June 26, 2026 |

53.3 കോടി ഡോളറിന്റെ തട്ടിപ്പ് കേസ്: ബൈജൂസിനെതിരെ അമേരിക്കന്‍ കോടതി ഉത്തരവ്, റിജു രവീന്ദ്രനടക്കമുള്ളവര്‍ കുറ്റക്കാര്‍

ഏതാണ്ട് 16 മാസത്തോളം ഇടപാടുകള്‍ ഒളിച്ചുവെച്ചു

53.3 കോടി ഡോളറിന്റെ കള്ളപ്പണമിടപാട് നടത്തിയതിനും വിശ്വാസ വഞ്ചനയ്ക്കും ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്റെ അനുജന്‍ റിജു രവീന്ദ്രനും ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണും കാംഷാഫ്റ്റ് കാപിറ്റല്‍ എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനവും കുറ്റക്കാരാണെന്ന് അമേരിക്കയിലെ ഡെല്‍വെയറിലുള്ള ബാങ്ക്റപ്റ്റ്സി കോടതി വിധിച്ചു. വാദം മുഴുവന്‍ പൂര്‍ത്തിയാക്കാതെ തന്നെ സമ്മറി ജഡ്ജ്മെന്റിലൂടെയാണ് കേസിന്റെ വിധി പറഞ്ഞത്. ‘ഈ പ്രശ്നത്തില്‍ യഥാര്‍ത്ഥ തര്‍ക്കങ്ങളോ പരിശോധിക്കപ്പെടേണ്ട വസ്തുതകളോ’ ഇല്ലാത്തത് കൊണ്ടാണ് സമ്മറി ജഡ്ജ്മെന്റ് പ്രഖ്യാപിക്കുന്നതെന്നും കോടതി വ്യക്തമാക്കി.Byju’s fraud case in 53.3 crore: us court order Riju Raveendran and others are guilty 

വായ്പദാതാക്കളുടെ കണ്‍സോര്‍ഷ്യമായ ഗ്ലാസ് ട്രസ്റ്റ് 2024-ഫെബ്രുവരില്‍ നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ബൈജൂസിന്റെ തന്നെ കമ്പിനിയായ ആല്‍ഫ, വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഗ്ലാസ് ട്രസ്റ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഗ്ലാസ് ട്രസ്റ്റിനെ പറ്റിക്കുകയാണ് റിജു രവീന്ദ്രനും തിങ്ക് ആന്‍ഡ് ലേണ്‍ കമ്പിനിയും കാംഷാഫ്റ്റും ചെയ്തതെന്നാണ് ആരോപണം. തിങ്ക് ആന്‍ഡ് ലേണിന്റെ സഹ സ്ഥാപകരില്‍ ഒരാളായ റിജു രവീന്ദ്രനായിരുന്നു ആല്‍ഫ എന്ന കമ്പിനിയുടെ 2021 സെപ്തംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള ഏക ഡയറക്ടര്‍. തുടര്‍ന്ന് അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് നീക്കി. 2021 നവംബറില്‍, ഗ്ലാസ് ട്രസ്റ്റില്‍ നിന്ന് 1,200 കോടി ഡോളര്‍ അഞ്ചുവര്‍ഷത്തേക്ക് കടം വാങ്ങുന്നതിന്, പ്രത്യേകമായി ബൈജൂസ് സൃഷ്ടിച്ച കമ്പിനിയാണ് ആല്‍ഫ. വായ്പ ബാധ്യതകള്‍ 2022 മാര്‍ച്ച് മുതല്‍ ആല്‍ഫ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് 2023 മാര്‍ച്ച് മുതല്‍ കമ്പിനി ട്രസ്റ്റിയുടെ നിയന്ത്രണത്തിലായത്.

