June 13, 2026 |
Share on

യുഎസിനായി ചാരപ്പണി: മുൻ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പാക്കി ഇറാൻ

ചാരവൃത്തിയിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സാവറിന്റെ മുൻ ഭാര്യ 15 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് ശിക്ഷിക്കപ്പെട്ട ‘പ്രതിരോധ മന്ത്രാലയ കരാറുകാരനെ’ ഇറാൻ വധിച്ചുവന്ന് റിപ്പോർട്ട്. സി‌ഐഎയ്ക്കും അമേരിക്കൻ സർക്കാരിനുമായി ചാരപ്പണി നടത്തിയ പ്രതിരോധ മന്ത്രാലയത്തിലെ എയ്‌റോസ്‌പേസ് ഓർഗനൈസേഷന്റെസ് കരാറുകാരൻ ജലാൽ ഹാജി സാവറിനെയാണ്വധിച്ചതെന്ന് ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് ഇറാന്റെ സെമി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ‌.എസ്‌.എൻ.എ അറിയിച്ചു. സൈനിക കോടതിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും. ചാരവൃത്തിയിൽ ഏർപ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സാവറിന്റെ മുൻ ഭാര്യ 15 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കരാജ് നഗരത്തിലെ രാജായി ഷാർ ജയിലിൽ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. എന്നാൽ സാവറിനെ എന്നാണ് അറസ്റ്റുചെയ്തതെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, പ്രതിരോധ മന്ത്രാലയവുമായുള്ള കരാർ ഒമ്പത് വർഷം മുമ്പ് അവസാനിപ്പിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാള്‍ ചാരനാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗമാണ് തിരിച്ചറിഞ്ഞത്.

പണത്തിനു പകരമായി സി.ഐ.എയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതായിഅന്വേഷണത്തിനിടെ അയാള്‍ സമ്മതിച്ചതായും, വീട്ടില്‍നിന്നും അതിനായി ഉപയോഗിച്ച രേഖകളും ഉപകരണങ്ങളും കണ്ടെടുത്തതായും വാർത്താ ഏജൻസി പറയുന്നു. കൊലപാതകം, ബലാത്സംഗം, സായുധ കൊള്ള, ഗുരുതരമായ മയക്കുമരുന്ന് തുടങ്ങിയ കേസുകൾക്കും സൈനിക ചാരവൃത്തിക്കുമാണ് ഇറാൻ വധശിക്ഷ നൽകുന്നത്. അതിനെതിരെ വർഷങ്ങളായി അന്താരാഷ്ട്ര വിമർശനങ്ങൾ നേരിടുന്നുമുണ്ട്. ടെഹ്‌റാനും വാഷിങ്ങ്ടണും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കെ, സി.ഐ.എയുമായി ബന്ധമുള്ള ഒരു പുതിയ യു.എസ് ചാര ശൃംഖല പൊളിച്ചുനീക്കിയതായി ഇറാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×