June 09, 2026 |

തെരഞ്ഞെടുപ്പുകളിലെ സഹതാപ തരംഗം

രാഷ്ട്രീയ ഇടവഴി 138

തെരഞ്ഞെടുപ്പുകളില്‍ സഹതാപ തരംഗം എന്നൊന്നുണ്ട്. ഇന്ദിര ഗാന്ധി കൊല ചെയ്യപ്പെട്ടപ്പോഴും, രാജീവ് ഗാന്ധി കൊലപ്പെട്ടപ്പോഴും, സഹതാപ തരംഗം ഉണ്ടായി എന്നുള്ളത് ഒരു വസ്തുതയാണ്. ഇന്ദിര ഗാന്ധിയുടെ അംഗരക്ഷകര്‍ തന്നെയാണ് അവരെ വധിച്ചത്. രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല ചെയ്യപ്പെട്ടത്. ഇരുവരുടേയും മരണത്തിന് കാരണമായ സംഭവങ്ങള്‍ രാജ്യം ഒന്നാകെ ഓര്‍ക്കുകയും അവരുടെ ജീവത്യാഗത്തിന് ജനങ്ങള്‍ വോട്ടിങ്ങിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുകയും ചെയ്തു. ഇത്തരം സഹതാപ തരംഗം പിന്നീടുള്ള കാലങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം വിലയിരുത്താന്‍.

അമേഠിയിലെ ബൂത്ത് പിടുത്തം

2019ലെ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണം ആ കൊല്ലത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു എന്നുതന്നെ വേണം കരുതാന്‍. തെരഞ്ഞെടുപ്പിന് ശേഷമാണ് പുല്‍വാമയുടെ തീവ്രവാദി ആക്രമണത്തിന് പിന്നിലെ ദുരൂഹത പലവഴിക്ക് പുറത്ത് വന്നത്. 2019-ലെ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം സഹതാപ തരംഗമായി നമുക്ക് വിലയിരുത്താന്‍ സാധിക്കില്ല. അത് ഇന്ത്യ എന്ന രാജ്യത്തിന്റെ രക്ഷയ്ക്കായി ഒന്നാകാനുള്ള ആഹ്വാനമായി മാത്രമേ വിലയിരുത്താന്‍ സാധിക്കൂ.

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ വ്യാപകമായി ഭൂതം ഭാവി വര്‍ത്തമാനം പ്രവചിക്കുന്ന ജോത്സ്യന്മാരോട് അടുക്കുന്നത് കാണാറുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇത് കാലങ്ങളായി കണ്ടുവരുന്ന ഒരു പ്രവണത തന്നെയാണ്. തങ്ങളുടെ ഭാവി എന്തായിരിക്കും എന്നുള്ള ആശങ്ക എല്ലാ നേതാക്കന്മാര്‍ക്കും ഉണ്ട് എന്നുള്ളതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ 1989 നവംബര്‍ മാസം പതിനെട്ടാം തീയതി കാര്‍ട്ടൂണിസ്റ്റ് രാജേന്ദ്ര വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് ഒട്ടേറെ ആരോപണങ്ങളാല്‍ രാജീവ് ഗാന്ധി വിമര്‍ശിക്കപ്പെട്ടിരുന്ന കാലമായിരുന്നു. ജോത്സ്യനോട് രാജീവ് ഗാന്ധി ചോദിക്കുകയാണ് ഇത്തവണ സഹതാപ തരംഗം ഉണ്ടാകുമോ സര്‍… അപ്പോള്‍ ജ്യോത്സ്യന്‍ പറയുകയാണ് തീര്‍ച്ചയായും ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ഉണ്ടാകും…

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്‌സ്പ്രസ്

Leave a Reply

Your email address will not be published. Required fields are marked *

×