June 04, 2026 |
Share on

ലൈംഗിക ചൂഷണം: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ അപ്പീലിന്മേല്‍ വാദം തുടങ്ങി

22 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നതാണ് പെല്ലിനെതിരായ കേസ്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയില്‍ ഓസ്ട്രേലിയന്‍ കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. വിക്ടോറിയന്‍ കൌണ്ടി കോടതിയാണ് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നത്.

22 വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നതാണ് പെല്ലിനെതിരായ കേസ്. 1996ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെയാണ് സംഭവം. സെന്റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള 2 ആണ്‍കുട്ടികളെ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

ആറു വര്‍ഷത്തെ ജയില്‍വാസമാണ് പെല്ലിന് കോടതി വിധിച്ചിരിക്കുന്നത്. 77 വയസ്സാണ് പെല്ലിന്.

താന്‍ നിരപരാധിയാണെന്നും കോടതിവിധി യുക്തിരഹിതമാണെന്നുമാണ് പെല്ലിന്റെ വാദം. ഇത്തരമൊരു കേസില്‍ കുറ്റാരോപിതനാകുന്ന ആദ്യത്തെ മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനാണ് പെല്‍.

Leave a Reply

Your email address will not be published. Required fields are marked *

×