ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. ലോകത്തിന്റെ എണ്ണ വിതരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതയായ കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ ഇത് തുറക്കുക എന്നത് ട്രംപ് പറയും പോലെ അത്ര എളുപ്പമുള്ള ദൗത്യമല്ല.
നാവികസേനയുടെ കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ ടാങ്കറുകള്‍ക്കും മറ്റ് ചരക്ക് കപ്പലുകള്‍ക്കും സുരക്ഷാ അകമ്പടി നല്‍കുമെന്നാണ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഈ സുരക്ഷാ ദൗത്യങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. മറ്റ് രാജ്യങ്ങളും ഇതില്‍ പങ്കുചേരണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു.
എന്നാല്‍ വെറും 21 മൈല്‍ മാത്രം വീതിയുള്ള ഈ ഇടുങ്ങിയ പാതയിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുന്നതില്‍ അമേരിക്കന്‍ നാവികസേന ജാഗ്രത പാലിക്കുകയാണ്. അതിനുള്ള കാരണം, ഇറാന്റെ ഡ്രോണുകളും മിസൈലുകളും അമേരിക്കന്‍ സൈനികര്‍ക്ക് ഉണ്ടാക്കുന്ന വലിയ ഭീഷണിയാണ്.
സുരക്ഷാ ദൗത്യവും വെല്ലുവിളികളും
കടലിടുക്ക് തുറക്കുന്നതിനായി പ്രധാനമായും രണ്ട് വഴികളാണ് അമേരിക്ക പരിഗണിക്കുന്നത്. ഒന്ന്, ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും അവ വിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ ആകാശത്തുനിന്നും ആക്രമിച്ച് നശിപ്പിക്കുക. രണ്ട്, കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ കരസേനയെ ഉപയോഗിച്ച് പിടിച്ചെടുക്കുക. മറീന്‍ എക്സ്പെഡിഷണറി യൂണിറ്റിനെ ഇതിനോടകം തന്നെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
ടാങ്കറുകള്‍ക്ക് സുരക്ഷ നല്കുന്ന ദൗത്യത്തില്‍, സഖ്യരാജ്യങ്ങളുടെ കപ്പലുകള്‍ക്കൊപ്പം അമേരിക്കന്‍ യുദ്ധക്കപ്പലുകളും കടലിടുക്കിലൂടെ സഞ്ചരിക്കും. കടല്‍ മൈനുകള്‍ നീക്കം ചെയ്യാനും ഇറാന്റെ ചെറിയ ബോട്ടുകളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, അഞ്ചോ പത്തോ ടാങ്കറുകള്‍ അടങ്ങുന്ന ഒരു സംഘത്തിന് സുരക്ഷ നല്കാന് കുറഞ്ഞത് പന്ത്രണ്ടോളം യുദ്ധക്കപ്പലുകള്‍ വേണ്ടിവരും. ഇതുകൂടാതെ ആകാശനിരീക്ഷണത്തിനായി ഡ്രോണുകളും ഹാരിയാര്‍ ജമ്പ് ജെറ്റുകളും ഉപയോഗിക്കേണ്ടി വരും. ഇത് മാസങ്ങളോളം നീണ്ടുനില്ക്കുന്നതും വലിയ സാമ്പത്തിക ബാധ്യതയുള്ളതുമായ ദൗത്യമാണ്.
സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ഈ പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയുടെ 10 ശതമാനമായി കുറയാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 600-ഓളം കപ്പലുകളുടെ തിരക്ക് ഒഴിവാക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. ഇത്രയധികം സുരക്ഷാ സജ്ജീകരണങ്ങള്‍ നടത്തിയാലും ഇറാന്റെ മിസൈലുകള്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
കരസേനയുടെ ഇടപെടല്‍
കൂടുതല്‍ ശക്തമായ ഒരു നീക്കം എന്ന നിലയില്‍, ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയും അമേരിക്ക ആലോചിക്കുന്നുണ്ട്. ഇത് ആയിരക്കണക്കിന് സൈനികരെ മാസങ്ങളോളം യുദ്ധമുഖത്ത് നിര്‍ത്തേണ്ടി വരുന്ന ഒരു നടപടിയായിരിക്കും. വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ മറീനുകള്‍ തീരത്തിറങ്ങി ആക്രമണം നടത്തുന്ന രീതിയാണിത്. എന്നാല്‍ മലനിരകള്‍ നിറഞ്ഞ ഈ ഭൂപ്രദേശത്ത് ഇറാനുമായി നേരിട്ട് ഏറ്റുമുട്ടുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തിയേക്കാം. 1.9 ലക്ഷം സൈനികരുള്ള ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഇത്തരം ഗറില്ലാ യുദ്ധമുറകളില്‍ വിദഗ്ധരാണ്.
ഷിപ്പിംഗ് കമ്പനികളെ സംബന്ധിച്ചിടത്തോളം, ഭീഷണി പൂര്‍ണമായും ഒഴിവാകാതെ ഈ പാത ഉപയോഗിക്കുന്നത് അപകടകരമാണ്. കടലിടുക്കില്‍ നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള കപ്പലുകളെപ്പോലും ആക്രമിക്കാനുള്ള ശേഷി ഇറാന് തെളിയിച്ചു കഴിഞ്ഞു. അതിനാല്‍ വെറുമൊരു സൈനിക നീക്കം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. യുദ്ധം അവസാനിക്കുകയും ഇറാന് സര്‍ക്കാര്‍ സുരക്ഷാ ഉറപ്പ് നല്‍കുകയും ചെയ്താല്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികളും ഷിപ്പിംഗ് കമ്പനികളും ഈ പാതയിലൂടെയുള്ള ഗതാഗതം പഴയതുപോലെ പുനരാരംഭിക്കാന്‍ തയ്യാറാവുകയുള്ളൂ. ചുരുക്കത്തില്‍, സൈനിക ശക്തിയേക്കാള്‍ ഉപരിയായി ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് കൂടി ഉണ്ടായെങ്കില്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറക്കാന്‍ സാധിക്കൂ.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.