ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ – കേരള ഘടകം നടത്തുന്ന എട്ടാമത് സൈന്‍സ് ഡോക്യുമെന്‍ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ഡോ.സി.എസ്.വെങ്കിടേശ്വരന്‍ ഫെസ്റ്റിവലിനെ കുറിച്ച് സംസാരിക്കുന്നു. (തയ്യാറാക്കിയത് കെ ജി ബാലു)
2005 ല്‍ തിരുവനന്തപുരത്താണ് സൈന്‍സിന് തുടക്കമിട്ടത്. 2012 ല്‍ പാലക്കാടായിരുന്നു വേദി. 2013 മുതല്‍ എറണാകുളത്താണ് ഫെസ്റ്റിവെല്‍ നടക്കുന്നത്. കോഴിക്കോട് അല, തൃശൂരില്‍ വിബ്ജിയോര്‍, തിരുവനന്തപുരത്ത് ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ ഐ ഡി എസ് എഫ് കെ അങ്ങനെ കേരളത്തില്‍ മിക്കയിടത്തും ഡോക്യൂമെന്ററി ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. ഇതില്‍ സൈന്‍സ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ ഒന്നാണ്. ദേശീയതലത്തില്‍ ഡോക്യുമെന്ററി മത്സരം നടക്കുന്നുണ്ട്. ഇന്ന് അന്തര്‍ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന മിക്ക ഇന്ത്യന്‍ ഡോക്യുമെന്ററി സംവിധായകരും ആദ്യം അംഗീകരിക്കപ്പെട്ടത് സൈന്‍സിലൂടെയാണ്. വിഭാരതി സെന്നായാലും മധുശ്രീ ദത്തയായാലും ആദ്യം വരുന്നത് സൈന്‍സിലൂടെയാണ്. സൈന്‍സ് ഫെസ്റ്റിവലില്‍ ദേശീയ തലത്തിലുള്ള പ്രതിനിധ്യം കൂടുതലാണ്. ഈ വര്‍ഷം തന്നെ മത്സരവിഭാഗത്തില്‍ 99 % സിനിമകളും കേരളത്തിനുപുറത്തു നിന്നുള്ളവയാണ്. നോര്‍ത്ത് ഈസ്റ്റ്, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ധാരാളം ഡോക്യുമെന്ററികള്‍ ഇറങ്ങുന്നുണ്ട്.
ഇന്നത്തെ ഫെസ്റ്റിവലുകള്‍ ചെയ്യുന്നത്..
ഇന്ന് സിനിമകള്‍ കാണുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ടോറന്റ് പോലുള്ള സാധ്യതകള്‍ മുന്നിലുണ്ട്. പണ്ട് സിനിമകാണുക എന്നതു തന്നെ ഏറെബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്ന് സിനിമകളുടെ ആധിക്യമാണ്. എല്ലാവരുടെ കൈയിലും ആയിരം സിനിമകളെങ്കിലും കാണും. ഫിലിം ഫെസ്റ്റിവലില്‍ ചെയ്യുന്നത് ഒരു തീം എടുത്ത് പാക്കേജ് ചെയ്ത് സിനിമകാണുകയെന്നതാണ്. രണ്ട്, സിനിമാ സംവിധായകരുമായി സംവാദത്തിന് ഇടമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തവണത്തെ സൈന്‍സിന്റെ പാക്കേജ് പ്രത്യേകതയുള്ളതാണ്. മ്യൂസിക് ഓഫ് സിനിമ, സിനിമ ഓഫ് മ്യൂസിക് പാക്കേജില്‍ ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ കുറിച്ചും സംഗീതജ്ഞരെക്കുറിച്ചുമുള്ള ഡോക്യുമെന്ററികളാണുള്ളത്. ആറുപതുകള്‍ മുതലുള്ള സിനിമകളുണ്ട്. ഗംഗുഭായി ഹംഗല്‍, രവിശങ്കര്‍, വിഷ്ണു ദിഗംബര്‍, ചൗരസ്യ തുടങ്ങി പ്രശസ്തരായ ഇന്ത്യന്‍ സംഗീതജ്ഞരെ കുറിച്ചുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഈ മേളയില്‍ വാല്യു ഓഫ് റെസിസ്റ്റന്‍സ്, സിനിമ എക്സ്പെരിമെന്റാ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളെ അടിസ്ഥാനമാക്കി ഏറ്റവും നല്ല ഡോക്യുമെന്‍ററിക്കും ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമിനും അവാര്‍ഡു നല്‍കുന്നുണ്ട്. സിനിമ എക്‌സ്പിരിമെന്റാ വിഭാഗത്തില്‍ സിനിമയില്‍ നടക്കുന്ന ക്രീയാത്മകമായ പരീക്ഷണങ്ങള്‍ക്കുള്ള അവാര്‍ഡാണ് നല്‍കുന്നത്. വാല്യു ഓഫ് റെസിസ്റ്റന്‍സ് വിഭാഗത്തിലാകട്ടെ സിനിമയെ പ്രതിരോധമൂല്യമുള്ള കല എന്ന രീതിയില്‍ പരിഗണിക്കുന്നു. പ്രതിരോധമെന്നു പറയുമ്പോള്‍ പോളിറ്റിക്കല്‍ പ്രതിരോധങ്ങള്‍ മാത്രമല്ല. സൗന്ദര്യശാസ്ത്രപരമായ പ്രതിരോധ മൂല്യമുള്ള സിനിമകളെയും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം ഒരു ആര്‍ട് പാക്കേജ് ഉണ്ടായിരുന്നു. ലോകത്ത് കലയില്‍ എന്ത് സംഭവിക്കുന്നു എന്ന അന്വേഷണമായിരുന്നു. മാര്‍ക്‌സും ആര്‍ടും തമ്മിലുള്ള ഇന്നത്തെ മാറുന്ന ബന്ധം, സ്ത്രീകളും കലയും, ചൈനയിലെ സ്വതന്ത്ര ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ ഡോക്യുമെന്റികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ വര്‍ഷം അതിന്റെ തുടര്‍ച്ചയായി റിയാസ് കോമു ക്യുറേറ്റു ചെയ്തിട്ടുള്ള പാക്കേജാണ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള പരീക്ഷണ ചിത്രങ്ങളുടെ ശേഖരമാണത്. രാഷ്ട്രീയപരമായും സൗന്ദര്യശാസ്ത്രപരമായും ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്താവുന്ന ഒന്നാണ്. പാലസ്തീനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള വീഡിയോകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൈന്‍സ് കൂടുതലായും പ്രതിരോധത്തിലും പരീക്ഷണത്തിലുമാണ് ശ്രദ്ധിക്കുന്നത്.
