പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് വച്ച് നല്‍കിയ ദളിതരെ, അനധികൃത താമസക്കാരെന്ന കുറ്റം ആരോപിച്ച് അവിടെ നിന്നും ഇറക്കി വിടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ വിരോധാഭാസത്തിന്റെ വാര്‍ത്ത വരുന്നത്. ഹാപുരിലെ ഗര്‍മുക്തേശ്വര്‍ നഗരസഭ കൗണ്‍സിലാണ്, സ്യാന ചോരഹ മേഖലയിലെ ഇന്ദ്ര നഗറില്‍ താമസിക്കുന്ന 40 കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി താമസിക്കുന്നു എന്നാണ് നോട്ടീസില്‍ പറയുന്ന കുറ്റം. എന്നാല്‍ കൗതുകകരമായ കാര്യം, ഇവിടെയുള്ള 41 വീടുകളില്‍ 40 വീടുകളും പ്രധാനമന്ത്രി ആവാസ് യോജന(നഗരം) പദ്ധതി പ്രകാരം നിര്‍മിച്ചവയാണ്. ഓരോ വീടിനു മുന്നിലും ഇക്കാര്യം എഴുതിയും വച്ചിട്ടുണ്ട്. 1986 മുതല്‍ ഇവിടെ താമസിച്ചുവരുന്ന ദളിത് ജനങ്ങളെയാണ് ഇപ്പോള്‍ ഭൂമിയുടെ അവകാശം പറഞ്ഞ് ഇറക്കി വിടാന്‍ നോക്കുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ എട്ടിന് നഗരസഭ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്, ഭൂമി സര്‍ക്കാരിന്റെതാണെന്നും, കുളം നിന്നിരുന്ന പ്രദേശത്താണ് ഇപ്പോള്‍ വീടുകള്‍ വച്ചിരിക്കുന്നതെന്നുമാണ്. നഗര്‍ പാലികയുടെ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തി അതിലാണ് വീട് പണിതിരിക്കുന്നത്. അത് നീക്കം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുന്നില്ല, അതിനാല്‍ നിങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയാണ്്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍, നിങ്ങളുടെ ഭൂമിയിലെ കൈവശാവകാശം ഒഴിഞ്ഞുകൊണ്ടുള്ള രേഖകള്‍ നഗര്‍ പാലികയ്ക്ക് സമര്‍പ്പിക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കേസിന് നിങ്ങളായിരിക്കും ഉത്തരവാദി എന്നാണ് ഓരോ ദളിത് കുടുംബത്തിനും നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.
ഇത്തരമൊരു നോട്ടീസ് തങ്ങളെ ഞെട്ടിച്ചു കളഞ്ഞെന്നാണ് താമസക്കാര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോടുള്ള പ്രതികരണത്തില്‍ പറയുന്നത്. സ്ഥലം ഒഴിഞ്ഞുപോകണമെന്ന് താമസക്കാരോട് നഗരസഭ ജീവനക്കാര്‍ പലതവണ വാക്കാല്‍ ആവിശ്യപ്പെട്ടിരുന്നതാണെന്നും, എന്നാല്‍ യാതൊരു നിയമപരിരക്ഷയുടെയും അടിസ്ഥാനമില്ലാതെ താമസക്കാര്‍ നഗരസഭയുടെ ആവശ്യം അവഗണിക്കുകയാണ് ചെയ്തതെന്നും നോട്ടീല്‍ ആരോപിക്കുന്നുണ്ടെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. മാത്രമല്ല, ദളിത് കുടുംബങ്ങളെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശവും നോട്ടീസിലുണ്ട്, അതിങ്ങനെയാണ്; ‘നിങ്ങള്‍ അഹങ്കാരത്തോട് പറയുന്നത് ഭൂരേഖകളുള്ള ഭൂമിയാണ് ലഭിച്ചിട്ടുള്ളതെന്നും, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് രേഖകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ്. പ്രസ്തുത ഭൂമിയില്‍, ഏതെങ്കിലും റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളുടെ രേഖകളൊന്നുമില്ല, എന്തായാലും, ആരുടെയെങ്കിലും പേരില്‍ ഭൂമിയുടെ രേഖകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍, അത് റദ്ദാക്കിയിരിക്കുന്നു’.
