May 15, 2025 |

ദേവ ഗൗഡ കുടുംബത്തിലെ കലഹത്തിന്റെ കാരണക്കാരന്‍

പ്രജ്വല്‍ രേവണ്ണ

2018 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുൻസൂരിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നിഷേധിക്കപ്പെട്ട പ്രജ്വൽ രേവണ്ണ പാർട്ടിയെ ശക്തമായി വിമർശിച്ച് രംഗത്തെത്തി.” പാർട്ടി സ്യൂട്ട്കേസ്  സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു.” ജെഡിഎസ് സ്ഥാപകൻ എച്ച് ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയാണ് പ്രജ്വൽ രേവണ്ണ. ഇന്ന് വിമർശനത്തിന്റെ മുൾമുന കർണാടക രാഷ്ട്രീയത്തിലെ അതികായന്റെ കൊച്ചുമകനെ തന്നെ തേടിയെത്തിരിക്കുകയാണ്.

ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി പ്രജ്വൽ രേവണ്ണ കൈവശം വച്ചിരുന്ന 2976 ദൃശ്യങ്ങളാണ് ഇപ്പോൾ സംസ്ഥാനമാകെ പ്രചരിക്കുന്നതെന്നാണ് വിവരം. വിഷയത്തിൽ ശക്തമായ പ്രതിഷേധം എത്തിയതോടെ കർണാടക വനിതാ കമ്മീഷൻ അടക്കം അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.സർക്കാർ ഉദ്യോഗസ്ഥകളെയും വീട്ട് ജോലിക്കാരെയും പ്രജ്വൽ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇവയെല്ലാം സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണ് പ്രജ്വൽ ചെയ്തിരുന്നത്. ഈ വീഡിയോകളും ഫോട്ടോകളും അടങ്ങിയ പെൻഡ്രൈവ് കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്കും കിട്ടിയിട്ടുണ്ടന്നാണ് ആരോപണം.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി പ്രജ്വൽ രേവണ്ണ 2976 കൈവശം വച്ചിരുന്നുവെന്ന വിവാദത്തിൽ ജെഡിഎസ് പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രജ്വൽ ജർമ്മനിയിലാണെന്നാണ് റിപ്പോർട്ട്. ജെഡിഎസ് എം.പിയും ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയുമാണ്. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രജ്വൽ ഇന്ത്യ വിട്ടത്. അതായത് അശ്ലീല വീഡിയോ വിവാദ ആരോപണങ്ങൾ വെളിപ്പെടുന്നതിന് തൊട്ടുമുമ്പ്.

വിമതത്വവും തുറന്നു പറച്ചിലുകളും ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാൻ കഴിയുമെങ്കിലും, 33 കാരനായ പ്രജ്വൽ അതിസൂക്ഷ്മമായാണ് രാഷ്ട്രീയത്തിൽ നിലനിന്നത്. കൃഷ്ണരാജനഗറിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള അമ്മ ഭവാനി രേവണ്ണയുടെ വഴികാട്ടിയായി അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രജ്വൽ ഓസ്‌ട്രേലിയയിലാണ് എംടെക് പഠിച്ചത്. ദേവഗൗഡയുടെ കൊച്ചുമകനും മുൻമന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് പ്രജ്വൽ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ആ സമയത്ത് വെറും 24 വയസ്സുള്ള അദ്ദേഹം, ജെഡിഎസ് കോട്ടയെന്നറിയപ്പെടുന്ന പഴയ മൈസൂരു മേഖലയിൽ ദേവഗൗഡ പക്ഷത്തിന്റെ പ്രമുഖ സാന്നിധ്യമായി.

എച്ച് ഡി രേവണ്ണയുടെ ഇളയ സഹോദരനായ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കുടുംബത്തിലെ മറ്റൊരു വിഭാഗം ഈ രാഷ്ട്രീയ പ്രവേശനത്തിൽ കല്ലുകടിയുണ്ടായിരുന്നു. ഇത് പാർട്ടിക്കുള്ളിൽ ഒരു സ്പർദ്ധയ്ക്ക് കാരണമായി. പ്രജ്വലിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ ഉയർന്ന ഉടൻ തന്നെ പിതാവ് ദേവഗൗഡയും താനും “എപ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്നു” എന്ന് വ്യക്തമാക്കിയ കുമാരസ്വാമി അകന്നു നിൽക്കുകയാണ്. സംസ്ഥാന കോൺഗ്രസ് സർക്കാർ രൂപീകരിച്ച എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ പ്രജ്വലിനെ സസ്പെൻഡ് ചെയ്യുമെന്ന് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു മുൻ ജെഡിഎസ് പ്രവർത്തകൻ “കുടുംബത്തിനുള്ളിലെ അരക്ഷിതാവസ്ഥ”യെ അപലപിച്ചു. ദേവഗൗഡയുടെ രാഷ്ട്രീയപാരമ്പര്യം മകൻ നിഖിലിനു ലഭിക്കണമെന്ന് കുമാരസ്വാമിയും, തൻ്റെ മകൻ പ്രജ്വലിന് ലഭിക്കണമെന്ന് ഭവാനിയും ആഗ്രഹിക്കുന്നുണ്ട്. എച്ച് ഡി രേവണ്ണ ഇക്കാര്യത്തിൽ നിലപട് സ്വീകരിച്ചിട്ടില്ല. ഭവാനി തന്നെ ഒരു ഘട്ടത്തിൽ മത്സരിക്കാനായി താൽപ്പര്യം പ്രകടിപ്പിക്കുകയും കൃഷ്ണരാജനഗർ സീറ്റിനായി 2013 മുതൽ നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ, ദേവഗൗഡയും കുമാരസ്വാമിയും ഭവാനിയുടെ ശ്രമങ്ങൾക്ക് തടയിട്ടു.
എന്നാൽ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രജ്വലിന് ടിക്കറ്റ് നിഷേധിച്ചതോടെയാണ് കുടുംബത്തിലെ ചേരിപ്പോര് മറ്റൊരു തലത്തിലെത്തിയത്.

