UPDATES

വായന/സംസ്കാരം

എഴുത്തുകാരി അമൃത പ്രീതത്തിന്റെ നൂറാം ജന്മദിനത്തില്‍ ആദരവറിയിച്ച് ഗൂഗിള്‍

പരമ്പരാഗത ഭാരതീയ സ്ത്രീയുടെ ചട്ടക്കൂടില്‍ ഒതുങ്ങാത്ത പ്രകൃതം കാരണം അമൃതാപ്രീതം എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായ ഇവര്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

                       

പഞ്ചാബി എഴുത്തുകാരി അമൃത പ്രീതത്തിന്റെ നൂറാം ജന്മദിനത്തില്‍ ആദരവറിയിച്ച് ഗൂഗിള്‍. സ്ത്രീകളെ അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ തുറന്ന് സംസാരിക്കാന്‍ പ്രാപ്തയാക്കിയ എവുത്തുകാരിയായിരുന്നു അമൃത പ്രീതം. ഗൂഗിള്‍ ഡൂഡിലായി അമൃത പ്രീതത്തിന്റെ ചിത്രം പ്രസിദ്ധികരിച്ചാണ് ഗൂഗിള്‍ ആദരം അറിയിച്ചിരിക്കുന്നത്.

ആദ്യമായി സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എഴുത്തുകാരിയാണ് അമൃത പ്രീതം. അവരുടെ പിന്‍ജര്‍ എന്ന നോവല്‍ സിനിമയായി ചിത്രീകരിക്കുകയുണ്ടായി. പഞ്ചാബി ഭാഷയിലെ ഇരുപദാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖയായ എഴുത്തുകാരിയായിട്ടാണ് അമൃത പ്രീതം അറിയപ്പെടുന്നത്.

മുഖ്യകര്‍മരംഗം കവിതയാണെങ്കിലും നോവല്‍, ചെറുകഥ, പത്രപ്രവര്‍ത്തനം എന്നീ മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ച് വിജയം വരിച്ചിട്ടുണ്ട്. ഉയര്‍ന്ന ഭാവനയും വിശാലമായ ജീവിതവീക്ഷണവും അനനുകരണീയമായ ശൈലിയുമുള്ള ഒരു കലാകാരിയാണ് അമൃതാപ്രീതം. ആധുനിക സമൂഹത്തിന്റെ മോഹഭംഗങ്ങളും യാഥാസ്ഥിതികത്വത്തിന്റേയും ജന്‍മിത്വത്തിന്റേയും നേര്‍ക്കുള്ള പ്രതിഷേധവും പ്രീതത്തിന്റെ സാഹിത്യസൃഷ്ടികളില്‍ തെളിഞ്ഞുകാണാം.

ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് അമൃതാ ഡല്‍ഹിയിലെത്തി. ലാഹോറിലെയും ഡല്‍ഹിയിലെയും റേഡിയോ നിലയങ്ങളില്‍ ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരമ്പരാഗത ഭാരതീയ സ്ത്രീയുടെ ചട്ടക്കൂടില്‍ ഒതുങ്ങാത്ത പ്രകൃതം കാരണം അമൃതാപ്രീതം എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായ ഇവര്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് അനുഭവിച്ച ഏകാന്തതയാണ് തന്നെ കവിയാക്കിയതെന്ന് അമൃതാപ്രീതം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഠണ്ടിയ കിര്‍ണാ, അമൃത ലഹരാ, ജീവൃന്ദാം ജീവന്‍, മേം തവാരിഖ് ഹാം ഹിന്ദ്ഹീ, ലോക്പീഡാ സര്‍ഘിവേള സുനേഹാരേ, കാഗസ് തേ ക്യാന്‍വാസ്, ഏക് സൌ ഇക്താലീസ് കവിതായേം തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ കാവ്യസമാഹാരങ്ങള്‍. സുനേഹാരേ എന്ന കൃതിക്ക് 1955-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. 1981-ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയത് കാഗസ്‌തേ ക്യാന്‍വാസ് എന്ന കൃതിക്കാണ്.

നാഗരിക മധ്യവര്‍ഗത്തിന്റെ സംവേദനാത്മകത ഉള്‍ക്കൊള്ളുന്ന നോവലിസ്റ്റായിട്ടാണ് അമൃതാപ്രീതം പരിഗണിക്കപ്പെടുന്നത്. പിഞ്ജര്‍, ഡോക്ടര്‍ ദേവ്, ആല്ഹന, ആക് കാ പത്താ, നാഗമണി, യാത്രി, യഹ് സച്ച് ഹൈ, തേരഹ്വാം സൂരജ്, ഉന്‍ചാസ് ദിന്‍, കോറേ കാഗസ് തുടങ്ങിയവയാണ് ഇവരുടെ പ്രമുഖ നോവലുകള്‍. രസീദി ടിക്കറ്റ് എന്നൊരു ആത്മകഥയും അമൃതാപ്രീതം രചിച്ചിട്ടുണ്ട്. കൂടാതെ നാഗ്മണി എന്നൊരു മാസികയും ഇവരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