻപത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.
ഒൻപത് ലക്ഷ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യൻ സൈന്യം നശിപ്പിച്ചു, ഇതോടൊപ്പം ലഷ്കറെ തയിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും മുഖ്യ കേന്ദ്രങ്ങളായ മുരിദ്‌കെ, ബഹവൽപൂർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചെന്നും എൻസിഇആർടി പഠന മൊഡ്യൂളുകളിലൊന്നിൽ പറയുന്നുണ്ട്. എൻ.സി.ഇ.ആർ.ടി.യുടെ പുതിയ പഠന മൊഡ്യൂൾ അനുസരിച്ച്, സെക്കൻഡറി വിദ്യാർത്ഥികൾക്കായുള്ള ‘ഓപ്പറേഷൻ സിന്ദൂർ – ധീരതയുടെയും ബഹുമാനത്തിന്റെയും ദൗത്യം’ എന്ന ഭാഗം, അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. അതിൽ, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പാകിസ്താൻ പലപ്പോഴും ഇന്ത്യയിലെ സമാധാനം തകർക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇന്ത്യയുടെ പ്രതിരോധ തയാറെടുപ്പുകൾ, പ്രതിരോധ മേഖലയിലെ പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം, ആഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റം തുടങ്ങി കാര്യങ്ങളും പഠനത്തിന്റെ ഭാഗമായിരിക്കും.
content summary: Operation Sindoor to be included in NCERT textbooks for Classes 3 to 12 as part of new curriculum update