ഈ വിഷയത്തില്‍ ഹാപുര്‍ ജില്ല ഭരണകൂടത്തിന്റെ പ്രതികരണം തേടിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നുണ്ട്. അതിന്റെ ഭാഗമായി ജില്ല മജിസ്‌ട്രേറ്റ് പ്രേരണ ശര്‍മ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്; ഈ വിഷയം ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇക്കാരാ്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുടുംബങ്ങളുടെ അവകാശവാദങ്ങള്‍ ശരിയാണെങ്കില്‍, ഞങ്ങള്‍ അന്വേഷിക്കും. പിഎംഎവൈ പ്രകാരം ഭൂമിയുടെ ആധാരങ്ങളുടെ ആധികാരികത ഞങ്ങള്‍ പരിശോധിക്കാറില്ല, ആധാരം അനുസരിച്ച് ആ വ്യക്തി യഥാര്‍ത്ഥ ഉടമയാണോ എന്ന് മാത്രമേ ഞങ്ങള്‍ പരിശോധിക്കൂ. ക്ലെയിമുകള്‍ പരിശോധിക്കേണ്ടതായി വരും”. എന്നാല്‍ നോട്ടീസില്‍ ഉപയോഗിച്ചിരിക്കുന്ന അപമാനകരമായ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന് ആരും മറുപടി പറയാന്‍ തയ്യാറായില്ല.
ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിച്ച ഗാംഗാറം എന്ന 58 കാരന്റെ വാക്കുകളില്‍ ആ ദളിത് കുടുംബങ്ങളുടെ അവസ്ഥയും അവര്‍ നേരിടുന്ന അവഗണനകളും വ്യക്തമാകുന്നുണ്ട്. മിഠായികളും ചിപ്‌സുകളും വില്‍ക്കുന്ന ചെറിയൊരു കട നടത്തിയാണ് ഗംഗാറം ഉപജീവനം കഴിക്കുന്നത്. അയാള്‍ പറയുന്നത്, നോട്ടീസ് എന്താണെന്ന് മനസിലായില്ല. നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. സ്വന്തം പേര് മാത്രമാണ് വായിക്കാന്‍ അറിയാവുന്നത്. അയല്‍ക്കാരില്‍ ചിലരാണ് അവിടെ നിന്നും ഒഴിപ്പിക്കുമെന്നുള്ള കാര്യങ്ങളാണ് നോട്ടീസിലുള്ളതെന്ന് മനസിലാക്കി കൊടുത്തത്. നോട്ടീസുമായി അധികാരികളുടെ അടുത്ത് സങ്കടം ബോധിപ്പിക്കാന്‍ ചെന്നു. അവരുടെ മറുപടി, കോളനി അനധികൃതമാണെന്നായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോയ്‌ക്കോളാനും പറഞ്ഞു.
ലോക് ഡൗണിനു ശേഷമാണ് ഗംഗാറമിന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള ഭവന നിര്‍മാണത്തിനുള്ള ധനസഹായം കിട്ടുന്നത്. മൂന്നു ഗഡുക്കളായി. ആദ്യം ഒരു ലക്ഷം കിട്ടി, അടുത്ത രണ്ടു ഗഡുക്കളായി അമ്പതിനായിരം വീതം. അയാളുടെ സമ്പാദ്യമായിരുന്ന ഒന്നര ലക്ഷം കൂടി ചെലവാക്കിയാണ് ആ വീടിന്റെ നിര്‍മാണം ഗംഗാറാം പൂര്‍ത്തിയാക്കിയത്. ഗംഗാറാമിനെ പോലെ ബാക്കിയുള്ളവരും അവര്‍ സ്വരുക്കൂട്ടി വച്ചിരുന്ന പണം അധികമായി ചെലവഴിച്ചാണ് കയറി കിടക്കാന്‍ തക്ക രീതിയില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു ലക്ഷത്തോളം രൂപ എല്ലാവരും തന്നെ അവരവരുടെ കൈയില്‍ നിന്നും ചെലവാക്കിയിട്ടുണ്ട്. അങ്ങനെ തീര്‍ത്ത വീടുകളില്‍ നിന്നാണ് അവരെയിപ്പോള്‍ ഇറക്കി വിടാന്‍ കോപ്പുകൂട്ടുന്നത്.
ഗര്‍മുക്തേശ്വര്‍ ഗാസിയബാദിന്റെ ഭാഗമായിരുന്ന സമയത്ത് ചുപ്ലയിലായിരുന്നു ഈ ദളിത് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ചുപ്ലയില്‍ നിന്നാണ് അവരെ ഇന്ദ്ര നഗറിലേക്ക് മാറ്റുന്നത്. അതും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം. 1986 ജൂലൈ 18 ന് അന്നത്തെ തദ്ദേശ ഭരണകൂടം സ്ഥലം മാറാന്‍ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച നോട്ടീസിന്റെ പകര്‍പ്പ് ഇപ്പോഴും താമസക്കാര്‍ സൂക്ഷിച്ചിട്ടുണ്ട്. In Uttar Pradesh’s Hapur, Dalit families face eviction notices for homes built under the PMAY scheme
Content Summary; In Uttar Pradesh’s Hapur, Dalit families face eviction notices for homes built under the PMAY scheme
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.