UPDATES

വായിച്ചോ‌

“ഞാൻ വാഴ്സോ ഗെറ്റോയെ അതിജീവിച്ചു; ഇതാ എനിക്ക് പകരാനുള്ള പാഠങ്ങൾ”

ശരിയാണ്, ധാരാളം പേർ അക്കാലത്ത് അസാധാരണമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും കടുത്ത സാഹചര്യങ്ങള്‍ക്കിടയിൽ പെട്ട് ചെയ്തുപോയവയാണ്.””

                       

സ്റ്റാനിസ്ലോ ആരോൺസൺ നാസി അധിനിവേശത്തിനെതിരെ പോളണ്ട് നടത്തിയ പ്രതിരോധത്തിൽ പട്ടാളക്കാരനായി പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബം ഹോളോകോസ്റ്റ് കൂട്ടക്കൊലയിൽ മരണമടഞ്ഞു. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യൂറോപ്പിൽ വളരുന്ന തീവ്രദേശീയതയെ വിമർശിക്കുകയാണ് ആരോൺസൺ.

ജർമനിയുടെ ചാൻസിലറായ ഏൻജല മെർകേൽ ഈ വേനലിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തി: “യുദ്ധത്തെ അതിജീവിച്ച തലമുറ ഇല്ലാതാകുമ്പോൾ നമ്മളെല്ലാം ചരിത്രത്തിൽ നിന്ന് എന്ത് പഠിച്ചുവെന്ന് ആലോചിച്ചു തുടങ്ങും”. 1925ൽ ജനിച്ച്, വാഴ്സോ ഗെറ്റോയെ അതിജീവിച്ച, ഹോളോകോസ്റ്റിൽ കുടുംബത്തെ നഷ്ടപ്പെട്ട, പോളിഷ് അണ്ടർഗ്രൗണ്ടിൽ ഒരു പട്ടാള യൂണിറ്റിൽ പ്രവർത്തിച്ച, 1944ലെ വാഴ്സോ അപ്റൈസിങ്ങിൽ യുദ്ധം ചെയ്ത ഒരു പോളണ്ടുകാരനായ ജൂതനെന്ന നിലയ്ക്ക് യൂറോപ്പിനെക്കുറിച്ച് എനിക്ക് ഭയപ്പാടുകളുണ്ട്. അക്കാലത്തു നിന്നുള്ള ശരിയായ പാഠങ്ങൾ കണ്ടെടുക്കുന്നതിൽ നാം പരാജയപ്പെടുന്നുണ്ടോയെന്ന പേടി എനിക്കുണ്ട്.

ഇപ്പോൾ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ ടെൽ അവീവിൽ താമസിച്ച് നോക്കിക്കാണുമ്പോൾ, ഈയടുത്താലത്തായി എന്റെ പോളണ്ടിലെ ചാരുകസേരാ ദേശഭക്തർ എന്റെ തലമുറയുടെ ഓർമകളെയും അനുഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നതും ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതും ഞാൻ കാണുന്നു. രാജ്യത്തിന്റെ അന്തസ്സ് ഉയർത്തുന്നതായും പുതുതലമുറയുടെ മനസ്സുകളിൽ അഭിമാനം നിറയ്ക്കുന്നതായും അവർ കരുതുന്നുണ്ടാകാം. എന്നാല്‍ അവർ യഥാർത്ഥത്തിൽ ചെയ്യുന്നത് ഭാവിതലമുറയെ ഇരുട്ടിലേക്ക് നടത്തുകയാണ്. യുദ്ധത്തിന്റെ സങ്കീർണതകളെപ്പറ്റി ബോധമില്ലാത്തവരാക്കി പുതിയ തലമുറയെ മാറ്റുകയാണ്. വലിയ വില കൊടുക്കേണ്ടി വന്ന പഴയ തെറ്റുകൾ ആവര്‍ത്തിക്കാൻ അവരെ പഠിപ്പിക്കുകയാണ്.

പക്ഷ, ഇത് പോളണ്ടിൽ മാത്രം നടക്കുന്ന ഒരു പ്രതിഭാസമല്ല. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ ഇത് സംഭവിക്കുന്നുണ്ട്.

ജീവിതത്തിൽ നിന്ന് എന്തു പഠിച്ചെന്ന് ഭാവിതലമുറയ്ക്കു വേണ്ടി ആരെങ്കിലും പങ്കുവെക്കാനാവശ്യപ്പെട്ടാൽ, എന്റെ തലമുറയെ അവർ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നോ അങ്ങനെ മനസ്സിലാക്കണമെന്നാണ് ഞാൻ പറയുക. ഞങ്ങൾ എങ്ങനെ ആയിരുന്നിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്ന രീതിയിൽ അതിനെ വ്യാഖ്യാനിക്കരുതെന്ന് ഞാൻ പറയും. ഇന്നത്തെ എല്ലാ യുവാക്കൾക്കുമുള്ള തരം ദൗർബല്യങ്ങള്‍ ഞങ്ങൾക്കും ഉണ്ടായിരുന്നു. ഞങ്ങളിൽ ഭൂരിഭാഗം പേരും ഹീറോകളായിരുന്നില്ല.

ശരിയാണ്, ധാരാളം പേർ അക്കാലത്ത് അസാധാരണമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും കടുത്ത സാഹചര്യങ്ങള്‍ക്കിടയിൽ പെട്ട് ചെയ്തുപോയവയാണ്.

കൂടുതൽ വായിക്കാം

Share on

മറ്റുവാര്‍ത്തകള്‍