ഡിജിറ്റല്‍ ടെക്‌നോളജി ഡോക്യുമെന്ററിയിലുണ്ടാക്കിയ മാറ്റം
ഡിജിറ്റല്‍ ടെക്‌നോളജി വതിനുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് ഡോക്യൂമെന്ററിയിലാണ്. ഫോര്‍മാറ്റിലായാലും കണ്ടന്റിലായാലും വളരെ രസകരമായ മാറ്റങ്ങള്‍ ഡോക്യുമെന്ററിയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഡിജിറ്റലൈസേഷന്‍ വന്നതോടെ ധാരാളം ഫൂട്ടേജുകള്‍ എടുക്കാന്‍ കഴിയുന്നതുകൊണ്ട് ഫീച്ചര്‍ ഫിലിമിന്റെ സമയ ദൈര്‍ഘ്യത്തിലേക്ക് ഡോക്യൂമെന്ററികളും വന്നു. കാശ്മീരില്‍ നിന്നും വര്‍ഷം 3000 കിലോമീറ്റര്‍ നടന്നു ജീവിക്കുന്ന ഒരു ഇടയ സമൂഹത്തെ പിന്തുടര്‍ന്നു ചിത്രീകരിച്ച ഡോക്യുമെന്ററി. പ്രത്യക്ഷത്തില്‍ രാഷ്ട്രീയം പറയുന്നില്ലെങ്കിലും രാഷ്ട്രീയ സിനിമയെന്ന് പറയാന്‍ പറ്റുന്ന ഡോക്യുമെന്ററികള്‍, സ്വകാര്യവും എന്നാല്‍ പരീക്ഷണാത്മവുമായ ഡോക്യുമെന്റികള്‍ എന്നിവയും ഇത്തവണയുണ്ട്. മലയാളത്തില്‍ നിന്ന് വളരെ കുറച്ച് ഡോക്യുമെന്റികളെ ഇത്തവണയുള്ളൂ. അതില്‍ എടുത്തു പറയാവുന്നത് ഷൈനി ജേക്കബിന്റെ ഡോക്യുമെന്ററി, കേരളത്തില്‍ നിന്ന് നാല്പതമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപിലേക്ക് കുടിയേറിയ സ്ത്രീകളെ കുറിച്ച് സംസാരിക്കുന്നു.
മലയാളം ഡോക്യുമെന്ററികള്‍
കേരളത്തില്‍ പലപ്പോഴും ഇഷ്യൂവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡോക്യുമെന്ററികള്‍ ഇറങ്ങുന്നത്. പ്രശ്‌നത്തെ തന്നെ കൈകാര്യം ചെയ്യുന്ന രീതി, അതിനെ ഡോക്യുമെന്ററിയുടെ ഫോര്‍മാറ്റിലേക്ക് കൊണ്ടുവരുന്ന രീതി, എല്ലാം മാറിപ്പോയി. അതിനെ മലയാളം ഡോക്യുമെന്ററിയില്‍ വേണ്ടരീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഡോക്യുമെന്ററി ഫിലിം എന്ന രീതിയില്‍ പരിഗണിക്കപ്പെടണമെങ്കില്‍ നമ്മള്‍ ഇടപെടു വിഷയത്തെ കുറേക്കൂടി ആഴത്തില്‍ അല്ലെങ്കില്‍ കുറേക്കൂടി വ്യക്തിപരമായി പരീക്ഷണാത്മകമായി മാറ്റാന്‍ കഴിയണം. അതുപലപ്പോഴും പരാജയപ്പെടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. മലയാളം ഡോക്യുമെന്റികളില്‍ ഇപ്പോഴും സംവിധായകന്‍ പുറത്താണ്. നമ്മള്‍ പുറത്തു നിന്നും നോക്കുന്നപോലെയാണ്. ഇപ്പോള്‍ ഡോക്യുമെന്ററി ഫോര്‍മാറ്റ് മാറി. സത്യത്തില്‍ സംവിധായകന്‍ കൂടിചേര്‍ന്നതാണ് ഡോക്യുമെന്ററി സിനിമ. വ്യക്തിപരമായ ഒരന്വേഷണത്തിന്റെ തലത്തിലേക്കും അതോടൊപ്പം സമകാലീന രാഷ്ട്രീയത്തെ വിമര്‍ശനത്തോടെ നോക്കി കാണുന്ന, അനുഭവിക്കുന്ന തരത്തിലുമാണ് സിനിമകളുണ്ടാകേണ്ടത്. ആ ഒരു ഫോര്‍മാറ്റില്‍ മലയാളം ഡോക്യൂമെന്ററികള്‍ കുറവാണ്.