ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ഇറ്റാലിയൻ ദ്വീപായ സ്ട്രോംബോളിയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഭയചകിതരായ സഞ്ചാരികള്‍ സ്ഥലത്തു നിന്നും പലായനം ചെയ്യുകയാണ്. ഒരു കാൽനടയാത്രക്കാരനാണ് കല്ല് ദേഹത്ത് വന്നുവീണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പ്രദേശത്തു നിന്നും ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനായി നാവികസേനയെ വിന്യസിച്ചു. 70 പേരെ ഇതിനകം മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണിത്. 1932 മുതൽ ഇത് സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്.
35 കാരനായ സിസിലി സ്വദേശിയാണ് മരണപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ബ്രസീലിയൻ സുഹൃത്തിന് നിർജ്ജലീകരണം സംഭവിച്ചതായും, ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരമായ ശബ്ദമുണ്ടായതായും, അന്തരീക്ഷം മുഴുവന്‍ ചാരമായിരുന്നുവെന്നും ദൃസ്സാക്ഷികള്‍ പറയുന്നു. സ്ട്രോംബോളിയിൽ നിന്ന് 17 മൈൽ അകലെയുള്ള പനാരിയ ദ്വീപില്‍ വരെ അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായതായി ടൂറിസ്റ്റുകള്‍ പറഞ്ഞു.
അഗ്നിപർവ്വതത്തിൽ നിന്ന് ചാരം ഉയരുന്നത് കണ്ട് സഞ്ചാരികള്‍ കടലിലേക്ക് ഓടി ഇറങ്ങിയതായി റിപ്പോർട്ടുണ്ട്.
സമ്പന്നരുടെയും പ്രശസ്തരുടെയും അവധിക്കാല വിനോദങ്ങള്‍ക്ക് പ്രശസ്തമായ സ്ഥലമാണ് സ്ട്രോംബോളി ദ്വീപ്. ‘മെഡിറ്ററേനിയയുടെറെ വിളക്കുമാടം’ എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ജനസംഖ്യ 500-ല്‍ താഴെയാണ്.
2002-ലാണ് അവസാനമായി ഈ അഗ്നിപര്‍വ്വതം പൊട്ടിത്തെരിച്ചത്. അന്ന് നിരവധി പ്രാദേശിക കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.