June 14, 2026 |

റേഷനരിയും റേഷന്‍ സംവിധാനവും

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-59

1942-ല്‍ രണ്ടാം ലോകമഹ യുദ്ധകാലയളവില്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി. അന്ന് ജനങ്ങള്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി നടത്തിയ സമരം ശക്തമായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ കേരളത്തില്‍ തുടക്കം കുറിച്ചതാണ് പൊതുവിതരണരംഗം. കേന്ദ്രം മിച്ച ഭക്ഷ്യധാന്യം ഏറ്റെടുത്ത് ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിനായിരുന്നു പ്രക്ഷോഭം. റേഷന്‍ സംവിധാനം തുടങ്ങുന്നതിനു മുമ്പ് തന്നെ 1957 ലെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കിലുള്ള അരി വിതരണം തുടങ്ങിയിരുന്നു. 1964-ലെ ഭക്ഷ്യക്ഷാമ കാലം വരെ അതു തുടര്‍ന്നു. 1963-ല്‍ എഫ് സി ഐ നിലവില്‍ വരികയും 64 അവസാനത്തോടെ റേഷന്‍ സംവിധാനത്തിനു രൂപം കൊടുക്കുകയും ചെയ്തു. അറുപതുകളില്‍ കേരളത്തെ ഞെരിച്ച ഭക്ഷ്യക്ഷാമത്തിന് അറുതി വരുത്താന്‍ 1965 ല്‍ തുടക്കമിട്ട റേഷന്‍ സംവിധാനത്തിന്റെ പങ്ക് പ്രധാനമായിരുന്നു.

ജനസംഖ്യ വര്‍ദ്ധനവ് പ്രശ്നമായപ്പോള്‍…

1980-ല്‍ എത്തുമ്പോള്‍ രാജ്യത്ത് സ്തുത്യര്‍ഹമായ എല്ലാവര്‍ക്കും റേഷന്‍ കൊടുക്കുന്ന സമ്പ്രദായമുള്ള സംസ്ഥാനമെന്ന ഖ്യാതി കേരളം നേടി. കേരളത്തില്‍ പൊതു വിതരണ സമ്പ്രദായം വഴി റേഷന്‍ കടകളില്‍ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും, തുണിയും ഒക്കെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു. റേഷന്‍ കടകളില്‍ കൂടിയും, മാവേലി സ്റ്റോറുകള്‍ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സമ്പ്രദായം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. 500 കുടുംബങ്ങള്‍ക്ക് ഒരു റേഷന്‍ കട എന്ന രീതിയില്‍ 1950-കള്‍ക്ക് ശേഷം പ്രവര്‍ത്തിച്ച കേരളത്തിലെ പൊതു വിതരണ സമ്പ്രദായം ജനങ്ങളുടെ ജീവിത നിലവാരം കേരളത്തില്‍ വളരെയേറെ ഉയര്‍ത്തി.

ആനി മസ്‌ക്രീന്‍ 1951ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍നിന്നുമുള്ള ആദ്യ വനിത ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്‌ക്രീന്‍. കേരളത്തിലേയ്ക്ക് വേണ്ടത്ര റേഷന്‍ അരി നല്‍കുന്നില്ല എന്ന വിഷയം അവര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അന്നത്തെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ആനി മസ്‌ക്രീന് പിന്തുണ നല്‍കി. കേരളത്തിന്റെ തനത് കലാരൂപമായ കഥകളി വിഷയമാക്കി ആനി മസ്‌ക്രീന്റെ പാര്‍ലമെന്റ് പ്രകടനം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ. എസ്. പിള്ള വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായി. കഥകളി വേഷത്തില്‍ ആനി മസ്‌ക്രീന്‍. പക്കമേളക്കാരായി കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

×