പിന്നീട് 2019 ൽ കുടുംബത്തിന്റെ സ്ഥിരം മണ്ഢലങ്ങളിൽ ഒന്നായ മാണ്ഡ്യയിൽ നിന്ന് നിഖിൽ കുമാരസ്വാമിക്ക് ലോക്‌സഭാ ടിക്കറ്റ് ലഭിച്ചതോടെ പ്രജ്വലിനെയും മത്സരത്തിലേക്ക് പരിഗണിക്കാൻ ദേവഗൗഡക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഒടുവിൽ, മക്കളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾക്കു വഴങ്ങി ദേവഗൗഡ, പ്രജ്വലിനായി സ്വന്തം കോട്ടയായ ഹാസനെ വിട്ടുകൊടുത്തു. പ്രജ്വലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ പോലെ കൊച്ചുമകനെയും ഹസ്ൻ തെരഞ്ഞെടുക്കുമെന്ന് ദേവഗൗഡ കണ്ണീരോടെ വികാരനിർഭരമായ പ്രഖ്യാപനം നടത്തി. ദേവഗൗഡ പറഞ്ഞാൽ ഹാസനിലെ പകുതിയിലധികം വോട്ടർമാരും അതിൽ ഉറച്ചുനിൽക്കുമെന്ന് ഒരു ജെഡിഎസ് പ്രവർത്തകൻ പറയുന്നു. വാക്ക് ഏറ്റെടുത്ത മണ്ഡലത്തിലെ ആളുകൾ 2014ൽ ദേവഗൗഡയ്‌ക്ക് ലഭിച്ച വോട്ടുകൾ പോലും മറികടന്ന് ജെഡിഎസും കോൺഗ്രസും സഖ്യകക്ഷികളായിരുന്ന തെരഞ്ഞെടുപ്പിൽ അരങ്ങേറ്റക്കാരനായ പ്രജ്വലിന് 53 ശതമാനം വോട്ട് നൽകി.

അതേസമയം, മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയും തുമകുരു ലോക്‌സഭാ സീറ്റിൽ നിന്ന് ബിജെപിയുടെ ജി എസ് ബസവരാജിനോട് പരാജയപ്പെട്ടപ്പോൾ നിഖിൽ മാണ്ഡ്യയിൽ പരാജയപ്പെട്ടു. രേവണ്ണയുടെയും കുമാരസ്വാമിയുടെയും വിഭാഗങ്ങൾ തമ്മിലുള്ള ആധിപത്യ പോരാട്ടത്തിൽ, ആ തോൽവി ആഞ്ഞടിച്ചു. നിഖിലിൻ്റെ തോൽവിയിൽ മറുപക്ഷത്തിന് പങ്കുണ്ടെന്ന ആരോപണവും ഉണ്ടായിരുന്നു.

ഒരേ ഒരു വർഷം എംപിയായി, ചുമതലവഹിച്ച പ്രജ്വൽ നിരാശനായിരുന്നുവെന്ന്, ഒരു മുൻ ജെഡിഎസ് പ്രവർത്തകൻ പറയുന്നു. അദ്ദേഹത്തിന് സഭയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല, മണ്ഡലത്തിലെ ജനങ്ങൾക്ക് അപ്രാപ്യനായി തന്നെ തുടർന്നു. “അഞ്ച് വർഷത്തിനിടെ പ്രജ്വൽ ഒരിക്കലും ഒരു പത്രസമ്മേളനം നടത്തിയിട്ടില്ല. ഹസ്സനുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ ചോദിച്ച ചോദ്യങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടില്ല. ഇന്നും അദ്ദേഹത്തിൻ്റെ പിതാവ് രേവണ്ണയാണ് സീറ്റിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്,” പാർട്ടി പ്രവർത്തകൻ പറയുന്നു.
ഇത്തവണ ബിജെപി-ജെഡിഎസ് സഖ്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദേവഗൗഡ പ്രജ്വല്ലിനെ ഹാസനിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ബിജെപിയോ കുമാരസ്വാമിയോ നീക്കത്തിനോട് പ്രത്യക്ഷത്തിൽ വലിയ അനുഭാവം പ്രകടിപ്പിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

×