വായ്പ അടവുകള്‍ മുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആല്‍ഫ സ്വന്തം സ്വത്തുക്കള്‍ മാറ്റാനാരംഭിച്ചുവെന്നാണ് കോടതി വിധി ചൂണ്ടിക്കാണിക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂലായ് വരെ 53.3 കോടി ഡോളറാണ് ആല്‍ഫ കാംഷാഫ്റ്റ് കാപിറ്റല്‍ ഫണ്ടിലേക്ക് പല വട്ടമായി കൈമാറിയത്. അതിന് പകരമായി കാംഷാഫ്റ്റില്‍ ചുരുങ്ങിയ തോതിലുള്ള പങ്കാളിത്തം ആല്‍ഫയ്ക്ക് ലഭിച്ചു. അതേസമയം ലണ്ടന്‍ ആസ്ഥാനമായുള്ള ഒ.സി.ഐ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 53.3 കോടി ഡോളര്‍ കാംഷാഫ്റ്റ് വായ്പയായി നല്‍കുകയും ചെയ്തു.

(ഈ ഇടപാടുകളെ കുറിച്ച് ‘അഴിമുഖം’ വിശദമായ അന്വേഷണാത്മക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു).

ഈ ഇടപാടിന്റെ ഉടമ്പടിരേഖ അനുസരിച്ച് എന്തെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തമുള്ളത് കാംഷാഫ്റ്റ് കമ്പിനിക്കല്ല, ആല്‍ഫയ്ക്കാണ് എന്നുള്ള കാര്യവും കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചു. ”ഓരോ ഉടമ്പടി രേഖയിലും റിജു രവീന്ദ്രന്‍ ആല്‍ഫയ്ക്ക് വേണ്ടി ഒപ്പുവച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഈ ഉടമ്പടി രേഖയനുസരിച്ച് ഒ.സി.ഐ ഏതെങ്കിലും തരത്തില്‍ അടവുകളില്‍ വീഴ്ച വരുത്തിയാല്‍ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആല്‍ഫ ഫണ്ടിനായിരിക്കും എന്നതാണ്”-കോടതി പറയുന്നു. ഇതൊന്നും ഗ്ലാസ് ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് ചെയ്തിരിക്കുന്നത്. ”തിങ്ക് ആന്‍ഡ് ലേണ്‍ (അതില്‍ റിജു രവീന്ദ്രന്‍ ബോര്‍ഡ് അംഗവും സഹ സ്ഥാപകനുമാണ്) ആകട്ടെ കടക്കാരായ ആല്‍ഫയുടെ ബാങ്ക് അക്കൗണ്ടില്‍ പണമായും മറ്റ് രേഖകളായും മുഴുവന്‍ ഫണ്ടുകള്‍ ഉണ്ട് എന്ന് വായ്പാദാതാക്കളെ നിരന്തരം തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നു’-കോടതി ചൂണ്ടിക്കാണിച്ചു.

Byju's learning app

ഗ്ലാസ് ട്രസ്റ്റ് 2023 മാര്‍ച്ച് മൂന്നിനാണ് ആല്‍ഫ ഏറ്റെടുത്ത് ഒരു പ്രൊഫഷണല്‍ ഡയക്ടററെ നിയോഗിച്ചത്. ഇതിന് ശേഷവും റിജു രവീന്ദ്രന്‍ ആല്‍ഫയ്ക്ക് കാംഷാഫ്റ്റിലുണ്ടായിരുന്ന പങ്കാളിത്തം ബൈജൂസിന്റെ മറ്റൊരു കമ്പിനിയായ ഇന്‍സ്പിലേണിന് വില്‍ക്കാന്‍ കഴിഞ്ഞു. 54 കോടി ഡോളറിന്റെ ഇടപാടായിരുന്നു അത്. തിങ്ക് ആന്‍ഡ് ലേണ്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മറ്റ് ചോദ്യങ്ങളൊന്നും ഉയര്‍ത്താതെ റിജു രവീന്ദ്രന്‍ രേഖകളില്‍ ഒപ്പിടുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ ഇടപാട് 2023 മാര്‍ച്ച് 31ന് പൂര്‍ത്തീകരിച്ചതോടെ ആല്‍ഫ കമ്പിനിയുടെ അക്കൗണ്ടില്‍ 4,39,905 ഡോളര്‍ മാത്രമാണ് അവശേഷിച്ചത്.

