സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിൽ ‘ലൈംഗിക ചേഷ്ടകൾ’ കാണിച്ച യുവാവിനെതിരെയുള്ള നിയമനടപടി കേരള ഹൈക്കോടതി തടഞ്ഞു. പോലീസ് റിപ്പോർട്ടിലും മറ്റ് രേഖകളിലും ചേഷ്ടകൾ എന്താണെന്ന് വ്യക്തമാക്കാത്തതിനാലാണ് കോടതി നടപടി. 2011 ലെ കേരള പോലീസ് ആക്‌ട് സെക്ഷൻ 119 (1) (എ) പ്രകാരമുള്ള ഹർജിക്കാരനെതിരെയുള്ള നിയമനടപടികളാണ് ജസ്റ്റിസ് എ ബദറുദ്ദീൻ റദ്ദാക്കിയത്. സെക്ഷൻ 119 (1) (എ) പ്രകാരം, സ്ത്രീകളുടെ അന്തസ്സിനെ അവഹേളിക്കുന്ന തരത്തിൽ പൊതുസ്ഥലത്ത് വച്ച് ലൈംഗിക ചേഷ്ടകൾ കാണിക്കുകയോ സമാന പ്രവൃത്തികൾ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. sexual gestures of accused
ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു ഹർജിക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കുന്നതിനു വേണ്ടി, അന്തിമ റിപ്പോർട്ടിലോ എഫ്ഐആറിലോ തനിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റകൃത്യമായ പ്രത്യേക ലൈംഗിക ആംഗ്യങ്ങളൊന്നും കൃത്യമായി വിവരിച്ചിട്ടില്ലെന്ന് ഹർജിക്കാരൻ വാദിക്കുകയായിരുന്നു.
സെക്ഷൻ 119 (1) (എ) പ്രകാരം കേസ് ചുമത്തുമ്പോൾ, പൊതുസ്ഥലത്ത് ലൈംഗിക ചേഷ്ടകൾ കാണിക്കുന്നത് വകുപ്പിന് കീഴിലുള്ള ഒരു കുറ്റകൃത്യമായി മാറുന്നതിന് ചേഷ്ടകൾ എന്താണെന്ന് വ്യക്തമാക്കുന്നത് അത്യന്താപേക്ഷിതമായ ഘടകമാണെന്ന് കോടതി നിരീക്ഷിച്ചു.
കൃത്യമായ വ്യക്തത നൽകാതെ, പുരുഷൻ ലൈംഗിക ചേഷ്ടകൾ കാണിച്ചുവെന്ന അന്വേഷണ ഉദ്യോഗസ്ഥൻ്റെ അനുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ഹർജിക്കാരനെതിരെ നടപടികൾ തുടരാനാവില്ലെന്നും വിധിയിൽ പറയുന്നുണ്ട്. ഇത് പ്രകാരമാണ് ഹർജിക്കാരനെതിരായ നടപടികൾ റദ്ദാക്കിയത്.
content summary; ‘sexual gestures’ Of Accused Must Be Discernible From FIR, Final Report Or Other Material Kerala High Court