May 20, 2025 |

‘മരുമകളെ പീഡിപ്പിച്ചു, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചു തുടങ്ങി എത്രയെത്ര നുണക്കഥകള്‍ എനിക്കെതിരേ എഴുതി’

ബാംഗ്ലൂര്‍ ബന്ധം ലിവിയയെ സംശയിക്കാന്‍ കാരണമായി,
നാരായണദാസ് കുടുങ്ങുന്നതും അങ്ങനെ

വ്യാജ ലഹരിക്കേസിനെതിരായ ഷീല സണ്ണിയുടെ രണ്ട് വർഷം നീണ്ട നിയമപോരാട്ടമാണ് വിജയം കണ്ടിരിക്കുന്നത്. ‘എന്റെ നിരപരാധിത്വത്തെക്കുറിച്ച് എനിക്ക് അപ്പോഴും പൂർണ്ണ ബോധ്യമുണ്ടായിരുന്നു. സത്യം എന്നാണെങ്കിലും പുറത്തു വരുമെന്ന് ഉറപ്പായിരുന്നു’. തനിക്കെതിരെ കെട്ടിചമച്ച വ്യാജ ലഹരികേസിലെ മുഖ്യ സൂത്രധാരൻ നാരായണദാസ് അറസ്റ്റിലായ സംഭവത്തെക്കുറിച്ച് ഷീല സണ്ണി അഴിമുഖത്തോട് പ്രതികരിച്ചു.

അന്ന് പതിവ് പോലെ പാർലറിലേക്ക് പോയ എന്നെ ഏകദേശം ഒരു മൂന്നരയോട് കൂടിയാണ് പൊലീസെത്തി അറസ്റ്റ് ചെയ്യുന്നത് തന്റെ ജീവിതം മുഴുവനായി കീഴ്മേൽ മറിഞ്ഞ ആ ദിവസത്തെക്കുറിച്ച് ഷീല സണ്ണി ഓർത്തെടുത്തു. ഞാൻ മയക്കുമരുന്ന് ബിസിനസ് നടത്തുന്നുവെന്ന തരത്തിൽ ഒരു കോൾ ലഭിച്ചതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് ഉദ്യോ​ഗസ്ഥർ പറഞ്ഞത്. എന്റെ ബാ​ഗിലും വണ്ടിയിലുമായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബാ​ഗിൽ നിന്നും വണ്ടിയിൽ നിന്നുമായി മയക്കുമരുന്ന് കണ്ടെത്തി. കൊവിഡിന് ശേഷം സാമ്പത്തികമായി വളരെ പിന്നോട്ട് പോയിരുന്നു കുടുംബം. മകളുടെ കല്യാണം, ഭർത്താവിന്റെ പെട്ടെന്നുള്ള രോ​ഗാവസ്ഥ എല്ലാം കുടുംബത്തെ തളർത്തിയിരുന്നു ആ സമയത്താണ് ഈ സംഭവം ഷീല സണ്ണി കൂട്ടിച്ചേർത്തു

പിന്നീട് 72 ദിവസത്തെ ജയിൽവാസം, ജയിൽവാസത്തേക്കാൾ എന്നെ തളർത്തിയത് എന്നെക്കുറിച്ച് പ്രചരിച്ചിരുന്ന വാർത്തകളായിരുന്നു. എനിക്ക് മയക്കുമരുന്ന് ബിസിനസാണെന്നും ഒരു മാസം മുമ്പ് ഞാൻ നിരീക്ഷണത്തിലായിരുന്നുവെന്നും മാധ്യമങ്ങളെഴുതി. 72 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അതിനും ഒരു മാസത്തിന് ശേഷമാണ് എന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് ഒറിജിനൽ അല്ലെന്ന ഫലം വരുന്നത് ഷീല പറഞ്ഞു.

2023ലായിരുന്നു ലഹരിമരുന്ന് കൈവശം വച്ചുവെന്നാരോപിച്ച് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്. സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തല്‍.എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും.