(രാജേന്ദ്രന്‍ വെള്ളപ്പാലത്തും ബൈജൂസ് തട്ടിപ്പ് കേസും തമ്മിലുള്ള ബന്ധമെന്ത്?)

‘തങ്ങളുടെ പണം സംരക്ഷിക്കണമെന്ന് ബൈജൂസ് കമ്പിനി തീരുമാനിച്ചു’ -എന്നാണ് ഇതേക്കുറിച്ച് റിജു രവീന്ദ്രന്‍ പറഞ്ഞത്. അതേസമയം 2023 മേയ് എട്ടിന് ഗ്ലാസ് ട്രസ്റ്റിന്റെ ഒരു മുതിര്‍ന്ന ഉപദേശകനോട് ‘ആല്‍ഫയുടെ കൈവശം പണം ഇല്ല’ എന്നും ‘ആ പണം വായ്പാദാതാക്കള്‍ക്ക് ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റാത്ത ഒരിടത്തേയ്ക്ക് മാറ്റി’ എന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു. ഇതിനുശേഷം 2024 ഫെബ്രുവരി ഒന്നിനാണ് ആല്‍ഫ ബാങ്ക്റപ്റ്റ്സി (പാപര്‍ സ്യൂട്ട്) ഫയല്‍ ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് കാംഷാഫ്റ്റും റിജു രവീന്ദ്രനും ചേര്‍ന്ന് 54,06,47,109 ഡോളര്‍ ഇന്‍സ്പിലേണില്‍ നിന്ന് ഇന്‍സ്പിലേണിന് കീഴിലുള്ള ഒരു ‘നോണ്‍-യു.എസ് ട്രസ്റ്റി’ലേയ്ക്ക് മാറ്റുന്നത്. ഒരു മാസത്തിന് ശേഷം താന്‍ ഇന്‍സ്പിലേണിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് ഫെബ്രുവരി 14ന് രാജിവച്ചുവെന്നും ആല്‍ഫ ഫണ്ട്സ് ബൈജൂസിന് കീഴില്‍, യു.എസിന് പുറത്ത് ആസ്ഥാനമായുള്ള, ഒരു സ്ഥാപനമാക്കി മാറ്റിയെന്നും റിജു രവീന്ദ്രന്‍ കോടതിയെ അറിയിച്ചു.

ഏതാണ്ട് 16 മാസത്തോളം ഈ ഇടപാടുകള്‍ ഒളിച്ചുവെച്ചുവെന്നും ആല്‍ഫയുടെ 80 ശതമാനത്തോളം സ്വത്തും കാംഷാഫ്റ്റിലേയ്ക്ക് മാറ്റിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. കാംഷാഫ്റ്റ് ആകട്ടെ ആല്‍ഫ ഫണ്ട് എവിടെയാണ് ഉള്ളതെന്ന് പലതരത്തില്‍ ഒളിച്ചുവെച്ചുവെന്നും അത് കണ്ടെത്താനുള്ള കോടതിയുടെ ഉത്തരവിനെ ധിക്കരിച്ചുവെന്നും സമ്മറി വിധി ചൂണ്ടിക്കാണിച്ചു.Byju’s fraud case in 53.3 crore: us court order Riju Raveendran and others are guilty 

(വലിയ കമ്പനി, നല്ല ശമ്പളം: തുടക്കം അതിഗംഭീരം, പക്ഷേ ആറുമാസം പോലം പിടിച്ച് നില്‍ക്കാനായില്ല)

Content Summary: Byju’s fraud case in 53.3 crore: us court order Riju Raveendran and others are guilty

Leave a Reply

Your email address will not be published. Required fields are marked *

×