June 05, 2026 |
ആർഷ കബനി
ആർഷ കബനി
Share on

അലമുറകളും സമരവുമാകുന്ന കവിതകള്‍

സമകാലിക പെണ്‍ അവസ്ഥകളില്‍ ആനന്ദത്തിന്റെ സാധ്യതകളെ കണ്ടെടുക്കുന്നതിനൊപ്പം തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതുവാനും ഈ കവിതകള്‍ പ്രാപ്തമാണ്.

തേരട്ടകള്‍
മുടിച്ചുരുള്‍ പിന്നിയിടും.
ചിതലുകള്‍ ബാക്കിവെച്ച
തലച്ചോറിനകത്ത് നൃത്തംവെക്കും
ഈയാംപാറ്റകള്‍
ഉറഞ്ഞ്‌പോയ താരാട്ടുകള്‍
വീണ്ടെടുക്കും. രണ്ടാമത് കെ എസ് ബിമല്‍ ക്യാമ്പസ് കവിത പുരസ്‌കാരത്തിന് അര്‍ഹയായ നീതു കെ ആറിന്റെ മരണത്തിനപ്പുറം എന്ന കവിതയിലെ വരികളാണിത്. പെണ്ണത്തത്തിന്റെ ഉള്‍വഴികളിലൂടെ സഞ്ചരിക്കുന്ന വരികളിലൂടെ ആഴമുള്ള കവിതകളെ വാര്‍ത്തെടുക്കാനുള്ള കരുത്ത് ഈ കവയത്രിക്കുണ്ടെന്ന് ഈ വരികള്‍ സക്ഷ്യപ്പെടുത്തുന്നു. സമകാലിക പെണ്‍ അവസ്ഥകളില്‍ ആനന്ദത്തിന്റെ സാധ്യതകളെ കണ്ടെടുക്കുന്നതിനൊപ്പം തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളോട് പൊരുതുവാനും ഈ കവിതകള്‍ പ്രാപ്തമാണ്.

അളിഞ്ഞ് തുടങ്ങിയ മാംസം
മണ്ണിരകള്‍ തുന്നിച്ചേര്‍ക്കും
സിരകള്‍ ഭൂമിയുടെ രക്തം
വലിച്ചെടുക്കും
മുലകള്‍ചുരക്കും..തുടങ്ങിയ വരികളിലൂടെ ഭാഷ അതിന്റെ കനലിടങ്ങളില്‍ നൃത്തം ചെയ്യുന്നത് കാണാം. ഒരുവളുടെ എഴുത്ത് എപ്പോളാണ് ജീവിതമാവുന്നതെന്ന് കണ്ടെത്തുവാന്‍ ഈ കവിതകള്‍ നമ്മളെ വഴിതെളിക്കും.

മറ്റാരു കവിതയില്‍ നീതു ഇങ്ങനെ എഴുതുന്നു ‘ പെറുക്കി കൂട്ടി ഉടയാതെ ചിതറാതെ / ചേര്‍ത്ത് വെക്കണേ എന്നവള്‍ തന്റെ ഭാഷയില്‍ കരഞ്ഞു.’ ഭാഷകൊണ്ട് ഒരുവള്‍ നടത്തുന്ന അലമുറകളോ, സമരങ്ങളോ ആണ് ഈ കവിതകള്‍. ഇവിടെ സമരത്തിന്റെ ഭാഷയായി കവിത പരിണമിക്കുന്നു എന്ന് കാണാന്‍ കഴിയും.
ഉരുക്കിയും,അടിച്ചും പരത്തിയും,രാകിയും മാത്രമേ പെണ്‍മയെ അളക്കാന്‍ നിനക്കാവൂ എന്ന് മറ്റൊരു കവിതയിലെ വരികള്‍. ജീവിതത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, ഒതുക്കലുകള്‍ക്കെതിരെ ശബ്ദിക്കുവാന്‍ ഒരുവള്‍ക്ക് കവിത ഇവിടെ നാവ് നല്‍കുന്നത് കാണാം.

വേരടക്കം പറിഞ്ഞ് പോവുന്ന
ഒറ്റ ഞരമ്പുള്ള വേദനയിലൂടെ
ഓരോ ദീപും ഒറ്റക്കുതിപ്പിന് താണ്ടണമെന്ന് പോരാട്ട വീര്യമുള്ള അവളിലെ പെണ്ണെഴുതുന്നു. പെണ്ണടയാളങ്ങളെ അണിഞ്ഞുകൊണ്ട് തന്നെയാണ് ഈ കവിതകള്‍ എഴുതപ്പെട്ടിരിക്കുന്നത്. തീക്ഷ്ണമായ പരിസരങ്ങളില്‍ നിന്ന് രൂപപ്പെട്ട മൂര്‍ച്ചയുള്ള അക്ഷരങ്ങളാണ് ഈ കവിതകള്‍. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാള ഗവേഷണ വിദ്യാര്‍ത്ഥിയാണ് നീതു കെ ആര്‍.

‘മരിച്ചെന്ന് ഉറപ്പുണ്ടായിരുന്ന ബുധിനിയെ ഞാന്‍ ജീവനോടെ കണ്ടു’; കഥാപാത്രത്തെ തേടിയ അനുഭവം പങ്കിട്ട് സാറാ ജോസഫ്

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

Tags:

Leave a Reply

Your email address will not be published. Required fields are marked *

×