എനിക്ക് ആദ്യം മുതലേ മരുമകളെയും അനിയത്തി ലിവിയയെയും തന്നെയായിരുന്നു സംശയം. കുടുംബത്തിൽ മറ്റാർക്കും ബാം​ഗ്ലൂർ ബന്ധമില്ലാത്തതാണ് ലിവിയയിലേക്ക് സംശയം നീളാൻ കാരണം. ഈ വിവരം ഞാൻ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കൈമാറിയതിനെ തുടർന്നാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാരായണദാസിനെ പങ്ക് കണ്ടെത്തുന്നത്. ഈ വ്യക്തിയെ എനിക്ക് വ്യക്തിപരമായി അറിയില്ല. അന്വേഷണ ഉദ്യോ​ഗസ്ഥർ വഴിയാണ് നാരായണദാസും മരുമകളുടെ അനിയത്തിയുമായുള്ള ബന്ധവും ഇവർക്ക് ഈ കേസിലെ ഇടപെടലും മനസിലാവുന്നത്. ഇതിനിടയിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നാരായണദാസ് ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയുടെ ആവശ്യം പരി​ഗണിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ നാരായണദാസ് അറസ്റ്റിലായിരിക്കുന്നതെന്ന് ഷീല വ്യക്തമാക്കി.

കേസിൽ ഞാൻ അകത്തായ സമയത്ത് എന്നെ ജാമ്യത്തിലിറക്കാനുള്ള ശ്രമങ്ങളൊന്നും മകന്റെയും മരുമകളുടെയും ഭാ​ഗത്ത് നിന്നുണ്ടായില്ല. എന്റെ മരുമകനും ഭർത്താവും മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നൽകിയതന്റെ പശ്ചാത്തലത്തിലാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ശേഷം ഞാനും ഭർത്താവും ആദ്യം മകളുടെ വീട്ടിലേക്കും അവിടെ നിന്ന് മറ്റൊരു വീടെടുത്ത് മാറുകയും ചെയ്തു. എന്റെ ജീവിത മാർ​ഗമായിരുന്നു ഈ പാർലർ, ഈ കേസോടെ ആ വഴിയാണ് അടഞ്ഞത്. മലപ്പുറത്തെ ഒരു സംഘടന മുൻകൈയെടുത്ത് പിന്നീട് ഒരു പാർലറിട്ട് തന്നെങ്കിലും അത് വിജയിച്ചില്ല. ഇതിന് പിന്നാലെ ഡേ കെയറിലെ ആയയായി ജോലി നോക്കാൻ ഞാൻ ചെന്നൈയിലേക്ക് പോയി കേസിന്റെ ആവശ്യത്തിനായി തിരികെ എത്തിയതാണ് ഇപ്പോളെന്ന് ഷീല പറഞ്ഞു

ഞാൻ അവരുടെ സ്വത്തും വീടും തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ട്. എന്നാൽ ഈ കേസിലെ സത്യാവസ്ഥ അതല്ല. ഞാൻ അവരുടെ കൈയിൽ നിന്ന് 5 പൈസ വാങ്ങിയിട്ടില്ല. എന്റെ മകന് മൊബൈൽ ഷോപ്പ് തുടങ്ങാൻ വേണ്ടി അവരുടെ കടുംബത്തിന്റെ സമ്മതത്തോടെയാണ് സ്വർണ്ണം പണയം വയ്ക്കുന്നത്. ചാലക്കുടി ടൗണിൽ തന്നെ മറ്റൊരു മൊബൈൽ ഷോപ്പ് കൂടി വാങ്ങണമെന്ന് മരുമകൾ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അവൾക്ക് വീട്ടുകാർ നൽകിയിരുന്ന സ്ഥലം പണയം വച്ച് മകനും മരുമകളും ചേർന്നാണ് ടൗണിലെ ആ മൊബൈൽ ഷോപ്പ് വാങ്ങുന്നത്. ഈ സംഭവത്തിൽ ഞാനും അവരുമായി യാതൊരു തരത്തിലുള്ള പണമിടപാടുകളുമില്ലെന്ന് ഷീല പറഞ്ഞു. മരുമകളെ ഞാൻ പീഡിപ്പിച്ചിരുന്നതായും ഇവർ ആരോപിപ്പിക്കുന്നു അതെല്ലാം നുണയാണ്, ഞാനും മരുമകളും വളരെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നത്. അയൽപക്കകാർക്കെല്ലാം ഇക്കാര്യത്തിലെ സത്യാവസ്ഥ അറിയുന്നതാണ്. ‍സ്വത്തുക്കൾ തട്ടിയെടുക്കാനൊരു നീക്കമാണ് എന്റെ ഭാ​ഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ ഇവർക്ക് നിയമപരമായി മുന്നോട്ട് നീങ്ങാമായിരുന്നു. ഇത്രയ്ക്ക് വലിയ കടുംകൈ ചെയ്യേണ്ടുന്ന എന്ത് ആവശ്യമാണുള്ളത്. ഷീല കൂട്ടിച്ചേർത്തു

content summary: Sheela Sunny, a native of Chalakudy, speaks out about the false drug case filed against her and affirms her innocence

Leave a Reply

Your email address will not be published. Required fields are marked *

×